മറ്റേതൊരു ദാനം കൊണ്ടും വാങ്ങുന്ന ആളിന് പൂര്‍ണതൃപ്തി വരണമെന്നില്ല.
ഭൂമി, വസ്ത്രം, സ്വര്‍ണം അങ്ങനെ എന്തുകൊടുത്താലും, വാങ്ങുന്നയാളിന് കുറച്ചുകൂടി
ലഭിച്ചാല്‍ അതും അയാള്‍ വാങ്ങും. അന്നമാകട്ടെ, ഭക്ഷിച്ച് വയറുനിറഞ്ഞുകഴിഞ്ഞാല്
നാം ‘മതി മതി’ എന്നു പറയും.
ദാനങ്ങളില് ഏറ്റവും മഹത്ത് അന്നദാനമാണെന്ന് പ്രസിദ്ധിയുണ്ട്. പത്മപുരാണങ്ങത്തില് ഇക്കാര്യം സൂചിപ്പിക്കുന്നു. മറ്റ് ഏതൊരു ദാനവും അന്നദാനത്തിന്റെ പതിനാറിലൊന്നുപോലും മേന്മയുള്ളതല്ലെന്നു വിഷ്ണുധര്മ്മോത്തരത്തിലും പറയുന്നുണ്ട്. അന്നദാതാവിനെ പിതൃസ്ഥാനീയനായും വാഴ്ത്തപ്പെടുന്നു.
വിശന്നുപൊരിഞ്ഞ ഒരാള്‍ക്ക് അന്നം ലഭിക്കുമ്പോഴുള്ള ആശ്വാസവും അതു ഭക്ഷിച്ചശേഷമുള്ള തൃപ്തിയും അന്നദാതാവിന് അനുഗ്രഹമായി പരിണമിക്കുന്നു. മറ്റേതൊരു ദാനം കൊണ്ടും വാങ്ങുന്ന ആളിന് പൂര്‍ണതൃപ്തി വരണമെന്നില്ല. ഭൂമി, വസ്ത്രം, സ്വര്‍ണം അങ്ങനെ എന്തുകൊടുത്താലും, വാങ്ങുന്നയാളിന് കുറച്ചുകൂടി ലഭിച്ചാല്‍ അതും അയാള്‍ വാങ്ങും. അന്നമാകട്ടെ, ഭക്ഷിച്ച് വയറുനിറഞ്ഞുകഴിഞ്ഞാല് നാം ‘മതി മതി’ എന്നു പറയും. അവിടെ അന്നദാനത്തിലൂടെ, ദാനം ഏറ്റുവാങ്ങിയ ആളിന് പൂര്ണസംതൃപ്തിയാണുണ്ടാകുന്നത്. ഇത് മറ്റൊരു ദാനം കൊണ്ടും സിദ്ധിക്കുന്നില്ല.
അതുകൊണ്ടാണ്,
ഗജതുരഗസഹസ്രം ഗോകുലം കോടിദാനം
കനകരചിതപാത്രം മേദിനീ സാഗരാന്തം
ഉഭയകുല വിശുദ്ധം കോടികന്യാ പ്രദാനം
നഹി നഹി ബഹുദാനം അന്നദാനസ്സമാനം
എന്നുപറയുന്നത്. ആയിരം കൊമ്പനാനകള്‍, ആയിരം പടക്കുതിരകള്‍ ഒരുകോടി പശുക്കള്‍, നവരത്നങ്ങള്‍ പതിച്ച അനവധി സ്വര്‍ണാഭരണങ്ങള്‍, പാത്രങ്ങള്‍, ഭൂമി, സമുദ്രത്തോളം സ്ഥലം, വിശുദ്ധകുലത്തില് ജനിച്ച കോടി കന്യകകളുടെ ദാനം എന്നിങ്ങനെ അനവധി ദാനങ്ങള്‍ ചെയ്താലും ഇതൊന്നും അന്നദാനഫലത്തിനു തുല്യമാകുന്നില്ല എന്നാണ് ഇവിടെ അന്നദാനത്തെ പ്രകീര്‍ത്തിക്കുന്നത്.
ശൂദ്രകോടി സഹസ്രാണാം, ഏകം വിപ്രതു ഭോജയേല്‍
വിപ്രകോടി സഹസ്രാണാം ഏകം വിഷ്ണു പ്രതിഷ്ഠിതം
വിഷ്ണുകോടി സഹസ്രാണാം ഏകാരുദ്ര പ്രതിഷ്ഠിതം
രുദ്രകോടി സഹസ്രാണാം ഏകോജ്ഞാനിഹി ഭോജ്യതാം.
എന്നും ഒരു പ്രമാണമുണ്ട്. ഒരു കോടി ശൂദ്രര്‍ക്ക് അന്നദാനം ചെയ്യുന്ന ഫലം ഒരു ബ്രാഹ്മണനു അന്നദാനം ചെയ്യുന്നതുകൊണ്ടും, ഒരു കോടി ബ്രാഹ്മണഭോജനത്തിന്റെ ഫലം ഒരു വിഷ്ണുക്ഷേത്രം നിര്‍മ്മിച്ചു പ്രതിഷ്ഠ കഴിപ്പിക്കുന്നതുകൊണ്ടും, ഒരുകോടി വിഷ്ണുക്ഷേത്രം നിര്‍മ്മിച്ചു പ്രതിഷ്ഠിക്കുന്നതിന്റെ ഗുണം ഒരു ശിവക്ഷേത്രം നിര്‍മ്മിച്ചു പ്രതിഷ്ഠ കഴിപ്പിക്കുന്നതുകൊണ്ടുള്ള ഫലം ഒരു പരമജ്ഞാനിക്ക് ഭക്ഷണം നല്കുന്നതുകൊണ്ടും സിദ്ധിക്കുന്നു എന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്.
പരമജ്ഞാനിക്ക് ഭക്ഷണം നല്‍കുന്നതിന്റെ പ്രാധാന്യമാണ് ഇവിടെ കാണുന്നത്. പരമജ്ഞാനി എന്നാല്‍ ഈശ്വരസാക്ഷാത്കാരം കൈവരിച്ച ആള് എന്നാണര്‍ത്ഥം. അങ്ങനെയുള്ള വ്യക്തികളെ ഈ കലിയുഗത്തില്‍ കണ്ടെത്തുക എളുപ്പമല്ലല്ലോ. അതുകൊണ്ടാവാം നിര്‍മ്മല മനസ്സുള്ള ബാലകര്‍ക്ക് അന്നദാനം നല്കുന്ന ചടങ്ങ് സ്നേഹത്തോടെയും സന്തോഷത്തോടെയുമാവണമെന്ന് നിഷ്കര്‍ഷിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെയായാല്‍ മാത്രമേ ഫലസിദ്ധിയുമുണ്ടാകൂ. പിറന്നാള്‍ തുടങ്ങിയ വിശേഷദിവസങ്ങളില്‍ അന്നദാനം നടത്തുന്നത് ചിലവേറിയ ഹോമകര്‍മ്മങ്ങള്‍ തുടങ്ങിയവ നടത്തുന്നതിനേക്കാള്‍ ചിലവുകുറഞ്ഞതും ഫലപ്രദവുമായ പരിഹാരകര്മ്മങ്ങളാണെന്ന് നാം തിരിച്ചറിയേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: