അമൃതപുരി: ഒരു കുഞ്ഞുഹൃദയം, ഒരു തുടക്കക്കാരന്റെ ഭാവം, ശ്രദ്ധ, ക്ഷമ, ഉത്സാഹം, വിനയം, സകലതിനോടുമുള്ള ആദരവ് ഇവ ഉണ്ടായാല്‍ മാത്രമേ നമ്മള് ആര്‍ജ്ജിക്കുന്ന വിദ്യ നമ്മെ പൂര്‍ണതയിലേക്ക് ഉയര്‍ത്തുകയുള്ളൂ എന്ന് മാതാ അമൃതാനന്ദമയീ ദേവി പറഞ്ഞു. അമൃതപുരിയില്‍ വിജയദശമിയോടനുബന്ധിച്ച് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തിയതിനുശേഷം വിജയദശമി സന്ദേശം നല്‍കുകയായിരുന്നു അമ്മ.
കുഞ്ഞിന്റെ ചൂണ്ടുവിരല്‍ പിടിച്ച് അരിയില്‍ എഴുതിക്കുന്നത് അഹങ്കാരം സമര്‍പ്പിച്ചാല്‍ മാത്രമേ വിദ്യ സഫലമാകൂ എന്നതിന്റെ പ്രതീകമാണ്. ഭാവി ജീവിതത്തില്‍ നമ്മളില്‍ നിന്നും ഉതിരുന്ന വാക്കുകള്‍ സ്വര്‍ണ്ണം പോലെ മൂല്യമുള്ളതാവട്ടെ എന്നതാണ് നാവില്‍ സ്വര്‍ണ്ണംകൊണ്ട് കുറിക്കുന്നതിന്റെ അന്തസത്ത. ഈ പ്രപഞ്ചത്തിലെ സര്‍വ്വസ്വവും ദേവിയുടെ സ്വരൂപമാണ്. അതിനാല്‍ ജീവിതത്തിന്റെ സമസ്ത മേഖലയിലും വിജയം കൈവരിക്കുവാന്‍ ആ പരാശക്തിയെ തന്നെ നമ്മള് ആശ്രയിക്കുന്നു.
ഈശ്വരസമര്‍പ്പണമാണ് ജീവിതത്തെ സാര്‍ത്ഥകമാക്കുന്നത്. സര്‍വ്വ ചരാചരങ്ങളോടും നമുക്ക് സ്േനഹവും ആദരവും ഉണ്ടായാല്‍ മാത്രമേ നമ്മള് ഈശ്വര കൃപയ്ക്ക് പാത്രമാകൂ. പണ്ട് ഗുരുശിഷ്യന്മാര് മുഖത്തോടുമുഖം നോക്കി ഹൃദയത്തിലേക്ക് വിദ്യയെ പകര്‍ന്നു. ഗുരു പറയുന്നത് ശിഷ്യന്മാര് അവരുടെ ജീവിതത്തില്‍ പകര്‍ത്തി. ശ്രദ്ധയും വിനയവും അവരുടെ വിദ്യയെ സമ്പന്നമാക്കി. അവര്‍ പഠിച്ച് തളരുകയോ വിദ്യാഭ്യാസം അവര്‍ക്ക് ഭാരമായി തീരുകയോ ചെയ്തില്ല. വിദ്യ പ്രേമത്തില്‍ നിലകൊള്ളുന്ന തത്വമാണ്. പ്രേമമുള്ളിടത്ത് ഭാരമില്ലല്ലോ. ശിഷ്യഹൃദയമാകുന്ന കൂമ്പിയ മൊട്ട് ഗുരുവിന്റെ സ്േനഹത്താല് വിടര്‍ന്നു വികസിക്കുന്നു-അമ്മ തുടര്‍ന്നു.
രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നും മാതാപിതാക്കളോടൊപ്പമെത്തിയ നൂറോളം കുട്ടികള്‍ക്ക് അമ്മ ആദ്യാക്ഷരം പകര്‍ന്നു. അതിനുശേഷം ആയിരക്കണക്കിനു ഭക്തര്‍ക്കു ദര്‍ശനവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: