കര്‍ണല്‍: ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചരണ പരിപാടികള്‍ക്ക് തുടക്കമായി. കര്‍ണലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലിയോടെയാണ് പ്രചരണ പരിപാടികള്‍ക്ക് ബിജെപി തുടക്കം കുറിച്ചത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് മോദി കര്‍ണലില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നത്.
കോണ്‍ഗ്രസ് നേതൃത്വത്തെ ശക്തമായ ഭാഷയിലാണ് മോദി വിമര്‍ശിച്ചത്. കഴിഞ്ഞ അറുപത് വര്‍ഷമായി ഒന്നും ചെയ്യാതിരുന്നവരാണ് തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ അറുപത് ദിവസത്തെ കണക്ക് ആവശ്യപ്പെടുന്നത്. രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളും വികസനത്തിന്റെ കാര്യത്തില്‍ മുന്നില്‍ പോയപ്പോള്‍ ഹരിയാന പിന്നോട്ടാണ് സഞ്ചരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഭരണത്തിന് കീഴില്‍ ഹരിയാന സര്‍വമേഖലകളിലും പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
ലോകം മുഴുവന്‍ ഭാരതത്തെ ബഹുമാനത്തോടെ ഉറ്റുനോക്കുകയാണ്. എന്നാല്‍ ഇതൊന്നും സംഭവിച്ചത് എന്റെ മിടുക്ക് കൊണ്ടല്ല. മറിച്ച് ഭാരതത്തിലെ 125 കോടി വരുന്ന ജനങ്ങള്‍ കേന്ദ്രത്തില്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാരിനെ അധികാരത്തില്‍ എത്തിച്ചതിനാലാണ്. അങ്ങനെയാരു സാഹചര്യത്തില്‍ ഹരിയാനയുടേ പേരും ലോകം അറിയണം. നിങ്ങളത് ആഗ്രഹിക്കുന്നില്ലേ. അതിന് ആദ്യം വേണ്ടത് ഭാരതത്തെ കോണ്‍ഗ്രസ് മുക്തമാക്കുക എന്നതാണ്. രണ്ടാമത് സ്ഥിരതയുള്ള ഒരു സര്‍ക്കാരിനെ അധികാരത്തിലെത്തിക്കണം. മൂന്നാമത്തേത് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ഹരിയാനയില്‍ നടപ്പാക്കാന്‍ അനുവദിക്കണമെന്നും മോദി പറഞ്ഞു.
മഹാരാഷ്ട്രയിലെ മുംബൈ, കോലാപൂര്‍, ബീഡ്, എന്നിവിടങ്ങളിലും മോദി തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും. ഹരിയാനയിലും മഹാരാഷ്ട്രയിലും ഒക്ടോബര്‍ നാലു മുതല്‍ 13 വരെ 34 ഓളം തെരഞ്ഞെടുപ്പു പ്രചാരണറാലികളിലാണ് മോദി പങ്കെടുക്കുക. ഹരിയാനയില്‍ 10 ഉം, മഹാരാഷ്ട്രയില്‍ 24 ഉം റാലികളില്‍ മോദി സംബന്ധിക്കും.
വൈകീട്ട് ഏഴിന് ദക്ഷിണ മുംബൈയിലെ മഹാലക്ഷ്മി റേസ് കോഴ്സ് മൈതാനത്തെ റാലിയോടെയാണ് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകുക. ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം തെരഞ്ഞെടുപ്പ് റാലിയില്‍ സംബന്ധിക്കുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ മുക്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: