ദുര്‍വാസാവു മഹര്‍ഷി തനിക്ക് ലഭിച്ച പുഷ്പമാലയെ ദേവേന്ദ്രന് കൊടുക്കുവാന്‍ തീരുമാനിച്ച് ഇന്ദ്രന്റെ അടുത്തെത്തി. മാല ദേവേന്ദ്രന് കൊടുത്തിട്ട് മഹര്‍ഷി പറഞ്ഞു- ‘ഹേ, ഇന്ദ്രാ! ഇത് വിഷ്ണുവിനാല്‍ നല്കപ്പെട്ട പാരിജാത മാലയാണ്. ഇത് ധരിക്കുന്നവര്‍ക്ക് ജനന-മരണങ്ങളോ രോഗങ്ങളോ ദുഃഖങ്ങളോ ഉണ്ടാകില്ല. അതിനാല്‍ ഞാന്‍ ഇത് അങ്ങേയ്ക്ക് തരുന്നു. ”എന്നിട്ട് ആ മാല ഇന്ദ്രന് കൊടുത്തു. ദേവേന്ദ്രന് ആ മാല വാങ്ങി തന്റെ വാഹനമായ ഐരാവതത്തിന്റെ മസ്തകത്തില്‍ വെച്ച്, തന്റെ മുടിക്കെട്ടഴിച്ച് മാല അണിയാന്‍ തയ്യാറാകുന്നു. എന്നാല്‍ ആ മാലയുടെ വൈഭവത്താല്‍ ഐരാവതം (ആന) വിഷ്ണുവിന് സമമായി പ്രശോഭിച്ചു. താന്‍ ഇപ്പോള്‍ വിഷ്ണു സമനായിരിക്കുന്നു; അതുകൊണ്ട് ഇനിയെന്തിന് ഇങ്ങനെ ഇന്ദ്രന്റെ വാഹനമായിക്കഴിയണമെന്ന് കരുതിയ ഐരാവതം ദേവേന്ദ്രനെ ഉപേക്ഷിച്ച് കാട്ടിലേയ്ക്ക് പോയി. ഇന്ദ്രന്റെ ഈ പ്രവൃത്തിതന്നെ അപമാനിക്കുന്നതായി കരുതിയ ദുര്വാസു മഹര്‍ഷി ഇന്ദ്രന്റെ ശ്രീയെല്ലാം നശിക്കട്ടെ! എന്നു ശപിച്ചു. (ആരു തരുന്നതായാലും പ്രത്യേകിച്ച് മഹാത്മാക്കള്‍ തരുന്നത്- ദൈവത്തെപ്പോലെ കരുതി ബഹുമാനിക്കണം-നൈവേദ്യം- അത് പുഷ്പമോ പഴമോ ഭക്ഷണമോ- എന്തുമാകട്ടെ- അത് കിട്ടുമ്പോള്‍ നിന്ദ ചെയ്താല്‍ ദാരിദ്ര്യവും രോഗവുമായിരിക്കും ഫലം)!
ദുഃഖിതനായ ഇന്ദ്രന്, ദേവന്മാരോടൊത്ത് ബ്രഹ്മാവിനോട് ചെന്ന് ദുഃഖമുണര്ത്തിച്ചു. അപ്പോള്‍ ബ്രഹ്മാവ് ചോദിച്ചു- ”ഹേ, ഇന്ദ്രാ, നീ എങ്ങനെയാണ് ഇത്രയും അഹങ്കാരിയായത്. വന്ദിക്കേണ്ടവരെ വന്ദിക്കുന്നത് തീര്‍ച്ചയായും അഹങ്കാരം തന്നെയാണ്. ശ്രീഹരി എല്ലാവരുടേയും ശരീരത്തിലിരിക്കുന്നവനാണ്. ആ ഹരി എപ്പോള്‍ ആ ശരീരം ഉപേക്ഷിക്കുന്നുവോ അതോടെ ആ ശരീരം ശവമായിത്തീരും. ഇന്ദ്രിയങ്ങളില്വെച്ച് മുഖ്യമായ മനസ്സ് ഞാനാണ് (ബ്രഹ്മാവാണ്)! ജ്ഞാനം-അതായത്-അറിവ് മഹേശ്വരനാണ്. ബുദ്ധി-ദുര്‍ഗയാണ്. അവള് ആത്മസ്വരൂപവുമാണ്; അത് പ്രകൃതിയുമാണ്. ആ പ്രകൃതിയുടെ അംശങ്ങളാണ് നിദ്ര മുതലായ ശക്തികള്‍! ആത്മാവിന്റെ പ്രതിബിംബമാണ് ജീവന്! ആ ജീവന് പ്രകൃതിയെ അനുഭവിക്കാന്‍ വേണ്ടതാണ് ഈ ശരീരം! ആത്മാവ് ദേഹം ഉപേക്ഷിക്കുന്നതോടുകൂടി അതിന്റെ കൂടെയുള്ള ഓരോന്നും കൂടെ പോകുന്നു. ഈ പുഷ്പം (പുഷ്പമാല) പ്രകൃതിയാണ്. അത് വിഷ്ണുവിന്റെ അംശമാണ്. അതിനെയാണ് ദുര്‍വാസാവ് മഹര്‍ഷി നിനക്ക് തന്നത്. അത് കാലമാണ്. ആ കാലത്തിനെ നീ അലക്ഷ്യമാക്കി നശിപ്പിച്ചു. അതോടെ ലക്ഷ്മിയും (സര്‍വഐശ്വര്യങ്ങളും) നിന്നെ ഉപേക്ഷിച്ചു. (പ്രകൃതിയെ നശിപ്പിക്കുന്നതും അലക്ഷ്യമാക്കുന്നതും നാശത്തിനാണ് എന്ന് ബ്രഹ്മാവ് പറയുന്നത് നമ്മോടാണെന്ന് മനസ്സിലാക്കുക. സമ്പത്തില്‍ മദം വരാതെ, വിഷയ (സുഖങ്ങ)ളില്‍ മുങ്ങാതെ ഇരിക്കുക! എല്ലാ ദുഃഖങ്ങള്‍ക്കും കാരണം പ്രവൃത്തിയാണ്) അതിനാല്‍ നീ ശ്രീഹരിയെ സേവിക്കൂ. എങ്കില്‍ ലക്ഷ്മി (സര്‍വഐശ്വര്യങ്ങളും) വരും എന്ന്.
അതുകേട്ട് വൈകുണ്ഠത്തില്‍ചെന്ന് ശ്രീഹരിയെ സ്തുതിച്ച ഇന്ദ്രനോടും ബ്രഹ്മാവിനോടും മറ്റുമായി വിഷ്ണു പറയുന്നു- ”ഹേ, ദേവന്മാരേ! എല്ലാവര്ക്കും ഹിതമായതും സത്യമായതും എല്ലാറ്റിന്റേയും സാരവും എന്തു സംഭവിച്ചാലും അത് സുഖത്തെ ഉണ്ടാക്കുന്നവനുമായ എന്റെ അധീനത്തിലാണ് ഈ ലോകവും ലോകരും! ആ ഞാന്‍ എന്റെ ഭക്തന്മാര്ക്ക് അധീനനുമാണ്. എന്റെ ഭക്തന്മാരെ ആര് ഒരാള്‍ ക്രോധിക്കുന്നുവോ അവരുടെ അടുത്ത് ലക്ഷ്മീസമേതനായ ഞാന്‍ വസിക്കില്ല. ശംഖധ്വനി, തുളസി, ശിവാരാധന ഇവയൊന്നുമില്ലാത്ത ദിക്കിലും ഞങ്ങളുണ്ടാവില്ല. എന്നേയും എന്റെ ഭക്തന്മാരേയും നിന്ദിയ്ക്കുന്ന ഒരിടത്തും ഞാനും ലക്ഷ്മിയും അധിവസിക്കില്ല. ഭക്തിയില്ലാത്തവര്‍, വ്രതങ്ങള്‍ നോല്‍ക്കാത്തവര്‍, അതിഥികള്‍ക്ക് അന്നം (അതായത് ഭക്ഷണം) നല്കാത്തവര് സൂര്യോദയത്തില്‍ സ്നാനം ചെയ്യാതെ അന്നപാനം ചെയ്യുന്നവര്‍, പാഴ്വാക്ക് പറയുന്നവര്‍, സ്വന്തം അംഗങ്ങളില്‍ കൈകൊണ്ട് കൊട്ടിക്കൊണ്ടിരിക്കുന്നവര്‍, സന്ധ്യാവന്ദനം ചെയ്യാത്തവര്‍, ഈശ്വരനില്‍ (ശ്രീഹരിയില്‍) ഭക്തിയില്ലാത്തവര്‍ ഇവരുടെയെല്ലാം ഗൃഹങ്ങളില്‍ (വാസസ്ഥലങ്ങളില്‍ ലക്ഷ്മിയുണ്ടാവില്ല). എവിടെയെല്ലാം സാളഗ്രാമം, ശംഖ്, തുളസി എന്നിവവെച്ച് ആരാധിക്കുന്നുവോ അവിടെയെല്ലാം ലക്ഷ്മീസമേതനായി ഞാന്‍ ഉണ്ടായിരിക്കും. എവിടെയെല്ലാം അതിഥിപൂജ (സല്‍ക്കാരം)യുണ്ടോ, ശിവപൂജയുണ്ടോ, ദുര്‍ഗാപൂജ, കീര്‍ത്തനം എന്നിവയുണ്ടോ അവിടെയെല്ലാം ലക്ഷ്മിയുണ്ടാവും” എന്ന്.
പിന്നീട് പാലാഴിമഥനം ചെയ്തപ്പോള്‍ അതില്‍നിന്ന് ലക്ഷ്മി വീണ്ടും അവതരിച്ചു. അമൃതുമായി ഭഗവാന് ധന്വന്തരമൂര്‍ത്തിയായി-അവതരിച്ചു. കാട്ടിലേക്ക് ഓടിപ്പോയ ഇന്ദ്രവാഹനമായ ഐരാവതവും അനേകം വിശിഷ്ടങ്ങളായവയും ആ പാലാഴിമഥനത്തില്നിന്നും പൊങ്ങിവന്നു.
ഈ ലക്ഷ്മ്യുപാഖ്യാനം കേള്‍ക്കുന്നതും പറയുന്നതും പഠിക്കുന്നതും (അതായത് വായിക്കുന്നതും) ലക്ഷ്മി പ്രസാദിക്കുന്നതിനും തന്മൂലം സര്‍വൈശ്വര്യസിദ്ധിക്കും കാരണമാകുന്നു. ഇന്ദ്രന് പാലാഴിയില്‍നിന്നും വന്ന ലക്ഷ്മിയെ പൂജ ചെയ്യാന്‍ തുടങ്ങി. അഗ്നി (വിളക്കു കൊളുത്തിയോ, ഹോമാഗ്നി ജ്വലിപ്പിച്ചോ) തെളിയിച്ചോ, ഗണപതി, സൂര്യന്, വിഷ്ണു, ശിവന്, പാര്‍വതി എന്നിവരെ ആദ്യം പൂജിച്ചു.
നല്ല ചന്ദനത്തില്‍ മുക്കിയ പാരിജാതപൂക്കളാല്‍ (അതായത് വെളുത്ത സുഗന്ധമുള്ള പൂക്കള്‍ വേണം) ശ്രീഹരിയെ ആവാഹിച്ച് ധ്യാനിച്ച് സ്തുതിക്കുക. ശ്രേഷ്ഠങ്ങളായ പൂക്കള്‍, വസ്ത്രങ്ങള്‍, പഴങ്ങള്‍ എന്നിവവെച്ച് നല്ലൊരു പീഠം അലങ്കരിച്ച് കലശം വെച്ച് പൂജിക്കുക. നെയ്പ്പായസം, പാല്‍പ്പായസം, അപ്പം, ലഡു മുതലായ നൈവേദ്യങ്ങള്‍ സമര്‍പ്പിക്കുക. സുഗന്ധധൂപങ്ങളും പുഷ്പങ്ങളുംകൊണ്ട് ദേവിയെ ആരാധിക്കുക. പിന്നീട് ലക്ഷ്മിയെ കീര്‍ത്തനങ്ങളാല്‍ സ്തുതിക്കുക. ദേവിപ്രസന്നയായി എല്ലാ മംഗളങ്ങളും തരും!
നവരാത്രിപൂജ കഴിഞ്ഞ്, ദശമി (വിജയദശമി) നാളില്‍ സരസ്വതീ ദേവിയെ- അതായത് വിദ്യാസ്വരൂപിണിയായ ദേവിയേയും ഇതുപോലെ പൂജിച്ച്, അറിവ്-ജ്ഞാനം-വിദ്യ തരണേ എന്ന് പ്രാര്‍ത്ഥിക്കൂ! അങ്ങനെ ഈ നവരാത്രിവ്രതം ദേവിക്ക് സമര്‍പ്പിക്കാം! ജ്ഞാനമുണ്ടാകാന്‍!
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: