കല്‍പ്പറ്റ : കേരളത്തിന്റെ വികസനത്തിന് തടസം കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് കക്ഷികളാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ബിജെപി കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനജാഗരണസദസില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനഫലമായി വന്‍ മാറ്റങ്ങളാണ് ഭാരതത്തില്‍ ഉണ്ടാകുന്നത്. ലോകരാജ്യങ്ങള്‍ എല്ലാവരും ഭാരതപ്രധാനമന്ത്രിയെ തങ്ങളുടെ രാജ്യത്തേക്ക് ക്ഷണിക്കാന്‍ മത്സരിക്കുന്നു. ലോകവ്യാപരസംഘടനയുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ഭാരതത്തിന്റെ നേതൃത്വത്തില്‍ 36 അംഗരാജ്യങ്ങള്‍ ചേര്‍ന്ന് പുതിയ ചേരി രൂപം കൊണ്ടിരിക്കുന്നത് പ്രധാനമന്ത്രിയില്‍ ലോകം അര്‍പ്പിച്ച വിശ്വാസത്തെയാണ് കാണിക്കുന്നത്. അദ്ദേഹം പറഞ്ഞു.
കേന്ദ്ര മന്ത്രിമാരും ഉദ്യോഗസ്ഥരും കൃത്യസമയത്ത് ജോലിക്കെത്തുന്നു. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നു. തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ പണം നീക്കിവെച്ചിരിക്കുന്നു. വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ഭാരതപൗരന്മാരെ സംരക്ഷിക്കുന്നതിന് മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമാനമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചു. ജന്‍ധന്‍ പദ്ധതിയിലൂടെ എല്ലാവര്ക്കും ഒരുലക്ഷം രൂപയുടെ ഇന്ഷൂറന്സ്ആനുകൂല്യവും ലഭ്യമാക്കാന്‍ നമ്മുടെ സര്‍ക്കാരിന് സാധിച്ചു.
നികുതികുടിശ്ശിക വരുത്തിയ അംബാനി ഗ്രൂപ്പിനെകൊണ്ട് 7200 കോടി രൂപ നികുതി അടപ്പിച്ചു.
കേരളത്തിന് മൂന്നരലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് കൂടുതലായി അനുവദിച്ചത്. പണമില്ലാതെ മുടങ്ങികിടക്കുന്ന വിഴിഞ്ഞവും, തകര്‍ന്നുകൊണ്ടിരിക്കുന്ന എഫ്എസിടിക്കും കേന്ദ്രസര്‍ക്കാരിന്റെ 7200 കോടി രൂപയുടെ സഹായം ലഭിച്ചിരിക്കുന്നു. ഇത് തിരിച്ചറിഞ്ഞ ജനങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നുകൊണ്ടിരിക്കുന്നു. അതിനെ കൊലപാതകങ്ങളിലൂടെ തടഞ്ഞുനിര്‍ത്താനാണ് സിപിഎം ശ്രമം. ഇതിന്റെ ഭാഗമാണ് കഴിഞ്ഞദിവസങ്ങളില്‍ കണ്ണൂരില്‍ നടന്ന സുരേഷിന്റെയും മനോജിന്റെയും കൊലപാതകങ്ങള്‍.
യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് കെ.ശ്രീനിവാസന് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആരോട രാമചന്ദ്രന്, ജില്ലാ പ്രസിഡണ്ട് കെ.സദാനന്ദന്, ജനല്‍ സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: