കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ ഡിപ്പാര്‍ട്ട്മെന്റല്‍ അപ്പീല്‍ അനുമതിയോടെ സംസ്ഥാന തലത്തില്‍ മത്സരിച്ചവരെ നേരിട്ട് യോഗ്യത നേടുന്ന മത്സരാര്‍ഥികള്‍ക്കു തുല്യരായി കാണണമെന്ന ഹൈക്കോടതി ഉത്തരവ് വിദ്യാഭ്യാസ വകുപ്പു പാലിക്കുന്നില്ലെന്ന് ആരോപണം. കൂത്തുപറമ്പ് റാണിജയ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന ചാല കോയ്യോട് സ്വദേശി സംഗീത് ബാലക്യഷ്ണനാണ് വിദ്യാഭ്യാസ വകുപ്പിനെതിരേ ആരോപണം ഉന്നയിച്ചത്. 2012-2013 വര്‍ഷം കണ്ണൂര്‍ ജില്ലാതല ശാസ്ത്രമേളയില്‍ സംഗീതിന് മൂന്നാം സ്ഥാനം ലഭിച്ചിരുന്നു. വിധി നിര്‍ണയത്തിലെ അപാകത ചൂണ്ടിക്കാട്ടി അപ്പീല്‍ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അപ്പീല്‍ അനുവദിച്ചു കൊണ്ട് ഉത്തരവും ലഭിച്ചു. സംസ്ഥാനതല മത്സരത്തില്‍ കണ്ണൂര്‍ ജില്ലാ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച വിദ്യാര്‍ഥിക്കും സംഗീതിനും 181 മാര്‍ക്കാണ് ലഭിച്ചത്. കുറഞ്ഞത് 180 മാര്‍ക്ക് ലഭിച്ചാല്‍ ബി ഗ്രേഡ് നല്‍കാമെന്ന വ്യവസ്ഥ നിലനില്‍ക്കെ തുല്യമാര്‍ക്ക് പങ്കിട്ട വിദ്യാര്‍ഥിക്കു ബി ഗ്രേഡ് നല്‍കിയെങ്കിലും തനിക്കു ബി ഗ്രേഡ് നല്കാന് ബന്ധപ്പെട്ടവര്‍ തയാറായില്ലെന്നാണ് പരാതി.
പൊതുപരീക്ഷയില്‍ ലഭിക്കേണ്ടിയിരുന്ന ഗ്രേസ് മാര്‍ക്കായ 24 മാര്‍ക്ക് അനുവദിച്ചു കിട്ടിയില്ലെന്നും സംഗീത് പറഞ്ഞു. 2012 ല്‍ ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാവാത്തതിനാല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നു സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളകളില് ജില്ലാതലത്തില്‍ നിന്നും നേരിട്ട് യോഗ്യത നേടുന്നവരെയും ഡിപ്പാര്‍ട്ട്മെന്റല്‍ അപ്പീല്‍ അനുമതിയോടെ സംസ്ഥാനതലത്തില്‍ പങ്കെടുക്കുന്നവരേയും ഒരു പോലെ കാണണമെന്നു ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ് 2014 ജൂലായ് 30 ന് ഉത്തരവിട്ടിരുന്നു. അപ്പീലിലൂടെ സംസ്ഥാനതലത്തില്‍ യോഗ്യത നേടുന്ന മത്സരാര്‍ഥി അതേ ജില്ലയില്‍ നിന്ന് ഒരേ ഇനത്തില്‍ മത്സരിക്കുന്ന മറ്റുള്ളവരെക്കാള്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചാലെ ഗ്രേസിനും അതിനോടനുബന്ധിച്ച് ലഭിക്കാവുന്ന മാര്‍ക്കിനും പരിഗണിക്കാവൂവെന്ന വിദ്യാഭ്യാസ വകുപ്പിന്റെ വാദഗതി നിലനില്‍ക്കുന്നതല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം സംഗീത് ബാലക്യഷ്ണന് ബി ഗ്രേഡ് അനുവദിച്ചു കൊണ്ട് ഉത്തരവ് നല്കാന് വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയെങ്കിലും രണ്ട് മാസം പിന്നിട്ടിട്ടും ഉത്തരവ് നടപ്പാക്കാന്‍ തയാറാകുന്നില്ലെന്നും സംഗീതും പിതാവ് ബാലകൃഷ്ണനും പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നും ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: