കൊച്ചി: കണ്ടെയ്നര്‍ ലോറി ഉടമകള്‍ തമ്മിലുള്ള തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ നാല്പതോളം കണ്ടെയ്നര്‍ ലോറികള്‍ക്കുനേരെ ആക്രമണമുണ്ടായി. ലോറി ഉടമകള്‍ പരസ്പരം ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതാണ് ആക്രമണത്തിന് കാരണം.വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്ന് ചരക്കുമായി പോകുന്ന ലോറികളാണ് ആക്രമണത്തിനിരയാകുന്നത്.ലോറി ഉടമകളുടെ സംഘടനകള്‍ ഏര്‍പ്പാടാക്കിയിട്ടുള്ള ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്ന് പറയപ്പെടുന്നു.
കണ്ടെയ്നര്‍ ലോറികള്‍ രാത്രിയില്‍ കൊച്ചിയില്‍നിന്ന് പുറപ്പെട്ട് തൃശൂര്‍, മലപ്പുറം ജില്ലകളിലൂടെ കോഴിക്കോട് ഭാഗത്തേക്ക് കടന്നുപോകുമ്പോഴാണ് ഗുണ്ടാസംഘം ആക്രമിക്കുന്നത്. കാറുകൡലും മറ്റും എത്തുന്ന സംഘം മിക്ക ലോറികളുടെയും ചില്ലുകള്‍ എറിഞ്ഞുടക്കുകയാണ് പതിവ്. സംസ്ഥാന പാതയില്‍ പെരുമ്പിലാവിലും എടപ്പാളിലും ചാലക്കുടിയിലും ലോറികള്‍ ആക്രമിക്കപ്പെട്ടു. കഴിഞ്ഞ നാല് ദിവസമായി മുപ്പതിലധികം ലോറികള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. ലോറി ജീവനക്കാര്‍ക്ക് പരിക്കേറ്റു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ സ്ഥാപനങ്ങളുടെ വാഹനങ്ങളാണ് തകര്‍ന്നത്.
സ്ഥാപന ഉടമകള്‍ മറുനാടുകളില്‍ സ്വന്തമായി ചരക്കുബുക്ക്ചെയ്യുകയും കപ്പല്‍മാര്‍ഗം കൊച്ചിയില്‍ എത്തുമ്പോള്‍ സ്വന്തം ലോറിയില്‍ ചരക്കുകയറ്റുകയും ചെയ്യുന്നു. ഇതിനെതിരെ ലോറി ഉടമസ്ഥരുടെ ചില സംഘടനകള്‍ രംഗത്തുവന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ആക്ഷേപം. ലോറി ഉടമസ്ഥര്‍ അംഗങ്ങളായ 11 സംഘടനകളാണ് വല്ലാര്പാടത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: