കോട്ടയം:കഴിഞ്ഞദിവസം കൊറത്തിക്കുടി മാമലകണ്ടം മലയോര ഹൈവേ സന്ദര്‍ശിക്കുവാന്‍ എത്തിയ തന്നെ തടഞ്ഞ ഇടുക്കി എംപിയുടെ നടപടി സത്യപ്രതിജ്ഞാലംഘനമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആരോപിച്ചു. കോട്ടയത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി.യു. കുരുവിള എംഎല്‍എയുടെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷിസംഘം തന്നെവന്നുകണ്ട് വനംവകുപ്പ് അധികൃതര്‍ പൊളിച്ചുനീക്കിയ കലുങ്കുകള്‍ നേരില്‍കണ്ട് പ്രശ്ന പരിഹാരത്തിന് ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അവിടെപോയത്. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും സ്ഥലം സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കനത്തമഴ ആയതിനാല്‍ ഏറെദൂരം നടന്നാണ് കലുങ്ക് പൊളിച്ചസ്ഥലത്ത് എത്തിയത്. അവിടെ എംപിയെ അന്വേഷിച്ചപ്പോള്‍ ചെളിനിറഞ്ഞ ഈ ഭാഗത്തേക്ക് അദ്ദേഹം വന്നില്ലെന്ന് ആരോ പറഞ്ഞു. അവിടെനിന്നും തിരികെ എളംപ്ലാശേരിക്ക് സമീപമെത്തിയപ്പോഴാണ് തന്റെ വണ്ടിക്ക് മുന്നില്‍ ചാടിവീണ് എംപി പ്രകോപനമുണ്ടാക്കിയത്. അപ്പോള്‍ അവിടെ ഉണ്ടായിരുന്ന രാജേന്ദ്രന് എംഎല്‍എയോട് നമുക്ക് കോതമംഗലം ടിബിയില്‍ യോഗം ചേരാമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരോട് അവിടെ എത്താനാവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞിരുന്നു. ഈസമയം എംപി കൂടുതല്‍ പ്രകോപനത്തിന് ശ്രമിച്ചു. രാജേന്ദ്രന് എംഎല്‍എ ജോയ്സ് ജോര്‍ജ്ജിനെ പിന്തിരിപ്പിക്കാന് ശ്രമിക്കുന്നുണ്ടായിരുന്നു, തിരുവഞ്ചൂര്‍ വിശദീകരിച്ചു.
ഈ വിഷയത്തില്‍ എംപി നടത്തിയ സമരം പരാജയപ്പെട്ടതിന്റെ ജാള്യത മറയ്ക്കുവാന്‍ നടത്തിയ ശ്രമമായിരുന്നു പ്രകോപനം സൃഷ്ടിക്കലെന്ന് മന്ത്രി ആരോപിച്ചു. സമരത്തിന് സിപിഎമ്മിന്റെയോ ഇടതുമുന്നണിയുടേയോ പിന്തുണയില്ലായിരുന്നു. ഒന്ന് വിരട്ടിയാല്‍ എംപി എഴുന്നേറ്റ് പൊയ്ക്കൊള്ളുമെന്ന് സിപിഎം നേതാക്കള്‍ തന്നോട് പറഞ്ഞിരുന്നതാണ്. ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ സിപിഎം ലോക്കല്‍ സെക്രട്ടറി അടക്കമുള്ള നേതാക്കള്‍ തനിക്കൊപ്പമുണ്ടായിരുന്നുവെന്നും മന്ത്രി അവകാശപ്പെട്ടു.
ആദിവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനല്ല ജോയിസ് ജോര്‍ജ്ജ് എംപിയുടെ താത്പര്യം അവരെ മുന്നില്‍ നിര്‍ത്തി സ്വന്തം കാര്യംനേടുന്നതിനാണ്. ആദിവാസികളെ ജാമ്യത്തടവുകാരായിട്ടാണ് എംപി കാണുന്നത്. മലയോര ഹൈവേയ്ക്ക് കൂടുതല്‍ സ്ഥലം വിട്ടുകിട്ടണമെങ്കില്‍ ജോയിസ് ജോര്‍ജ്ജ് പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ കൊണ്ടുവരണം. അല്ലാതെ വനംവകുപ്പ് ഉദ്യോഗസ്ഥരെയും സംസ്ഥാന സര്‍ക്കാരിനെയും ഭീഷണിപ്പെടുത്തി കാര്യംനേടാന്‍ ശ്രമിച്ചാല്‍ അത് അംഗീകരിച്ചുതരില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: