ഹരിപ്പാട്:അര്‍ദ്ധരാത്രിയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ തീരദേശമേഖലയായ തൃക്കുന്നപ്പുഴയില്‍ വന്‍നാശം. 20 വീടുകള്‍ പൂര്‍ണമായും നൂറോളം വീടുകള്‍ ഭാഗീകമായും തകര്‍ന്നു. തോട്ടപ്പള്ളി തൃക്കുന്നപ്പുഴ തീരദേശ റോഡില്‍ നാലുമണിക്കൂര്‍ ഗതാഗതം നിലച്ചു. വൈദ്യുതി പോസ്റ്റുകള്‍ നിലംപൊത്തിയതിനാല്‍ മൂന്ന് വാര്‍ഡുകളിലെ ശുദ്ധജലവിതരണവും തടസപ്പെട്ടു. പോലീസും അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
ഇന്നലെ പുലര്‍ച്ചെ ഒന്നിനുണ്ടായ മഴയും ഇടിമിന്നലിനോടൊപ്പം അനുഭവപ്പെട്ട ശക്തമായ കാറ്റിലാണ് ദുരന്തം. പല്ലന തോപ്പില്‍ ജങ്ഷന് മുതല്‍ തെക്കോട്ട് പാനൂര്‍ പുത്തന്‍പുരയ്ക്കല്‍ മുക്ക് വരെയുള്ള മുക്കാല്‍ കിലോമീറ്റര്‍ ചുറ്റളവിലുള്ള ഭാഗത്താണ് ചുഴലിക്കാറ്റ് നാശംവിതച്ചത്. കാറ്റില്‍ ചെറുതും വലുതുമായ ആയിരത്തിലധികം മരങ്ങള്‍ കടപുഴുകി വീണു. രണ്ട് കോടിയിലധികം രൂപയുടെ നാശം ഉണ്ടായതായി റവന്യൂ അധികൃതര്‍ സര്‍ക്കാരിന് നില്‍കിയ പ്രാഥമിക റിപ്പോര്‍ട്ട്. ദുരന്തത്തില്‍ ആര്‍ക്കും പരിക്കില്ല.
പല്ലന കോന്നംപറമ്പില്‍ വിമലാ ചെല്ലപ്പന്, ഇടപുരയില് രമേശന്, കുശിനിയില്‍ വീട്ടില്‍ ഷാജി, പാനരര് പുത്തന്‍പുര ജങ്ഷന് പുതുവന ലക്ഷംവീട്ടില്‍ അസുമ്മ, പുതുവനയില്‍ രാജു, പുതുവന ലക്ഷംവീട്ടില്‍ അബ്ദുള്‍ഖാദര്‍ കുഞ്ഞ്, പുതുവന ലക്ഷംവീട്ടില്‍ അബ്ദുറബ്ബ്, പുതുവന ലക്ഷംവീട്ടില്‍ മൈതീന്‍ കുഞ്ഞ്, തൈവപ്പില് സാലി, തൈവപ്പില് സവാദ്, ചാത്തംകരി വീട്ടില്‍ കുഞ്ഞിക്കോയ, പുത്തന്‍പുരയ്ക്കല്‍ കൊച്ചുമ്മര്, പരിത്തിപ്പള്ളി വടക്കേതില്‍ അബ്ദുള്‍ റസാക്ക്, കരിയില്‍ വടക്കേതില്‍ ബഷീര്‍, തൈവപ്പില് ഉമ്മര്‍, കാടുചിറയില് വിദ്യാധരന്, ആഞ്ഞിലിമൂട്ടില്‍ പടിറ്റേതില്‍ അനീഫ, കാടുചിറ തെക്കേതില്‍ ഷെറീഫ്, കണ്ടത്തില്‍ അഷറഫ്, തൈവപ്പില് സാലി എന്നിവരുടെ വീടുകളാണ് പൂര്‍ണമായി തകര്‍ന്നത്.
രാജുവിന്റെ നിര്‍മ്മാണത്തിലിരുന്ന വീടാണ് തകര്‍ന്നത്. വിമലയുടെ വീടിന്റെ മേല്‍ക്കൂരയിലെ മുഴുവന്‍ ആസ്ബറ്റോസ് ഷീറ്റും കാറ്റില്‍ പറന്ന് പോയി. വികലാംഗയായ മകള്‍ ഉള്‍പ്പെടെ ഒന്പതുപേര് വീടിനുള്ളില്‍ ഉണ്ടായിരുന്നു. ഈ ഭാഗത്ത് നൂറിലധികം വീടുകള്‍ക്ക് ഭാഗികമായ നാശമുണ്ടായി. പല വീടുകളുടെയും മേല്‍ക്കൂരയിലെ ഷീറ്റുകള്‍ പറന്നുപോയതിനാല്‍ ജനജീവിതം ദുരിതപൂര്‍ണമാണ്. പുത്തന്‍പുരയ്ക്കല്‍ മുഹമ്മദ്കുഞ്ഞിന്റെ കയര്‍ഷെഡ് പൂര്‍ണമായും നിലംപൊത്തി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചു.
വിവരമറിഞ്ഞെത്തിയ അഗ്നിശമനസേനയും തൃക്കുന്നപ്പുഴ പോലീസും നാട്ടുകാരും ചേര്‍ന്ന് റോഡിലും വീടുകളുടെ മുകളിലും കടപുഴകി വീണ മരങ്ങള്‍ മുറിച്ചുനീക്കി. ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവടങ്ങളില്‍ നിന്നുള്ള അഞ്ച് യൂണിറ്റ് അഗ്നിശമനസേനാംഗങ്ങള്‍ നാലുമണിക്കൂര്‍ നടത്തിയ പ്രവര്‍ത്തനത്തിലൂടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ എം.കെ. രമേശന്‍നായരുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ നാശനഷ്ടം തിട്ടപ്പെടുത്തല്‍ ജോലികള്‍ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: