തിരുവനന്തപുരം: കേരളത്തിന്റെ ടൂറിസം സാധ്യതകളെ രക്ഷിക്കാന്‍ നവംമ്പര്‍ ഒന്നു മുതല്‍ മാലിന്യ സംസ്ക്കരണ പദ്ധതിക്ക് തുടക്കമിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ജനങ്ങളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് ലക്ഷ്യം. നഗരസഭകള്‍ ഇതിനു മുന്‍കൈയ്യെടുക്കണം. എന്നാല്‍, ഇത് പാര്‍ട്ടി പരിപാടിയല്ല. മാലിന്യ നിര്മാര്ജ്ജനത്തില് സര്‍ക്കാര്‍ പരാജയപ്പെട്ടതോടെയാണ് സിപിഎം ഇതിനിറങ്ങാന്‍ തീരുമാനിച്ചത്.
ജനങ്ങളുടെ സഹകരണത്തോടെ ആലപ്പുഴ മാതൃകയില്‍ മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതി വ്യാപകമാക്കും. പൊതുസ്ഥലങ്ങളില്‍ എയ്റോബ്ക് ബിന്നുകള്‍ സ്ഥാപിക്കണം. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്ക്കരിക്കാന്‍ കഴിയണം. കേന്ദ്രീകൃത സംസ്ക്കരണം നടത്തുന്നത് പല പ്രശ്നങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്. വികേന്ദ്രീകൃത മാലിന്യ സംസ്ക്കരണമാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ ജനങ്ങളെ അണിനിരത്തിക്കൊണ്ട് ജനകീയ പ്രസ്ഥാനമായി വളര്‍ത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് ബോധവത്ക്കരണം നടത്തേണ്ടതുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍, സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍ തുടങ്ങിയവ ഇതില്‍ പങ്കെടുക്കണം. പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാന്‍ ബദല്‍ സംവിധാനം വ്യാപകമാക്കണം. ഇതിനായി നഗരസഭകള്‍ പദ്ധതി തയ്യാറാക്കണം. ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വേണ്ടി ബോധവത്ക്കരണം നടത്തണം. ഇതുമായി യോജിക്കാന്‍ തയ്യാറാകുന്ന എല്ലാവരേയും കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യസംസ്ക്കരണം വ്യാപിപ്പിക്കാന്‍ ഈമാസം ശില്‍പ്പശാലകള്‍ നടത്തും. ശേഷം നവംമ്പര്‍ ഒന്നിന് പദ്ധതി ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: