ചക്കരക്കല്‍ (കണ്ണൂര്‍): ജില്ലയില്‍ ഏതാനും നാളുകളായി സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ സിപിഎം നടത്തി വരുന്ന അക്രമം തുടരുന്നു. ഇന്നലെ പുലര്‍ച്ചെ 2 മണിയോടെ പെരളശ്ശേരി ആര്‍വി മെട്ടയില്‍ ബിജെപി ധര്‍മ്മടം മണ്ഡലം വൈസ് പ്രസിഡണ്ടിന്റെ വീടിനുനേരെ സിപിഎം സംഘം ബോംബേറിഞ്ഞു. ധര്‍മ്മടം മണ്ഡലം വൈസ് പ്രസിഡണ്ട് ആര്.വി.മെട്ടയിലെ കെ.പി.രത്നവല്ലിയുടെ പൂങ്കാവനം വീടിനുനേരെയാണ് ബോബെറിഞ്ഞത്.
ബോംബെറില്‍ വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. വാതിലുകളും ജനലുകളും തകര്‍ന്നു. രത്നവല്ലിയുടെ ഭര്‍ത്താവ് പി.പി.പുരുഷോത്തമന് സജീവ ബിജെപി പ്രവര്‍ത്തകനും മകന് ഷിബിന്‍ യുവമോര്‍ച്ച ധര്‍മ്മടം മണ്ഡലം സെക്രട്ടറിയുമാണ്. 5 പേരടങ്ങുന്ന സിപിഎം സംഘം ഇരുചക്ര വാഹനങ്ങളിലെത്തിയാണ് അക്രമം നടത്തിയത്. രത്നവല്ലിയേയും കുടുംബത്തേയും അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഉഗ്രശേഷിയുളള ബോംബുകളാണ് വീടിന് നേരെ എറിഞ്ഞത്. ബോംബ് സ്ഫോടനത്തിന്റെ ശബ്ദം കേട്ട് രത്നവല്ലി ബോധരഹിതയാവുകയും ചെയ്തു. സംഭവത്തില്‍ പുരുഷോത്തമന് ചക്കരക്കല്ല് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
ആര്.വി.മൊട്ടയിലെ സിപിഎം പ്രവര്‍ത്തകരായ കരുണന്റെ മകന് അരുണ്‍ എന്ന കരുവാടി,തൊയ്യത്ത് രാമന്റെ മകന് ഷിബിന്‍ എന്ന ചിന്നന്, താഴേ ബാവോട് സി.കെ.കുഞ്ഞിരാമന്റെ മകന് ഷിജു, തൊയ്യത്ത് പുരുഷോത്തമന്റെ മകന് നിപുണ്‍,കക്കറ ചാലില്‍ കൃഷ്ണന്റെ മകന് ബിജു എന്ന ഫില്‍ട്ടര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അക്രമമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വിജയദശമി ദിവസം ആര്‍എസ്എസ് ചക്കരക്കല്‍ താലൂക്കിന്റെ ആഭിമുഖ്യത്തിലുളള പജസഞ്ചലനം ആര്.വിമെട്ടയില് നടന്നിരുന്നു. അന്നേദിവസം രാത്രിയില്‍ സിപിഎമ്മുകാര്‍ രത്നവല്ലിയുടെ വീടിനു നേരെ കല്ലേറ് നടത്തിയിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് കേസെടുക്കാനോ സംഭവം സംബന്ധിച്ച് അന്വേഷണം നടത്താനോ തയ്യാറായിരുന്നില്ല. ഇതാണ് വീണ്ടും അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ജിത്ത് ,ആര്‍എസ്എസ് സംഭാഗ് കാര്യവാഹ് പി.പി.സുരേഷ് ബാബു ,ബിജെപി ധര്‍മ്മടം മണ്ഡലം പ്രസിഡണ്ട് ആര്.കെ.ഗിരിധരന്,ജനറല്‍ സെക്രട്ടറിമാരായ ഹരീഷ് ബാബു,പി.ആര്.രാജന്, യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ഷിബിന്‍, ജനറല്‍ സെക്രട്ടറി വിപിന്‍ ,രഞ്ചിത്ത് ,മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറി വി.പി.രജനി തുടങ്ങി നിരവധി സംഘപരിവാര്‍ നേതാക്കളും പ്രവര്‍ത്തകരും ബോംബേറ് നടന്ന ആര്‍വി മെട്ടയിലെ രത്നവല്ലിയുടെ വീട് സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ ആഭിമുഖ്യത്തില്‍ പെരളശ്ശേരി പഞ്ചായത്തിലെ വെളളച്ചാല്‍ മുതല്‍ ബാവോട് വരെയുളള പ്രദേശങ്ങളില്‍ ഹര്‍ത്താല്‍ ആചരിച്ചു.
സംഭവത്തിനു പിന്നില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന് യുവമോര്‍ച്ച ആരോപിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച മണ്ഡലം കമ്മിറ്റിയുടേയും ബിജെപിയുടേയും വിവിധ സംഘപരിവാര്‍ സംഘടനകളുടേയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട്് കെ. വിപിന്‍, യുവമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം സി.പി.രഞ്ജിത്ത്, മണ്ഡലം പ്രസിഡണ്ട് എ.കെ.ഷബിന്, വൈസ് പ്രസിഡണ്ട്് ടി.റിജീഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: