തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് നാഷണല്‍ ഗെയിംസിന് നിയോഗിക്കപ്പെടുന്ന ആറായിരത്തില്‍പ്പരം വോളന്റിയര്‍മാര്‍ക്ക് ഗ്രേസ്മാര്‍ക്ക് നല്കുന്ന കാര്യം പരിഗണനയില്‍. സംസ്ഥാന വിദ്യാഭ്യാസവകുപ്പ്മന്ത്രിയും നാഷണല്‍ ഗെയിംസ് ഫെസിലിറ്റേഷന്‍ കമ്മിറ്റി ചെയര്‍മാനുമായ അബ്ദുറബ്ബിന്റെ അദ്ധ്യക്ഷതയില്‍ചേര്‍ന്ന യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കു ഗ്രേസ്മാര്‍ക്ക് നല്കുന്ന കാര്യം മന്ത്രിസഭയുടെ പരിഗണനയ്ക്കുവയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
ഗെയിംസ് നടക്കുന്ന ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെയുള്ള ദിനങ്ങളില്‍ വോളന്റിയര്മാരായെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാജര്‍ നല്കുന്ന കാര്യവും പരിഗണനയിലാണ്. ഇവര്‍ക്കു പ്രത്യേകം യൂണിഫോം ലഭ്യമാക്കുന്നത് സംബന്ധിച്ചും യോഗത്തില്‍ തീരുമാനമായി.
സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും പ്രവര്‍ത്തിക്കുന്ന എന്‍എസ്എസ്, എന്‍സിസി, സ്കൗട്ട്സ് ആന്റ് ഗൈഡ്സ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളെ ഏകോപിപ്പിച്ചു കൊണ്ടാണ് നാഷണല്‍ ഗെയിംസ് സംഘാടക സമിതി (എന്ജിഒസി) വോളന്റിയര്‍ സംഘത്തിന് രൂപം നല്‍കുന്നത്. കായികാദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാകും വോളന്റിയര്‍മാരെ തെരഞ്ഞെടുക്കുക.
ഗെയിംസിന് വേദിയാകുന്ന ഏഴു ജില്ലകളിലെ മുപ്പതിലേറെ വേദികളില്‍ ഓരോന്നിലും 150 മുതല്‍ 400 വരെ വോളന്റിയര്‍മാരുടെ സേവനം വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. നിരവധി വേദികളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വോളന്റിയര്‍ സംവിധാനം വേണ്ടിവരും. നാഷണല്‍ ഗെയിംസ് നടക്കുന്ന വേളയില്‍ വിവിധ സ്റ്റേഡിയങ്ങളിലേക്ക് വോളന്റിയര്‍മാര്‍ക്കും കാണികള്‍ക്കും സൗജന്യ ബസ്യാത്ര സൗകര്യമൊരുക്കുന്നതിന് കെഎസ്ആര്‍ടിസിയുമായി ചര്‍ച്ച ചെയ്ത് ധാരണയില്‍ എത്തുന്നതിനും സംഘടാകസമതിയുടെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: