പുറ്റടി (കട്ടപ്പന) : നിലനില്‍പ്പ് അപകടത്തിലായ സിപിഎം ക്രൈസ്തവസഭകള്‍ക്ക് പിന്നാലെ പരക്കം പായുകയാണെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അഭിപ്രായപ്പെട്ടു. പുറ്റടിയില്‍ മലനാട് എസ്എന്‍ഡിപി യൂണിയന്റെ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫും യുഡിഎഫും കാലങ്ങളായി പിന്നോക്കക്കാരുടെ വോട്ടുവാങ്ങിയാണ് അധികാരത്തിലെത്തുന്നത്. എന്നാല്‍ അധികാരത്തിലെത്തിയതിനുശേഷം പിന്നോക്കക്കാരെ തിരിഞ്ഞുനോക്കാന്‍ ഇവര്‍ തയ്യാറാവുന്നില്ലെന്നു മാത്രമല്ല ഭരണത്തിന്റെ ഗുണഫലങ്ങള്‍ ന്യൂനപക്ഷങ്ങളില്‍ കേന്ദ്രീകരിക്കുന്ന സ്ഥിതിയും രൂപപ്പെടുന്നു. ഇരുമുന്നണികളുടേയും വഞ്ചന പിന്നോക്കക്കാര്‍ മനസ്സിലാക്കിത്തുടങ്ങിയതിന്റെ തെളിവാണ് ബിജെപിയ്ക്ക് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇരുപതു ലക്ഷത്തിലധികം വോട്ടു നേടാനായതിന് പിന്നിലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടുക്കിയില്‍ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പേരില്‍ കര്‍ഷകരെ തെരുവിലിറക്കിയ തല്‍പ്പരകക്ഷികള്‍ ഇന്ന് ഉറക്കംനടിക്കുകയാണ്. പി.ടി. തോമസിനെ കടന്നാക്രമിക്കാന്‍ സഭയിലെ ചില പുരോഹിതര്‍ തുനിയുന്നത് അദ്ദേഹം ക്ഷേത്രത്തില്‍ പോകുന്നതുകൊണ്ടും നാഗഫണമുള്ള മോതിരം ധരിക്കുന്നതുകൊണ്ടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. യോഗത്തില്‍ മലനാട് എസ്എന്‍ഡിപി യൂണിയന് അഡ്മിനിസ്ട്രേറ്റര്‍ അനില്‍ തറനിലം അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: