തിരുവനന്തപുരം: മാലിന്യം രാഷ്ട്രീയ ആയുധമാക്കാന്‍ സിപിഎം ഒരുങ്ങുന്നു. ശുചിത്വ ഭാരത നിര്‍മ്മിതിക്ക് പ്രധാനമന്ത്രി ചൂലുമായ് ഇറങ്ങിയ സാഹചര്യത്തിലാണ് ഈ തിരിച്ചറിവ് സിപിഎമ്മിനുണ്ടായത്. കഴിഞ്ഞ നാലു ദിവസമായി സിപിഎം സംസ്ഥാന ഘടകങ്ങള്‍ മാറിയും തിരിഞ്ഞും ചര്‍ച്ചകള്‍ നടത്തിയതിനു ശേഷം ഉരുത്തിരിഞ്ഞ പുതിയ തന്ത്രമാണ് മാലിന്യ സംസ്ക്കരണ പദ്ധതി.
തടയാനാകാത്ത വിധം വലുതാകുന്ന ബിജെപിയുടെ ജനകീയതയെ മാലിന്യ സംസ്ക്കരണ പദ്ധതി കൊണ്ട് തടയിടാമെന്ന ചിന്തയിലാണ് സിപിഎം. പാര്‍ട്ടി സംസ്ഥാന ഘടകങ്ങള്‍ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി ചര്‍ച്ചചെയ്തു. തിരിച്ചടിക്കു കാരണം ബിജെപിയും ആര്എസ്എസ്സുമാണെന്നു കണ്ടെത്തി. കേരളത്തിന്റെ സാംസ്ക്കാരിക മണ്ഡലത്തില്‍ വര്‍ഗീയത കുത്തിവെക്കുന്നുണ്ടെന്നും. കോണ്‍ഗ്രസ്സെന്ന പാര്‍ട്ടി ശിഥിലമായെന്നും ബിജെപി സുശക്തമാണെന്നും വിലയിരുത്തി. വിശ്വാസം നഷ്ടപ്പെട്ട പാര്‍ട്ടി അണികളും സാധാരണ ജനങ്ങളും ഒഴുകുന്നത് കോണ്‍ഗ്രസ്സിലേക്കല്ല മറിച്ച് ബിജെപിയിലേക്കാണെന്നും തിരിച്ചറിഞ്ഞു. ഇതില്‍ നിന്നെല്ലാം പാഠം ഉള്‍ക്കൊണ്ടാണ് ജനകീയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സിപിഎം നാലുദിവസത്തെ ചര്‍ച്ചക്കൊടുവില്‍ തീരുമാനിച്ചിരിക്കുന്നത്.
മാലിന്യമെന്നത് കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്നം. എന്നാല്‍, ഇതൊരു പ്രശ്നമാണെന്നു സിപിഎമ്മിനു തോന്നിയത് ആദ്യമായി. തലസ്ഥാന നഗരസഭയുടെ ഏറ്റവും വലിയതലവേദനയും ഇതാണ്. എല്‍ഡിഎഫ് വര്‍ഷങ്ങളായി ഭരണം കൈയ്യാളുന്ന നഗരസഭ ചീഞ്ഞുനാറാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. സര്‍ക്കാരും നഗരസഭയും മാറിമാറി ആരോപണം ഉന്നയിക്കുന്നതല്ലാതെ മാലിന്യം നീക്കാന്‍ മാര്‍ഗം കണ്ടെത്തിയില്ല. കോണ്‍ഗ്രസ് ജനങ്ങളില്‍ നിന്നകന്നു കഴിഞ്ഞു. കൊലപാതക രാഷ്ട്രീയത്തില്‍ ശ്രദ്ധിച്ച പ്രതിപക്ഷം കടമകളും മറന്നു. മേയര്‍ നഗരസഭയില്‍ നടത്തേണ്ട പദ്ധതികളെ കുറിച്ചാണ് സിപിഎം ചര്‍ച്ചചെയ്ത് സംസ്ഥാന സെക്രട്ടറി പാര്‍ട്ടി തീരുമാനങ്ങളായി അവതരിപ്പിച്ചത്. സിപിഎമ്മിന്റെ ഈ മാറ്റത്തിനും കാരണക്കാരന്‍ പ്രധാനമന്ത്രിയാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാതെ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും നിലനില്‍പ്പില്ലെന്ന് അദ്ദേഹം കാട്ടിക്കൊടുത്തു. മുമ്പെങ്ങും രാജ്യത്തിനു ലഭിക്കാത്ത പ്രധാനമന്ത്രിയെന്ന ഖ്യാതി കുറച്ചു മാസങ്ങള്‍കൊണ്ട് നേടിയ നരേന്ദ്രമോദിയിലൂടെ ബിജെപി ജനങ്ങളുടെ വിശ്വാസമായി. ജനകീയ ജനാധിപത്യം എന്താണെന്ന് നരേന്ദ്രമോദിയെന്ന പ്രധാനമന്ത്രി ഭാരതീയര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു കഴിഞ്ഞു. മറ്റു പാര്‍ട്ടിക്കാര്‍ക്കും ഇതില്‍ ഭിന്നാഭിപ്രായമില്ല.
ഭാരതത്തിന്റെ പ്രധാനമന്ത്രി ഇങ്ങനെയാണ് വേണ്ടതെന്ന് സിപിഎം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വരെ സമ്മതിക്കുന്നു. സിപിഎം ആരോപിക്കുന്നപോലെ കേരളത്തില്‍ ബിജെപി വര്‍ഗീയത കുത്തിവെക്കുന്നില്ല. മതന്യൂനപക്ഷങ്ങളോട് സന്ധിയില്ലാ സമരം പ്രഖ്യാപിക്കുന്നില്ല. മറിച്ച് ഇടത്-വലത് കക്ഷികളുടെ ഭരണത്തിലും അക്രമത്തിലും ഹുങ്കിലും മടുപ്പുതോന്നി പുതിയ സംവിധാനത്തെ സ്നേഹിക്കുന്നു. ബിജെപി അല്ലാതെ മറ്റൊരു വഴിയും ജനങ്ങള്‍ക്കു മുന്നിലില്ല. കഴിഞ്ഞ നിയമസഭ, ലോക്സഭ, തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളില്‍ ഇത് പ്രതിഫലിച്ചിട്ടുണ്ട്. ഓരോ തെരഞ്ഞെടുപ്പിലും ബിജെപി വോട്ടുകളിലുണ്ടാകുന്ന വര്‍ധനയും സിപിഎമ്മിനും കോണ്‍ഗ്രസ്സിനും ഉണ്ടാകുന്ന വോട്ടു കുറവും നിരിക്ഷിച്ചാല്‍ മതി. സംസ്ഥാന രാഷ്ട്രീയത്തില്‍ ബിജെപി ബദല്‍ ശക്തിയായി ഉയര്‍ന്നു കഴിഞ്ഞുവെന്ന പേടിയും ഇവര്‍ക്കുണ്ട്. സിപിഎമ്മിന്റെ ശത്രു കോണ്‍ഗ്രസ്സായിരുന്നെങ്കില്‍ വരും നാളുകളില്‍ മുഖ്യപ്രതിയോഗി ബിജെപി ആയിരിക്കുമെന്ന കണക്കുകൂട്ടലാണ് സിപിഎമ്മിന്. ഇതാണ് കഴിഞ്ഞ ദിവസങ്ങളില്‍ എകെജി സെന്ററില്‍ നടന്ന കമ്മിറ്റികളിലെ പ്രധാനചര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: