ന്യൂദല്‍ഹി: സുനന്ദപുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തേക്കും. എയിംസ് അധികൃതര്‍ പോസ്റ്റ്മോര്‍ട്ടത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ദല്‍ഹി പോലീസിന് സമര്‍പ്പിച്ചതിനുശേഷമായിരിക്കും കേസ് ഏറ്റെടുക്കുക. ആന്തരികാവയവങ്ങളുടെയും രാസപരിശോധനകളുടെയും റിപ്പോര്‍ട്ട് അടങ്ങിയ വിശദാംശങ്ങളാണ് ഇനി സമര്‍പ്പിക്കാനുള്ളത്. ഇത് സമര്‍പ്പിക്കാന്‍ ദല്‍ഹി പോലീസ് എയിംസ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
റിപ്പോര്‍ട്ട് പരിശോധിച്ച് മരണകാരണം എന്തെന്ന് സ്ഥിരീകരിച്ചശേഷം കേസ് സിബിഎയ്ക്ക് കൈമാറാനാണ് ദല്‍ഹി പോലീസിന്റെ തീരുമാനം. കേസന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. ഈ ആവശ്യം പരിഗണിച്ച് കേസ് സിബിഐക്ക് വിടാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും തീരുമാനം.
അതേസമയം,അന്തിമ റിപ്പോര്‍ട്ട് തയ്യാറായെന്നും ആശുപത്രി അധികൃതരുടെ പരിഗണനയിലാണ് റിപ്പോര്‍ട്ടെന്നും ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ.സുധീര്‍ ഗുപ്ത പറഞ്ഞു. റിപ്പോര്‍ട്ട് എന്ന് സമര്‍പ്പിക്കണമെന്ന് ആശുപത്രി അധികൃതര്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ജനുവരി 17-നാണ് സുനന്ദയെ ദല്‍ഹിയിലെ ഒരു ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം ആത്മഹത്യയാണെന്നും അല്ലെന്നുമുള്ള വാദങ്ങള്‍ അന്നുമുതല്‍ വിവിധകോണുകളില്‍ നിന്നും ഉയര്‍ന്നുവന്നിരുന്നു. ഡോ.ഗുപ്ത ഉള്‍പ്പെടെ മൂന്നംഗ സമിതിയാണ് സുനന്ദയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.
അടുത്തിടെ ചില വിവാദങ്ങള്‍ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരിമറി നടത്താന്‍ തനിക്ക് സമ്മര്‍ദ്ദമുണ്ടായെന്ന് ഗുപ്ത കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ എയിംസ് അധികൃതര്‍ ഗുപ്തയുടെ മൊഴി തള്ളി.
ഇതിനിടെ, കേസ് സിബിഐയോ എന്‍ഐഎയോ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകനായ എന്‍. രാജരാമന് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഐപിഎല്‍ അഴിമതി, ഐഎസ്ഐ ബന്ധം എന്നിവയില്‍ സുനന്ദയുടെ പങ്കിനെക്കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊള്ളുമെന്നാണ് വിശ്വാസമെന്നും രാജരാമന് പറഞ്ഞു.
സിബിഐ നിരീക്ഷണത്തില്‍ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍സ്വാമി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന് കത്തയച്ചിരുന്നു. സിബിഐ അന്വേഷണത്തോട് യോജിക്കുന്നതായി ജൂലൈ 21ന് സ്വാമിക്കയച്ച മറുപടി കത്തില്‍ രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അന്തിമ റിപ്പോര്‍ട്ട് സംബന്ധിച്ച് ചില വിവാദങ്ങള്‍ ഉയര്‍ന്നതിനാല്‍ ദല്‍ഹി പോലീസ് കടുത്ത നടപടി എടുത്തേക്കുമെന്നാണ് സൂചന. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പുതിയ സമിതിയെ നിയോഗിക്കുമെന്ന് പോലീസ് കമ്മീഷണര്‍ ബി.എസ്. ബാസി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: