തൊടുപുഴ: മുന്‍വൈരാഗ്യത്തെത്തുടര്‍ന്ന് യുവാവിനെ വാക്കത്തിക്ക് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അമ്മയ്ക്കും മകനും നാലു വര്‍ഷം കഠിന തടവും മുക്കാല്‍ ലക്ഷം വീതം പിഴയും ശിക്ഷ വിധിച്ചു. പന്നിയാര്‍കുട്ടി എടയാടിയില്‍ മേരി (61), മകന് ബിനു (35) എന്നിവരെയാണ് തൊടുപുഴ നാലാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സുരേഷ്കുമാര്‍ ശിക്ഷിച്ചത്.പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷംകൂടി ശിക്ഷ അനുഭവിക്കണം.
2010 ഒക്ടോബര്‍ 24ന് രാത്രി 7.30തോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.രാജാക്കാട് ഓലിക്കല്‍ വര്‍ക്കിയെയാണ് ഇവര്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.സംഭവത്തെക്കുറിച്ച് പ്രോസിക്യൂഷന് കേസിങ്ങനെ: മേരിയുടെ ദുര്‍നടപ്പ് അവസാനിപ്പിക്കണമെന്ന് അകന്ന ബന്ധുവായ വര്‍ക്കി പറഞ്ഞിരുന്നു. ഇതാണ് മേരിയെയും മകനെയും വര്‍ക്കിയെ ആക്രമിക്കാന്‍ പ്രേരിപ്പിച്ചത്.
വര്‍ക്കിയെ വകവരുത്താന്‍ തക്കം പാര്‍ത്തിരുന്ന പ്രതികള്‍ സംഭവദിവസം രാത്രി വര്‍ക്കിയെ വീട്ടില്‍ വിളിച്ചുവരുത്തി. രണ്ടാം പ്രതി ബിനു കയ്യില്‍ ഒളിപ്പിച്ചിരുന്ന വാക്കത്തിയെടുത്ത് വര്‍ക്കിയെ വെട്ടി. ഇതിനിടെ പട്ടികക്കഷണമെടുത്ത് മേരിയും വര്‍ക്കിയെ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ വര്‍ക്കി മാസങ്ങളോളം കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. അന്നത്തെ രാജാക്കാട് എസ്ഐ ആയിരുന്നപി.എസ്. ശ്രീജേഷാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്.പ്രോസിക്യൂഷനുവേണ്ടി അഡ്വ: ബെര്‍ഗ് ജോര്‍ജ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: