ഇഞ്ചിയോണ്‍: കാത്തിരിപ്പിനൊടുവില്‍ ഹോക്കി സ്വര്‍ണ്ണം ഇന്ത്യക്ക്. ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലിനൊടുവില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരമ്പരാഗത എതിരാളികളായ പാക്കിസ്ഥാനെ തകര്‍ത്താണ് ഇന്ത്യ പതിനാറുവര്ഷത്തെ ഇടവേളക്കുശേഷം ഹോക്കിയില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയത്.
ടീമിന്റെ വൈസ് ക്യാപ്റ്റനും ഗോളിയുമായ മലയാളി താരം ശ്രീജേഷിന്റെ മിടുക്കാണ് ഇന്ത്യക്ക് സ്വര്‍ണ്ണം സമ്മാനിച്ചത്. ഷൂട്ടൗട്ടില്‍ രണ്ട് ഷോട്ടുകളാണ് ശ്രീജേഷ് തടഞ്ഞത്. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1ന് സമനില പാലിച്ചതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. 1998ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസിലായിരുന്നു ഇന്ത്യ അവസാനമായി ഹോക്കിയില്‍ സ്വര്‍ണ്ണം നേടിയത്. പിന്നീട് 2002-ല്‍ ഫൈനലില്‍ കളിച്ചുവെങ്കിലും കൊറിയയോട് ഷൂട്ടൗട്ടില്‍ പരാജയപ്പെടാനായിരുന്നു വിധി.
ഹോക്കി സ്വര്‍ണ്ണത്തിന് പുറമെ മൂന്നെണ്ണം കൂടി ഇന്ത്യ ഷെല്‍ഫിലെത്തിച്ചു. വനിതകളുടെ 4ഃ400 മീറ്റര്‍ റിലേയില്‍ ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയപ്പോള്‍ മറ്റ് രണ്ടെണ്ണവും കബഡിയില്‍ നിന്നാണ്. 800 മീറ്ററിലെ വെള്ളി മെഡല്‍ ജേത്രിയും മലയാളിയുമായ ടിന്റു ലൂക്ക, പ്രിയങ്ക പവാര്‍, മന്ദീപ് കൗര്‍, എം.ആര്. പൂവമ്മ എന്നിവരുള്‍പ്പെട്ട സംഘമാണ് 2010-ല്‍ ഗ്വാങ്ഷുവില്‍ സ്ഥാപിച്ച റെക്കോര്‍ഡ് മറികടന്ന് സ്വര്‍ണ്ണം കരസ്ഥമാക്കിയത്.
കബഡിയില്‍ പുരുഷ-വനിതാ ഫൈനലുകളില്‍ ഇന്ത്യ ഇറാനെ പരാജയപ്പെടുത്തിയാണ് സ്വര്‍ണ്ണം നിലനിര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: