കൊല്ലം: സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും സന്ദേശം മുഖമുദ്രയാക്കി മാതാ അമൃതാനന്ദമയിയുടെ 61-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ അമ്മയുടെ അനുയായിയായ ഒരു അഭിഭാഷക പീഡനത്തിനിരയായവര്‍ക്ക് ആശ്രയമാകുന്നു. പീഡനത്തിനിരയായവരെ സഹായിക്കാനും അവര്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കാനുമാണ് അമ്മയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന രേണു ഡി. സിങിന്റെ ദശാബ്ദങ്ങളായുള്ള പോരാട്ടം.
അന്പത്തിയൊന്നുകാരിയായ ഡെറാഡൂണ്‍ സ്വദേശി രേണു സാമൂഹിക പ്രവര്‍ത്തകയും സര്‍ക്കാരേതരസംഘടനയായ സമാധാന്റെ സ്ഥാപകയുമാണ്. പീഡനത്തിനിരയായ ആയിരക്കണക്കിനുപേരെ മുപ്പതു വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുന്ന സമാധാന് പുനരധിവസിപ്പിക്കുന്നു. സ്ത്രീകള്‍ ശക്തിയാര്‍ജ്ജിക്കുകയും മറ്റുള്ളവര്‍ക്ക് ശക്തിപകരുകയും ചെയ്യണം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സമാധാന്റെ ഹൈല്‍പ് ലൈനും 24 മണിക്കൂറും പ്രവര്‍ത്തിച്ചുവരുന്നു.
സ്വന്തം പിതാവ് പീഡിപ്പിച്ച പന്ത്രണ്ടുകാരിയെ കണ്ടപ്പോഴാണ് രേണു പീഡനത്തിന്റെ ഭീകരത മനസ്സിലാക്കുന്നത്. രേണുവിന് അപ്പോള്‍ പ്രായം വെറും പതിനഞ്ച്. എന്നാല്‍ ആ പെണ്‍കുട്ടിയെ അവളുടെ മാതാവിനു കൈമാറുകയല്ലാതെ കൂടുതലൊന്നും ചെയ്യാന്‍ രേണുവിന് കഴിഞ്ഞില്ല. കുറച്ചു വര്‍ഷത്തിനുശേഷം രേണു മാതാ അമൃതാനന്ദമയെക്കുറിച്ച് അറിയുകയും അവരുടെ ഉദ്ബോധനങ്ങളില്‍ ആകൃഷ്ടയാകുകയും ചെയ്തു.
പീഡനത്തിനിരയായവരെ സമാധാനിലൂടെ അഞ്ചു വര്‍ഷത്തേയ്ക്ക് പുനരധിവസിപ്പിക്കുകയും അവരെ സ്വയംപര്യാപ്തരാക്കുകയും ചെയ്യുന്നു. പോലീസ്, നീതിന്യായക്കോടതികള്‍, മറ്റു സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്നും സഹായം തേടുന്നതാണ് താന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്നും കുറ്റവാളികള്‍ക്ക് ജാമ്യം കിട്ടാത്ത രീതിയില്‍ സര്‍ക്കാരും നീതിന്യായവിഭാഗവും നിയമ വ്യവസ്ഥയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ദളിത് സമൂഹത്തിലുള്ള പീഡനത്തിനിരയാകുന്ന പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പിന്നീട് മുന്നിലുള്ള പോംവഴി വിവാഹം മാത്രമാണ്. അത്തരക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുത്ത് പ്രതിമാസം 3000 രൂപ വീതം ധനസഹായം നല്‍കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഉത്തരാഖണ്ഡിലെ 7000ലധികം ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് സമാധാന് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. വേദന നിറഞ്ഞ മുന്‍കാല അനുഭവങ്ങള്‍ മറന്ന് അവരില്‍ പുതിയ ജീവിതം കെട്ടിപ്പടുക്കുക എന്നതാണ് എന്റെ ലക്ഷ്യമെന്ന് രേണു പറഞ്ഞു. ലൈംഗിക, ഗാര്‍ഹിക പീഡനത്തിനിരയാകുന്നവരോടു നമ്മുടെ രാജ്യത്തുള്ളവര്ക്കുപോലും അനുകമ്പയില്ല എന്നത് ദുഃഖകരമായ യാഥാര്‍ത്ഥ്യമാണെും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: