തിരുവനന്തപുരം: മൂന്നു രാത്രിയിലധികം തുടര്‍ച്ചയായി ലോക്കോപൈലറ്റുമാരെ ജോലിക്ക് നിയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ്. ജെ.ബി. കോശി. ഇത്തരത്തില്‍ ജോലിക്ക് നിയോഗിക്കപ്പെടുന്നവരില്‍ നിന്നും അപകടമുണ്ടായാല്‍ ഉത്തരവാദിത്വത്തില്‍ നിന്നും റെയില്‍വേക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും കമ്മിഷന് ഉത്തരവില്‍ പറയുന്നു. നാഷണല്‍ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ റയില്‍വേ, സതേണ്‍ റയില്‍വേ എംപ്ലോയീസ് സംഘ് ഡിവിഷണല്‍ സെക്രട്ടറി ബി. സുഭാഷ് ഭാസി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
ലോക്കോപൈലറ്റുമാരുടെയും തീവണ്ടിയിലെ മറ്റു സുരക്ഷാ ഉദേ്യാഗസ്ഥരുടെയും സമയക്രമത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ചെന്നൈ റയില്‍വെ ജനറല്‍ മാനേജരും തിരുവനന്തപുരം ഡിവിഷണല്‍ മാനേജരും ഒക്ടോബര്‍ 20 നകം സമര്‍പ്പിക്കണമെന്ന് കമ്മിഷന് ഉത്തരവിട്ടു. കേസ് ഒക്ടോബര്‍ 31 ന് തിരുവനന്തപുരത്ത് പരിഗണിക്കും.
റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും ഉത്തരവിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. ആറ് രാത്രികള്‍വരെ തുടര്‍ച്ചയായി ലോക്കോപൈലറ്റുമാരെയും റണ്ണിംഗ് സ്റ്റാഫിനേയും ജോലിക്ക് നിയോഗിക്കാറുണ്ടെന്ന് പരാതിയില്‍ പറയുന്നു. ചില ദിവസങ്ങളില്‍ ഇവര്‍ തന്നെ പകല്‍ ജോലിയും ചെയ്യേണ്ടിവരുന്നു. റണ്ണിംഗ് സ്റ്റാഫിന്റെ ജോലിസമയം പുന:ക്രമീകരിക്കാനിയോഗിച്ച ഹൈപവര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ രണ്ടുരാത്രിയിലധികം ജീവനക്കാരെ തുടര്‍ച്ചയായി ജോലിക്ക് നിയോഗിക്കരുതെന്ന് പറയുന്നുണ്ടെന്ന് ജസ്റ്റിസ് ജെ.ബി. കോശി ചൂണ്ടികാണിച്ചു. മൂന്നാം രാത്രിയും ജോലിക്ക് നിയോഗിക്കേണ്ടി വന്നാല്‍ പത്തു മണിക്കുറെങ്കിലും വിശ്രമം അനുവദിക്കണം. മൂന്നാം ദിവസം രാത്രിയുള്ള ഡ്യൂട്ടി, ജോലിചെയ്യുന്ന സ്റ്റേഷനിലേക്കുള്ള യാത്രയായിരിക്കണം. നാലാം ദിവസം രാത്രി പൂര്‍ണ്ണമായ വിശ്രമം അനുവദിക്കണം. റണ്ണിംഗ് സ്റ്റാഫിനെ രാത്രികാലങ്ങളില്‍ ആറുമണിക്കൂറിലധികം ജോലി ചെയ്യിക്കരുതെന്ന് റെയില്‍വേ ബോര്‍ഡ് സര്‍ക്കുലറും പറയുന്നതായി ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവില്‍ ചൂണ്ടികാണിച്ചു. മൂന്നു രാത്രികളിലധികം തുടര്‍ച്ചയായി ലോക്കോ പൈലറ്റുകാര് ജോലി ചെയ്യുന്നത് തീവണ്ടി യാത്രക്കാരുടെ സുരക്ഷിതത്വത്തെ ബാധിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. ലോക്കോ പൈലറ്റുമാരുടെ ആരോഗ്യം പരമപ്രധാനമാണ്.
അവര്‍ എപ്പോഴും ജാഗരൂഗരായിരിക്കണം. മൂന്നുരാത്രികളിലധികം തുടര്‍ച്ചയായി ജോലിചെയ്യുന്നത് അവരുടെ ഉത്തരവാദി റെയില്‍വേയെന്ന് മനുഷ്യാവകാശ കമ്മിഷന് കാര്യക്ഷമതയെ ബാധിക്കുമെന്നും ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവില്‍ പറയുന്നു. നാലുദിവസം തുടര്‍ച്ചയായി രാത്രി ഡ്യൂട്ടി ചെയ്ത കൊല്ലത്തെ ലോക്കോ പൈലറ്റിനെ അന്ന് രാത്രിയും ഡ്യൂട്ടിക്ക് നിര്‍ബന്ധിച്ചപ്പോള്‍ ചെയ്യാതിരുന്നതിന് ശിക്ഷാനടപടികള്‍ സ്വീകരിച്ചതായും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: