കണ്ണൂര്‍: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂരിലെ മനോജിനെ വധിച്ച കേസില്‍ കഴിഞ്ഞ ദിവസം പോലീസ് പ്രതിചേര്‍ത്ത നാല് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കൊലയാളി സംഘത്തിലെ അംഗങ്ങളെന്ന് പോലീസ് കണ്ടെത്തിയ കിഴക്കേ കതിരൂരിലെ ജിതേഷ് എന്ന ജിജേഷ്, വേറ്റുമലിലെ ഷിബിന്‍, കോട്ടയം പൊയിലിലെ അച്ചാര്‍ സുജിത്ത്, ഉക്കാസ് മൊട്ടയിലെ അണ്ടന്‍ എന്ന വിനു എന്നിവര്‍ക്കായാണ് അന്വേഷണ സംഘം ലൂക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
പ്രതികള്‍ക്കായി ജില്ലയിലുടെ വിവിധഭാഗങ്ങളില്‍ പോലീസ് ഇന്നലെ റെയ്ഡ് നടത്തി. ഇവര്‍ ഒളിച്ചുതാമസിക്കുന്നതായി സംശയിക്കുന്ന ഇരിട്ടി, തലശ്ശേരി മേഖലയിലെ വിവിധയിടങ്ങളിലാണ് പോലീസ് ഇന്നലെ റെയ്ഡ് നടത്തിയത്. കൊലപാതകത്തില്‍ പങ്കെടുത്ത മറ്റ് 10 ഓളം പ്രതികളുടെ പേരുവിവരം അടുത്ത ദിവസം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കുമെന്നറിയുന്നു.അതേ സമയം കേസില്‍ നേരത്തെ പിടികൂടിയ, റിമാന്‍ഡില്‍ കഴിയുന്ന കൊലയാളി സംഘാംഗവും മാലൂരിലെ സിപിഎം പ്രാദേശിക നേതാവുമായ പ്രഭാകരനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിനായി അന്വേഷണ സംഘം കോടതിയില്‍ ഹരജി നല്കി.
ഇന്നലെ നടന്ന തിരിച്ചറിയല്‍ പരേഡില്‍ രണ്ടു സാക്ഷികള്‍ പ്രഭാകരനെ തിരിച്ചറിഞ്ഞിരുന്നു. തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ കണ്ണൂര്‍ സബ് ജയിലിലാണ് പ്രഭാകരന്റെ തിരിച്ചറിയല്‍ പരേഡ് നടന്നത്. മനോജിനു നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ ആര്‍എസ്എസ് പ്രവര്ത്തകന് പ്രമോദ്, മനോജിന്റെ ബന്ധു സജേഷ് എന്നിവരാണ് പ്രഭാകരനെ തിരിച്ചറിഞ്ഞത്.
ഇതിനിടെ ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന ചെറുവാഞ്ചേരിയിലെ എ.അശോകന് അന്വേഷണ സംഘം മുമ്പാകെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു.എന്നാല്‍ ഇന്നലെ അശോകന് ഹാജരായില്ല. ഇന്ന് അന്വേഷണസംഘം മുമ്പാകെ ഹാജരാകുമെന്നറിയുന്നു. അതേസമയം ഇന്ന് ഹാജരായില്ലെങ്കില്‍ പോലീസ് അശോകനെ അറസ്റ്റുചെയ്യാന്‍ സാധ്യതയുണ്ടെന്നും അറിയുന്നു. പ്രതികളില്‍ ചിലരുടെ ഫോണ്‍ കാളുകള്‍ പരിശോധിച്ചാണ് അശോകന് നോട്ടീസ് നല്‍കിയതെന്നറിയുന്നു. പ്രതികളില്‍ ചിലര്‍ അശോകനുമായും അശോകന് പ്രതികളില്‍ ചിലരുമായും ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായും സൂചനയുണ്ട്. ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന സൂചന ലഭിച്ചതിനെതുടര്‍ന്നാണ് ബിജെപി സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് നുണപ്രചാരണം നടത്തി അശോകന് ചെറുവാഞ്ചേരിയില്‍ നിരാഹാര സമരം ആരംഭിച്ചതെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.
പ്രധാനപ്രതി വിക്രമന് കോടതിയില്‍ കീഴടങ്ങിയപ്പോള്‍ തളാപ്പ് അമ്പാടി മുക്കിലെ ചില ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കോടതിയിലെത്തിയതും പോലീസ് അന്വേഷിക്കുന്നുണ്ട്.കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെന്ന് സംശയിക്കുന്നവരില്‍ ഒമ്പതുപേര്‍ ഉക്കാസ് മൊട്ട സ്വദേശികളും മൂന്നു പേര് കൂത്തുപറമ്പ് പഴയനിരത്ത് സ്വദേശികളും നാലുപേര്‍ മാലൂര്‍ സ്വദേശികളുമാണെന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവില്‍ കൊലയാളി സംഘത്തിലെ സിപിഎമ്മുകാരനായ ചപ്ര പ്രകാശന്, മുഖ്യപ്രതി സിപിഎം ലോക്കല്‍ കമ്മറ്റിയംഗം വിക്രമന്, മാലൂര്‍ സ്വദേശി പ്രഭാകരന് എന്നിവരാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: