ന്യൂദല്‍ഹി: രാഷ്ട്രം സര്ക്കാരിന്േറതല്ല, ജനങ്ങളുടേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതാദ്യമായി ആകാശവാണിയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മന് കീ ബാത് എന്ന പേരാണ് പരിപാടിക്ക് ഇട്ടിരിക്കുന്നത്. മാസം രണ്ടു തവണ അദ്ദേഹം ആകാശവാണിയിലൂടെ ജനങ്ങളോട് സംവദിക്കും.
സദ്ഭരണത്തിന് ആശയങ്ങള്‍ നല്കാന് ജനങ്ങളോട് അഭ്യര്‍ഥിച്ച മോദി ഇപ്പോള്‍ തന്നെ അനവധിയാള്ക്കാര് തനിക്ക് പുതിയ പുതിയ ആശയങ്ങള്‍ അയച്ചു നല്‍കുന്നുണ്ടെന്ന് പറഞ്ഞു. നമ്മുടെ ശാസ്ത്രജ്ഞര്‍ കുറഞ്ഞ ചെലവിലാണ് ചൊവ്വയിലേക്ക് ഉപഗ്രഹം അയച്ചത്. നമുക്ക് സകലവിധ കഴിവുകളുമുണ്ട്. കഴിവില്‍ ഒരു കുറവുമില്ല. എന്നാല്‍ നാം നമ്മുടെ ശക്തി മറന്നുപോകുകയാണ്. നിരാശബാധിച്ചപോലെ നാം നമ്മെത്തന്നെ മറന്നുപോകുകയാണ്. എന്റെ സഹോദരീ സഹോദരന്മാരെ, നാം ഇങ്ങനെയാകരുത്. നമ്മുടെ ഉള്ളിലുള്ള ശക്തി നാം തിരിച്ചറിയണം. സ്വാമി വിവേകാനന്ദന് പറഞ്ഞ കഥ ഉദ്ധരിച്ച് മോദി പറഞ്ഞു. ആടുകള്‍ വളര്‍ത്തിയ സിംഹം മറ്റൊരു സിംഹത്തെ കണ്ടപ്പോഴാണ് തന്റെ ശക്തി വീണ്ടും തിരിച്ചറിഞ്ഞത്. സ്വാഭിമാനത്തോടെ, വ്യക്തമായ തിരിച്ചറിവോടെ നാം മുന്നേറിയാല്‍ നമുക്ക് വിജയമുണ്ടാകും. മോദി പതിനഞ്ചു മിനിറ്റ് പ്രസംഗത്തില്‍ ജനങ്ങളോട് പറഞ്ഞു.
ഗാന്ധിജിയോടുള്ള ആദരസൂചകമായി നാം ഖാദി ഉത്പന്നങ്ങള്‍ ഉപയോഗിക്കണം. ഒരു ഖാദി ബെഡ് ഷീറ്റോ കുറഞ്ഞത് ഒരു കര്‍ച്ചീഫോ എങ്കിലും നാം ഉപയോഗിക്കണം. അത് പാവപ്പെട്ടവര്‍ക്ക് ഗുണകരമാകും.
125 കോടി ജനങ്ങളും വളരെയേറെ കഴിവുകള്‍ കൊണ്ട് അനുഗൃഹീതരാണ്. നാം നമ്മുടെ ശക്തി മനസിലാക്കണമെന്നു മാത്രം.
നൈപുണ്യ വികസനം അഞ്ചു വയസിലേ തുടങ്ങണമെന്നു കാട്ടിയാണ് തനിക്ക് ഒരാള്‍ ഇ മെയില്‍ അയച്ചത്. വിഭിന്ന കഴിവുകളുള്ള കുട്ടികളെ പ്രത്യേക പരിശീലനം നല്കി വേണം പ്രചോദിപ്പിക്കാന്‍, കൂടുതല്‍ ചവറ്റുകൊട്ടകള്‍ വേണം, പഌസ്റ്റിക് നിരോധിക്കണം, ചെറുകിട വ്യവസായ രജിസ്ട്രേഷന് ലഘൂകരിക്കണം… തനിക്ക് കിട്ടിയ കത്തുകളിലെ നിര്‍ദ്ദേശങ്ങള്‍ മോദി എടുത്തു പറഞ്ഞു. ചെറുകിട വ്യവസായ രജിസ്ട്രേഷന് ലഘൂകരിക്കാന്‍ നടപടി എടുക്കുമെന്നും മോദി വ്യക്തമാക്കി.
നിങ്ങള്‍ക്ക് നല്ല നല്ല ആശയങ്ങള്‍ ഉണ്ടെങ്കില്‍, ക്രിയാത്മകമായ അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ അവ എന്നോട് പങ്കുവയ്ക്കൂ. നമുക്കൊന്നിച്ച് ഭാരതത്തെ സേവിക്കാം, രാജ്യത്തെ പുതിയ ഉയരങ്ങളില്‍ എത്തിക്കാം. മോദി തുടര്‍ന്നു. പ്രത്യേകതരം കഴിവുകളുള്ള കുട്ടികളും നമ്മുടെ വികസന യാത്രയുടെ ഭാഗമാകണം. രാജ്യം എല്ലാവരുടേതുമാണ്. അവര്‍ അവരുടെ മാതാപിതാക്കളുടെ മാത്രം ഉത്തരവാദിത്വമല്ല, സമൂഹത്തിന്റെ മൊത്തം ഉത്തരവാദിത്വമാണ്. മോദി തുടര്‍ന്നു. ഗുജറാത്തില്‍ വിഭിന്ന കഴിവുകളുള്ള കുട്ടികള്‍ക്കായി കായിക മല്‍സരങ്ങള്‍ നടത്തിയിരുന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു. അവ താന്‍ നേരിട്ടു പോയിക്കാണുമായിരുന്നുവെന്നും പറഞ്ഞു.
എല്ലാ വീടുകളിലും ടോയ്ലറ്റുകള് സ്ഥാപിക്കാനും ശുചിത്വമുള്ള ഭാരതം കെട്ടിപ്പടുക്കാനുമുള്ള സ്വച്ഛ് ഭാരത് പദ്ധതിയില്‍ പങ്കുചേരാനും പരിപാടിയെ വന്‍വിജയമാക്കാനും മോദി ജനങ്ങളോട് അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: