നിലമ്പൂര്‍(മലപ്പുറം): ഭാരതം കൂടുതല്‍ കരുത്താര്‍ജ്ജിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.ആര് ശശിധരന്. വിജയദശമി ആഘോഷത്തിന്റെ ഭാഗമായി ആര്‍എസ്എസ് നിലമ്പൂര്‍ താലൂക്ക് സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകത്തിന് മുഴുവന്‍ വഴികാട്ടിയാകാന്‍ ലോകഗുരുപദവിയിലേക്കുയരാന് ഭാരതം കൂടുതല്‍ കരുത്താര്‍ജ്ജിക്കണം. അധര്‍മ്മത്തെ പരാജയപ്പെടുത്തി ധര്‍മ്മത്തില്‍ അധിഷ്ഠിതമായി ഭാരതം ലോകത്തിന് വഴികാട്ടും.
ധര്‍മ്മ സങ്കല്പ്പമെന്നത് ഭാരതത്തിന്റെ മാത്രം പ്രത്യേകതയാണ്. ധര്‍മ്മം എന്ന വാക്ക് ഭാരതീയ ഭാഷകളില്‍ മാത്രമെ കാണുവാന്‍ സാധിക്കൂ. നമ്മുടെ സാമൂഹ്യജീവിതത്തെ നിലനിര്‍ത്തുന്ന സവിശേഷഗുണങ്ങളെയാണ് ധര്‍മ്മമെന്ന് പറയുന്നത്. സമൂഹത്തെ വിഘടിപ്പിക്കുന്നതാണ് അധര്‍മ്മം. ധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ ജീവിച്ചതുകൊണ്ടാണ് ഭാരതസംസ്കാരം നശിക്കാതിരുന്നത്. ഈ ധര്‍മ്മത്തെ മഹര്‍ഷി അരവിന്ദന് സനാതന ധര്‍മ്മമെന്ന് വിളിച്ചു. അദ്ദേഹത്തിന്റെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ഭാരതം സ്വാതന്ത്ര്യം നേടിയത്-നേടേണ്ടത് സനാതന ധര്‍മ്മം നിലനിര്ത്തുന്നതിനാണെന്ന് പറഞ്ഞു. ഈ സനാതന ധര്‍മ്മം നിലനിര്‍ത്താനാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. ധര്‍മ്മ സംരക്ഷണത്തിന് ആളുകളെ തയ്യാറാക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്.
ചൈനാ-ഭാരത യുദ്ധം നടന്നപ്പോള്‍ സൈന്യത്തിനൊപ്പം രണ്ടാം നിരയില്‍ പ്രവര്‍ത്തിച്ച സ്വയം സേവകരുടെ ദേശസ്നേഹത്തെ മാനിച്ചുകൊണ്ടാണ് 1963ലെ റിപ്പബ്ലിക്ദിന പരേഡില്‍ ആര്‍എസ്എസിനെ പങ്കെടുപ്പിച്ചതെന്ന് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു വ്യക്തമാക്കിയിട്ടുണ്ട്. സൈന്യത്തിനൊപ്പമാണ് പൂര്‍ണ്ണ ഗണവേഷധാരികളായി സ്വയം സേവകര്‍ പഥസഞ്ചലനം നടത്തിയത്. ഒരോ സ്വയം സേവകനെയും ഭാരതത്തിലെ ഓരോരുത്തര്‍ക്കും മാതൃകയായി മാറ്റുകയാണ് സംഘം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലമ്പൂര്‍ താലൂക്ക് സംഘചാലക് ഇ.എം. സുധാകരന് സംബന്ധിച്ചു. താലൂക്ക് കാര്യവാഹ് പി. ദിനേശ് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: