ഇഞ്ചിയോണ്‍: രണ്ടാഴ്ച നീണ്ടുനിന്ന ഏഷ്യന്‍ കായിക മാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങും. പതിവുപോലെ ചൈന മെഡല്‍ പട്ടികയില്‍ ഒന്നാമതെത്തിയെങ്കിലും 2010ലെ ഗ്വാങ്ഷു ഗെയിംസില്‍ നേടിയ സ്വര്‍ണ്ണത്തേക്കാള്‍ ഏറെ താഴെയാണ് ഇത്തവണ ചൈനയുടെ നേട്ടം. കഴിഞ്ഞ ഗെയിംസില്‍ 199 സ്വര്‍ണ്ണം നേടി പുതിയ ചരിത്രം കുറിച്ച ചൈനക്ക് ഇതുവരെയായി 149 സ്വര്‍ണ്ണമാണ് നേടിയിട്ടുള്ളത്.
സ്വര്‍ണ്ണത്തിന്റെ എണ്ണത്തില്‍ മാത്രമല്ല ആകെ മെഡലുകളുടെ എണ്ണത്തിലും ചൈനക്ക് ഇടിവു സംഭവിച്ചിട്ടുണ്ട്. ഇന്ന് 7 ഫൈനലുകള്‍ കൂടി നടക്കാനിരിക്കെ ചൈനക്ക് കഴിഞ്ഞ തവണത്തെ നേട്ടം സ്വന്തമാക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി. സ്വന്തം നാട്ടില്‍ 2010-ല്‍ നടന്ന ഗെയിംസില്‍ 199 സ്വര്‍ണ്ണവും 119 വെള്ളിയും 98 വെങ്കലവുമടക്കം 416 മെഡലുകള്‍ നേടിയ ചൈനക്ക് ഇഞ്ചിയോണില്‍ ഇതുവരെ 149 സ്വര്‍ണ്ണം, 107 വെള്ളി, 81 വെങ്കലം അടക്കം 337 മെഡലുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞിട്ടുള്ളത്.
അതേസമയം ഇന്ത്യക്കും ഇത്തവണ തിരിച്ചടി നേരിട്ടു. കഴിഞ്ഞ ഗ്വാങ്ഷു ഗെയിംസില്‍ 14 സ്വര്‍ണ്ണവും 17 വെള്ളിയും 34 വെങ്കലവുമടക്കം 65 മെഡലുകള്‍ നേടി ആറാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ 11 സ്വര്‍ണ്ണവും 10 വെള്ളിയും 36 വെങ്കലവുമടക്കം 57 മെഡലുകളുമായി എട്ടാം സ്ഥാനത്താണ്. ഇത്തവണ ഇന്ത്യ 70-75 മെഡലുകളായിരുന്നു ഇഞ്ചിയോണില്‍ ലക്ഷ്യമിട്ടിരുന്നത്.
കഴിഞ്ഞ ഗെയിംസിലെ പോലെ ദക്ഷിണ കൊറിയയാണ് രണ്ടാം സ്ഥാനത്ത്. 77 സ്വര്‍ണ്ണവും 71 വെള്ളിയും 80 വെങ്കലവുമടക്കം 228 മെഡലുകളാണ് ആതിഥേയ രാജ്യമായ ദക്ഷണി കൊറിയ നേടിയത്. 46 സ്വര്‍ണ്ണവും 73 വെള്ളിയും 76 വെങ്കലവുമടക്കം 195 മെഡലുകള്‍ നേടിയ ജപ്പാനാണ് മൂന്നാമത്.
അതേസമയം ചില പുതിയ ശക്തികളുടെ ഉദയത്തിനും ഇഞ്ചിയോണ്‍ സാക്ഷ്യം വഹിച്ചു. കഴിഞ്ഞ തവണ 18 സ്വര്‍ണ്ണം നേടിയ കസാക്കിസ്ഥാന്‍ ഇത്തവണ നേട്ടം 28 ആക്കി. കഴിഞ്ഞ തവണ 20 സ്വര്‍ണ്ണം നേടിയ ഇറാന് ഒരെണ്ണം കൂടുതല്‍ നേടിയാണ് ഇഞ്ചിയോണിനോട് വിടപറയുന്നത്. കഴിഞ്ഞ തവണ 11 സ്വര്‍ണ്ണം നേടിയ തായ്ലന്റ് ഇത്തവണ 12ഉം ആറ് സ്വര്‍ണ്ണം നേടിയ ഉത്തര കൊറിയ ഇത്തവണ 11ഉം കഴിഞ്ഞ ഗ്വാങ്ഷു മീറ്റില്‍ നാല് സ്വര്‍ണ്ണം മാത്രം നേടിയ ഖത്തര്‍ ഇത്തവണ 11ഉം സ്വര്‍ണ്ണം സ്വന്തമാക്കി. അതേസമയം കഴിഞ്ഞ തവണ 13 സ്വര്‍ണ്ണം നേടിയ ചൈനീസ് തായ്പേയി ഇത്തവണ 9 എണ്ണം കൊണ്ട് തൃപ്തിപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: