കൊച്ചി: ഇഞ്ചിയോണില്‍ ഭാരതത്തിന്റെ അഭിമാനമായി മാറിയ ശ്രീജേഷിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീരോചിത വരവേല്‍പ്പ്. നാട്ടുകാരും ആരാധകരും ജനപ്രതിനിധികളുമടക്കം വന്‍ജനക്കൂട്ടമായിരുന്നു വിമാനത്താവളത്തില്‍. എല്ലാവര്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ശ്രീജേഷ് വിമാനത്താവളത്തിന് പുറത്തേക്ക് വന്നത്. പതിനാറ് വര്‍ഷങ്ങള്‍ക്കുശേഷം ഹോക്കിയില്‍ ഭാരതത്തെ സ്വര്‍ണമണിയിച്ച ഗോള്‍കീപ്പറെ ആരാധകര്‍ ആഹഌദാരവങ്ങളോടെയാണ് തോളിലേറ്റിയത്.
ശനിയാഴ്ച പുലര്‍ച്ചെ ദല്‍ഹിയിലെത്തിയ ശ്രീജേഷ് അവിടെ നിന്നും 12 മണിയോടെയാണ് കൊച്ചിയ്ക്ക് തിരിച്ചത്. രണ്ടരയോടെ നെടുമ്പാശ്ശേരിയിലെത്തി. രാവിലെ ഒമ്പതരയോടെ എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ഇതേതുടര്‍ന്ന് കുടുംബാംഗങ്ങളടക്കമുള്ളവര്‍ രാവിലെ തന്നേ വിമാനത്താവളത്തിലെത്തിയിരുന്നു. എന്നാല്‍ വിമാനത്തിന്റെ സമയക്രമത്തില്‍ മാറ്റം വന്നതിനെ തുടര്‍ന്ന് യാത്ര ഉച്ചയ്ക്കാക്കുകയായിരുന്നു. ദല്‍ഹിയില്‍ നിന്നും എയര്‍ഇന്ത്യയുടെ വിമാനത്തില്‍ രണ്ടരയോടെ നെടുമ്പാശ്ശേരിയിലെത്തിയ ശ്രീജേഷിനെ സ്വീകരിക്കാന്‍ അച്ഛന് രവീന്ദ്രന്, അമ്മ ഉഷ, നാലുമാസം പ്രായമുള്ള മകള്‍ അനുശ്രീയെ ഒക്കത്തുവെച്ചുകൊണ്ട് ഭാര്യ അനീഷ്യയും ഉണ്ടായിരുന്നു. കേരള ഹോക്കിയുടെ നേതൃത്വത്തിലാണ് സ്വീകരണച്ചടങ്ങുകള്‍ സംഘടിപ്പിച്ചത്. വിമാനത്താവളത്തിന് പുറത്ത് പ്രത്യേകജേഴ്സിയില് തയ്യാറായി നിന്ന മുപ്പതോളം യുവതാരങ്ങള്‍ ഹോക്കിസ്റ്റിക്കുകള്‍ ഉയര്‍ത്തിപ്പിടിച്ച് ഏഷ്യന്‍ ഗെയിംസ് നായകനെ വരവേറ്റു.
രാജ്യത്തിന് ഇങ്ങനെയൊരു നേട്ടം നേടിക്കൊടുക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും അടുത്ത ചാമ്പ്യന്‍ഷിപ്പുകളിലും പ്രകടനം തുടരുകയാണ് ലക്ഷ്യമെന്നും ശ്രീജേഷ് പറഞ്ഞു. എം.എല്‍.എ മാരായ ഹൈബി ഈഡന്, അന്‍വര്‍ സാദത്ത്, കേരള ഹോക്കി പ്രസിഡന്റ് ഫ്രാന്‍സിസ്.കെ പോള്‍, ജില്ലാ സെക്രട്ടറി സുനില്‍.ഡി.ഇമ്മട്ടി എന്നിവരും ശ്രീജേഷിനെ സ്വീകരിക്കാനെത്തിയിരുന്നു. വിമാനത്താവളത്തില്‍ നിന്നും നേരെ വീട്ടിലേക്കാണ് ശ്രീജേഷ് പോയത്.
സ്വന്തം നാടായ എരുമേലിയില്‍ എത്തിയ ശ്രീജേഷിനെ ഭാരത് മാതാ കീ ജയ് വിളിയോടുകൂടിയാണ് നാട്ടുകാര്‍ എതിരേറ്റത്. ചെണ്ടമേളങ്ങളുടെയും മാലപ്പടക്കങ്ങളുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടെയാണ് ശ്രീജേഷിനെ എതിരേറ്റത്.
എരുമേലി ജംഗ്ഷനില്‍ എന്‍എസ്എസ്, എസ്എന്‍ഡിപി, ഓട്ടോറിക്ഷ തൊഴിലാളികള്‍, കുന്നത്തുനാട് പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ മാലയും പൊന്നാടകളും അണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് തുറന്ന ജീപ്പില്‍ വീട്ടിലേക്ക്. അഭിനന്ദനം അറിയിച്ചുകൊണ്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ശ്രീജേഷിന്റെ വീട്ടിലെത്തി.
ചടങ്ങില്‍ ബിജെപി കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡന്റ് വി.എന്‍. വിജയന് പൊന്നാടയണിച്ചു. മണ്ഡലം സെക്രട്ടറി മനോജ് മനക്കേക്കര, കുന്നത്തുനാട് പഞ്ചായത്ത് സമിതി പ്രസിഡന്റ് മുരളി കോയിക്കര, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സി.എം. നാസര്‍, ജില്ലാവൈസ്പ്രസിഡന്റ് സജികുമാര്‍, സ്പോട്സ് സെല്‍ ഷിബു ആന്റണി, എസ്സി മോര്‍ച്ച ജില്ലാസെക്രട്ടറി പി.സി. കൃഷ്ണന്, അയ്യപ്പന്‍കുട്ടി, മണ്ഡലം സമിതിയംഗം സുഗുതന് ഐരാപുരം എന്നിവര്‍ അനുമോദനങ്ങള്‍ അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: