അലബ്ധ ഭൂമികത്വമാണ് എട്ടാമത്തെ യോഗ വിഘ്നം. എത്രശ്രമിച്ചിട്ടും ശരിയാവാതെ വരുക, സഫലത ലഭിക്കാതെ വരുക. ”സമാധിഭൂമേരലാഭഃ” എന്നാണ് ഈ വിഷയത്തില്‍ വ്യാസവചനം. ഗതകാലകര്മങ്ങള് തീര്‍ത്ത കുടുക്കാണ് ഈ വിഘ്നത്തിനു കാരണം. ഓം സോമായ നമഃ ഓം ആങ്ഗാരകായ നമഃ, ഓം ബുധായ നമഃ, ഓം ശുക്രായ നമഃ, ഓം ഭൗമായ നമഃ, ഓം ബൃഹസ്പതയേ നമഃ, ഓം ശനൈശ്വരായ നമഃ, ഓം രാഹവേ നമഃ, ഓം കേതുഭ്യോ നമഃ” എന്നിങ്ങനെയുള്ള നവഗ്രഹ മന്ത്രങ്ങള്‍ ജപിക്കുകയും അവയെ പൂജയില്‍ ഉപയോഗിക്കുകയും ചെയ്യുന്നതായാല്‍ ഗ്രഹങ്ങളുടെ ഗ്രഹണശക്തി സാധകന് അനുകൂലമായി വരുകയും ലക്ഷ്യം സഫലമായിത്തീരുകയും ചെയ്യും.
സൂര്യനാണ് ലോകത്തിന്റെ ധാരകന്. ആ സൂര്യശക്തിയാണ് ഓരോന്നിനെയും ധാരണം ചെയ്യുന്നത്. ”വയം പുത്രമദിതേര് യോ വിധര്താ” എന്ന ഭാഗ്യസൂക്ത വചനം ഇവിടെ പ്രമാണമാണ്. കുന്തി പാഞ്ചാലിയോട്, ”ഭാഗ്യവന്തം പ്രസൂയേഥാ മാശൂരം മാ ച പണ്ഡിതമ്” എന്നു പറയുന്നുണ്ട്. ഭാഗ്യവന്തം പ്രസൂയേഥാ മാശൂരം മാ ച പണ്ഡിതമ്” എന്നും പറയുന്നുണ്ട്. ഭാഗ്യവാനെ പ്രസവിക്കൂ, ശൂരനെയും പണ്ഡിതനെയുമല്ല. സൂര്യന്റെ ഈ ധാരണം പ്രധാനമായും ഒമ്പതു തരത്തിലാണ് മനുഷ്യരെ ബാധിക്കുക. ബാധിക്കുന്നതെല്ലാം സൂര്യശക്തികള് തന്നെയാണ്. അവയുടെ മട്ടും പ്രകാരവും അനുസരിച്ച് ബുധന്‍ മുതലായ പേരുകള്‍ നല്കിയിരിക്കുന്നു. ഈ ഗ്രഹണശക്തികള് പരസ്പരം തന്ത്രീഭൂതമായി പ്രവര്‍ത്തിക്കുമ്പോള്‍, നിഗ്രഹാനുഗ്രഹശക്തികളുടെ അനേകവിധ സങ്കീര്‍ണതകള്‍ ഉരുത്തിരിയുന്നു. ജീവിതത്തിന്റെ ഉയര്‍ച്ച-താഴ്ചകള്‍ക്കു സാഫല്യം ലഭിക്കാതെ പോകുന്നതിനും നിരാശയ്ക്കും ഇതു കാരണമാവുകയും വ്യക്തി യോഗമാര്‍ഗത്തിന്റെ നിരര്‍ത്ഥകതയെക്കുറിച്ച് പറയാന്‍ ഇടയാവുകയും ചെയ്യും. ആയതിനാല്‍ ഒമ്പതുതരത്തില് പ്രവര്‍ത്തിക്കുന്ന സൂര്യന്റെ ഗ്രഹണശക്തിയെ ജപത്തിനും ധ്യാനത്തിനും വിധേയമാക്കി പ്രാര്‍ത്ഥിക്കുന്നതായാല്‍ അലബ്ധ ഭൂമികത്വമെന്ന യോഗവിക്ഷേപം മാറിക്കിട്ടും.
ഇന്നീ വിഷയം പ്രാമാണീകരല്ലാത്തവരെക്കൊണ്ടു നിറഞ്ഞിരിക്കുന്നു എന്ന വസ്തുതയും പറയാതെ വയ്യ. ഓരോരുത്തരും സ്വതന്ത്രമായി ചിന്തിച്ചും ശാസ്ത്ര ചിന്തകള്‍ നടത്തിയും പരിണതപ്രജ്ഞരായ വ്യക്തികളോട് ഈ വിഷയത്തില്‍ ഉപദേശം നേടിയും സ്വയം ഗ്രഹങ്ങളുടെ ഉപാസന ചെയ്തും മുന്നേറിയാല്‍ ജ്യോതിഷരംഗത്തെ മാലിന്യം നമുക്ക് തുടച്ചുമാറ്റാന്‍ കഴിയും.
ഭാരതീയ ജ്യോതിഷമനുസരിച്ച് ഏറ്റവും വലിയ ഗ്രഹം സൂര്യനാണ്. ഏറ്റവും വലിയ നക്ഷത്രം ചന്ദ്രനും. നക്ഷത്രരാജനാണ് ചന്ദ്രന്. രാജഗ്രഹമാണ് സൂര്യന്. ദയവായി ആധുനിക ജ്യോതിര്വിജ്ഞാനവുമായി ഇതിനെ കൂട്ടിക്കുഴക്കരുത്. പൂജയും ജപവും ധ്യാനവും യജ്ഞവും യാഗങ്ങളുമെല്ലാം ഈശ്വരനെ നന്നാക്കാനല്ല. നല്ലതിനെ നന്നാക്കേണ്ട ആവശ്യമില്ലല്ലോ? ഇതെല്ലാം നാമോരോരുത്തരും രക്ഷപ്പെടാനാണ്, മുക്തരാവനാണ്. തനിക്ക് പോകേണ്ട മാര്‍ഗ്ഗത്തെ നിശ്ചയിക്കുകയാണ് ആദ്യം വേണ്ടത്. അതിന് ഈശ്വരാനുഗ്രഹം വേണം. യഥാശക്തി ദ്രവ്യം അതായത്, വസ്ത്രം, ധനം, സ്വര്‍ണം, വെറ്റില, അടയ്ക്ക എന്നിവ യഥാശക്തിയെടുത്ത്, ”യത് സത്യം തദിഹം പ്രതിപദ്യതാമ്” എന്ന് ഏകാഗ്രമായി സൂര്യശക്തിയെ ധ്യാനിച്ചുകൊണ്ട്, ദാനമായി ബ്രാഹ്മണര്‍ക്കോ ഗ്രഹങ്ങളെക്കുറിച്ച് ദീര്‍ഘകാല മനനവും ധ്യാനവും ചെയ്ത ദൈവജ്ഞര്ക്കോ സമര്‍പ്പിച്ചാല്‍, സമസ്ത പ്രകാശങ്ങള്‍ക്കും രൂപങ്ങള്‍ക്കും അധിപനായ, ഭുവനത്തിന്റെ ചക്ഷുവായ, ദിവ്യനായ സൂര്യദേവന് പ്രാര്ത്ഥിക്കുന്നവന് വഴികാട്ടും എന്നത് നിതാന്തസത്യമാണ്.
പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും സാഫല്യമുണ്ടാവട്ടെ, ആദിത്യദേവന്റെ അനുഗ്രഹം ഏവര്‍ക്കുമുണ്ടാവട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് നമുക്ക് ഒമ്പതാം ദിവസത്തിലേക്ക് കടക്കാം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: