തലശ്ശേരി: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂരിലെ എളന്തോട്ടത്തില്‍ കെ. മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കിഴക്കേ കതിരൂരിലെ ചപ്ര പ്രകാശനെ ജില്ലാ സെഷന്‍സ് കോടതി വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത് പ്രകാരം ഇന്നലെവരെ ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യുന്നതിനായി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡി അവസാനിച്ച ഇന്നലെ വീണ്ടും കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് ജില്ലാ കോടതി ജഡ്ജ് വി. ഷെര്‍സി ഒക്ടോബര്‍ 28 വരെ റിമാന്റ് ചെയ്തു.
മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും സിപിഎം കൊടും ക്രിമിനലുമായ വിക്രമനെ ഒളിവില്‍ കഴിയുവാനും പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സക്കാവശ്യമായ സഹായം ചെയ്തുകൊടുത്തു എന്നുമുള്ള കുറ്റത്തിനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പാട്യം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി മാനേജിങ് ഡയറക്ടര്‍ കൂടിയായ ചപ്ര പ്രകാശത്തെ അറസ്റ്റ് ചെയ്ത് കേസെടുത്തിരിക്കുന്നത്.
ഇതേ കേസിലെ മറ്റൊരു പ്രതിയായ മാലൂരിലെ സിപിഎം തൃക്കടാരിപ്പൊയില്‍ മുന്‍ സെക്രട്ടറി അരിപ്പ പ്രഭാകരനെ തിരിച്ചറിയല്‍ പരേഡിന് വിധേമാക്കാനും കോടതി അനുവാദം നല്‍കിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നേതാവിനെയും സിപിഎം പയ്യന്നൂര്‍ ഏരിയാ കമ്മറ്റി ഓഫീസ് സെക്രട്ടറിയെയും പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞദിവസം ചോദ്യംചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പയ്യന്നൂരിലെ അഡ്വ.പി. സന്തോഷ്, പയ്യന്നൂര്‍ ഏരിയാ കമ്മറ്റി ഓഫീസ് സെക്രട്ടറി കരുണാകരന് എന്നിവരെയാണ് ചോദ്യം ചെയ്തത്. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്യല്‍ തുടര്‍ന്നു. മനോജ് വധക്കേസിലെ പ്രതികളായ വിക്രമന്റെയും പ്രകാശന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. വിക്രമനെ കൊലക്ക് ശേഷം പയ്യന്നൂരില്‍ ഒളിത്താവളമൊരുക്കിയതും ചികിത്സ ലഭ്യമാക്കിയതും പയ്യന്നൂരിലാണെന്ന് നേരത്തെ അന്വേഷണ സംഘത്തിന് മൊഴി ലഭിച്ചിരുന്നു. ഒരു ആയുര്‍വേദ വൈദ്യനെ കാണാനാണ് താന്‍ പയ്യന്നൂരിലെത്തിയതെന്ന് വിക്രമന്റെ വാഹനത്തെ അനുഗമിച്ചെത്തിയ പ്രകാശന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ തന്നെ അഡ്വ. സന്തോഷും കരുണാകരനും സിപിഎം ഓഫീസില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയതായി വൈദ്യന് അന്വേഷണ സംഘത്തോട് പറഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തലാണ് ഇവരെ ചോദ്യം ചെയ്തത് എന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: