തിരുവനന്തപുരം: 19ാമത് അന്താരാഷ്ട്ര ചലചിത്രമേളയില്‍ നിന്ന് ഫിപ്രസ്കി, നെറ്റ്പാക് പുരസ്കാരങ്ങള്‍ പിന്‍വലിക്കാനുള്ള അടൂര്‍ ഗോപാലകൃഷ്ണന് കമ്മറ്റിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് സംവിധായകന് ലെനിന് രാജേന്ദ്രന്.
അടൂര്‍ ഗോപാലകൃഷ്ണനും ഷാജി എന്‍. കരുണും മുന്നോട്ടുവെച്ച മിക്ക തീരുമാനങ്ങളും മേളയുടെ അഭിവൃദ്ധിക്ക് ഉതകുമെന്നതില്‍ തര്‍ക്കമില്ല. ലോകത്തൊരു ചലച്ചിത്രമേളയിലും മല്സരവിഭാഗത്തിന് പുറത്ത് ഈ പുരസ്കാരങ്ങള്‍ നല്കാറില്ലെന്ന സമിതിയുടെ വാദം തീര്‍ത്തും തെറ്റാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മലയാള സിനിമാരംഗത്ത് വളര്‍ന്നു വരുന്ന പുതിയ പ്രതിഭകളെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിലൂടെ കൂടുതല്‍ നല്ല ചിത്രങ്ങളുണ്ടാകും. അവരുടെ ചിത്രങ്ങള്‍ ലോകത്തിലെ മികച്ച വേദികളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം ഒരുക്കിയാല്‍ അത് മലയാള സിനിമാ രംഗത്തിന് മുതല്‍കൂട്ടാകും. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ സിനിമയ്ക്ക് നല്കുന്ന സബ്സിഡി പോലും വെട്ടിക്കുറയ്ക്കുകയാണ്. ഇത് കാലോചിതമായി വര്‍ദ്ധിപ്പിക്കണമെന്നും ലെനിന് രാജേന്ദ്രന് ആവശ്യപ്പെട്ടു.
ഡിസംബര്‍ 12 മുതല്‍ 19വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കായി ഒരുക്കങ്ങളൊന്നും ചലച്ചിത്ര അക്കാദമിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. മലയാളസിനിമയുമായി യാതൊരുവിധ ബന്ധവുമില്ലാത്തവരെയാണ് മേളയുടെ നടത്തിപ്പിനായി നിയോഗിച്ചിരിക്കുന്നത്. ദല്‍ഹിയില്‍ ചുറ്റിത്തിരിഞ്ഞ് നടക്കുന്നവരെ കേരളത്തില്‍ കൊണ്ടുവന്ന് മേള നടത്തിക്കാനാണ് ശ്രമം.
മലയാളത്തില്‍ പ്രാപ്തരായവര്‍ ഇല്ലായിരുന്നോയെന്ന ചോദ്യമാണ് ഉയരുന്നത്. ദല്‍ഹിയിലെ സ്വകാര്യചലച്ചിത്ര മേളകള്‍ നടത്തി പരാജയപ്പെട്ടവരാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ചുമതലക്കാരായി അക്കാദമി കൊണ്ടുവരുന്നതിന് പിന്നിലുള്ള താല്‍പ്പര്യം മറ്റുചിലതാണ്. ഇതെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ചലച്ചിത്രമേളയാരംഭിച്ച് 19 വര്‍ഷമായിട്ടും വെറുമൊരു കാഴ്ചയുടെ ഉത്സവം എന്നതിനപ്പുറം യാതൊരുവിധ കാഴ്ചപ്പാടുകളുമില്ലാത്ത ഒന്നായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സംവിധായകന് ഡോ. ബിജു ആരോപിച്ചു. പ്രഫഷനലായ ഫിലിം മാര്‍ക്കറ്റിങ് അടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ചലച്ചിത്രമേള നവീകരിക്കുന്നതിന് വകുപ്പുമന്ത്രിയും ചലച്ചിത്ര അക്കാദമിയും നടപടി സ്വീകരിക്കണമെന്ന് സംവിധായകര്‍ ആവശ്യപ്പെട്ടു.
സംവിധായകരായ ശശി പരവൂര്‍, കമല്‍, ജയരാജ്, ആര് സുകുമാരന്‍, ബാബു തിരുവല്ല, നൂറനാട് രാമചന്ദ്രന്, അശോക് ആര് നാഥ്, സലിം അഹമ്മദ്, സിദ്ധാര്‍ഥ് ശിവ, മുഹമ്മദ് കോയ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: