ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം ദല്‍ഹിയിലെത്തിയ തന്നെ പ്രോട്ടോകോള്‍ പ്രകാരം സ്വീകരിക്കാന്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ എത്താതിരുന്നത് സംബന്ധിച്ച് കേരളഹൗസ് റസിഡന്റ് കമ്മിഷണറെ വിളിച്ചു വരുത്തി ഗവര്‍ണര്‍ പി.സദാശിവം വിശദീകരണം തേടി.
ഗവര്‍ണറായതിന് ശേഷം ആദ്യമായി ദല്‍ഹിയില്‍ എത്തിയ കേരള ഗവര്‍ണര്‍ പി. സദാശിവത്തെ സ്വീകരിക്കാന്‍ കേരളാ ഹൗസ് റസിഡന്റ് കമ്മീഷ്ണര്‍ എത്തിചേരാത്ത സംഭവത്തില്‍ ഗവര്‍ണര്‍ അത്യപ്തി അറിയിച്ചിരുന്നു. രാവിലെ ദല്‍ഹി വിമാനത്താവളത്തില്‍ എത്തിയ ഗവര്‍ണറെ സ്വീകരിക്കാന്‍ റസിഡന്റ് കമ്മിഷണറോ, അഡിഷണല്‍ റസിഡന്റ് കമ്മിഷണറോ പോയില്ല. കേരള ഹൗസിലും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആരും അദ്ദേഹത്തെ സ്വീകരിച്ചില്ല. ഇതേ തുടര്‍ന്നാണ് ഗവര്‍ണര്‍ റസിഡന്റ് കമ്മിഷണറെ വിളിച്ചു വരുത്തിയത്.
രാവിലെ പത്തു മണിയോടെ ഗവര്‍ണറുടെ വസതിയിലെത്തിയാണ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ കൂടിക്കാഴ്ച നടത്തി. കമ്മിഷണറോ അഡീഷണല്‍ റസിഡന്റ് കമ്മിഷണറോ എത്താതിരുന്നതില്‍ സദാശിവം കടുത്ത അതൃപ്തി രേഖപ്പെടുത്തി. അതേസമയം താന്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും അഡിഷണല്‍ റസിഡന്റ് കമ്മിഷണര്‍ രചനാ ഷാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലാണെന്നും ഗ്യാനേഷ് കുമാര്‍ ഗവര്‍ണറെ അറിയിച്ചു.
സാധാരണ മുഖ്യമന്ത്രിയും മുതിര്‍ന്ന മന്ത്രിമാരും എത്തുമ്പോള്‍ അഡിഷണല്‍ റസിഡന്റ് കമ്മിഷണറും മുതിര്‍ന്ന ഉദ്യോഗസ്ഥരും വിമാനത്താവളത്തില്‍ പോയി സ്വീകരിക്കുന്ന പതിവുണ്ട്. എന്നാല്‍ ഗവര്‍ണറെ സ്വീകരിക്കാന്‍ പ്രോട്ടോകോള്‍ ഓഫീസറും ഡ്രൈവറും മാത്രമാണ് വിമാനത്താവളത്തില്‍ ചെന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: