ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ച്ചത്തേയ്ക്ക് മാറ്റി. ഇതോടെ അടുത്ത തവണ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ ജയലളിത ജയിലില്‍ തന്നെ കഴിയേണ്ടി വരും. കര്‍ണാടക ഹൈക്കോടതിയുടേതാണ് നടപടി.
മുതിര്‍ന്ന അഭിഭാഷകന് രാംജത്മലാനിയാണ് ജയലളിതയ്ക്ക് വേണ്ടി ഹാജരായത്. പ്രോസിക്യൂഷന് നിലപാട് അറിയിക്കാന്‍ സമയം നല്‍കിയാണ് കോടതി നടപടി. പ്രോസിക്യൂഷന്റെ നിലപാട് അറിയാതെ ഹര്‍ജി തീര്‍പ്പാക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ ദിവസമാണ് ജയലളിത കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. കുറ്റക്കാരിയെന്ന വിചാരണക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയത്.
1991-96 കാലയളവില്‍ മുഖ്യമന്ത്രിയായിരിക്കെ 66.65 കോടി രൂപ അനധികൃമായി സമ്പാദിച്ച കേസില്‍ നാലു വര്‍ഷം തടവും 100 കോടി രൂപ പിഴയും ലഭിച്ചതിനെത്തുടര്‍ന്നാണ് ജയലളിതയുടെ മുഖ്യമന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും നഷ്ടമായത്. കേസില്‍ ജയലളിതയുടെ കൂട്ടു പ്രതികളായ തോഴി ശശികല, വി.എന്‍. സുധാകരന്, ഇളവരശി എന്നിവര്‍ക്കും ശിക്ഷ ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: