അടിമാലി:എളപ്ലാശ്ശേരി ആവറുകുട്ടി ഭാഗത്ത് ആദിവാസി കോളനിയിലേക്കുള്ള വഴി സന്ദര്‍ശിക്കാനെത്തിയ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ജോയ്സ് ജോര്‍ജ്ജ് എം.പി.യുടെ നേതൃത്വത്തിലുള്ള സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കി. ഇന്നലെ വൈകിട്ട് 4.30ഓടെയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആവറുകുട്ടി സന്ദര്‍ശിക്കാനെത്തിയത്. വനംവകുപ്പ് തകര്‍ത്ത കലുങ്കുകള്‍ സന്ദര്‍ശിച്ച് മടങ്ങിവരുന്നവഴി മന്ത്രിയുമായി ജോയ്സ് ജോര്‍ജ്ജ് സംസാരിക്കാന്‍ ശ്രമിച്ചു. തിരുവഞ്ചൂര്‍ കാറില്‍ കയറി പോകാന്‍ ഒരുങ്ങിയപ്പോള്‍ ജോയ്സ് ജോര്‍ജ്ജും സംഘവും മന്ത്രിയെ തടയുകയായിരുന്നു. പ്രവര്‍ത്തകര്‍ സംഘര്‍ഷത്തിന് ശ്രമിച്ചെങ്കിലും പോലീസ് ഇടപെട്ട് മന്ത്രിയ്ക്ക് കടന്നുപോകാന്‍ വഴിയൊരുക്കി.
ഡിസിസി പ്രസിഡന്റ് റോയി കെ.പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ജോയ്സ് ജോര്‍ജ്ജ് എം.പി. പറഞ്ഞത്.കഴിഞ്ഞമാസം അവസാനമാണ് ആവറുകുട്ടിയില് റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ അനധികൃതമായി പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ച കലുങ്കുകള്‍ പൊളിച്ചുനീക്കിയത്. ആദിവാസികളെ മുന്‍നിര്‍ത്തി ജോയ്സ് ജോര്‍ജ് എം.പി. നിരാഹാരം തുടങ്ങിയതോടെ സംഭവം ജില്ലാതലത്തില്‍ ശ്രദ്ധേയമായി. നിരാഹാരത്തിന്റെ അഞ്ചാംനാള്‍ യാതൊരുറപ്പുമില്ലാതെ എം.പി. നിരാഹാരം പിന്‍വലിച്ച് തടിതപ്പി. സംസ്ഥാന സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് നിരാഹാരം പിന്‍വലിച്ചതെന്നാണ് ജോയ്സ് ജോര്‍ജ്ജ് പറഞ്ഞത്. കേന്ദ്ര-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വനഭൂമി കയ്യേറിയത് അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: