കുറവിലങ്ങാട്: ഇംഗ്ലണ്ടില്‍ നിന്ന് തപാല്മാര്ഗമയച്ച ചെക്ക് തട്ടിയെടുത്ത് അഞ്ച് ലക്ഷം രൂപ കവര്‍ന്നു. കോഴാ പേണ്ടാനത്ത് (പഞ്ചമി) പി.വി രവീന്ദ്രന്‍നായരുടെ മേല്‍വിലാസത്തില്‍ ഇംഗ്ലണ്ടിലുള്ള മകള്‍ പി. ആര്. ബിന്ദു അയച്ച ചെക്ക് തട്ടിയെടുത്ത് പണം കവര്‍ന്നതായാണ് പരാതി. രവീന്ദ്രന്‍നായര്‍ ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രിക്കും പോലീസിനും പരാതി നല്കി.
കഴിഞ്ഞ പത്ത് വര്‍ഷമായി ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്തുവരുന്ന ബിന്ദു കഴിഞ്ഞ മാസം രണ്ടിനാണ് ചെക്കയച്ചത്. ചെക്കയച്ച വിവരം ഫോണില്‍ വീട്ടില്‍ അറിയിക്കുകയും ചെയ്തിരുന്നു. കോട്ടയം മൂലേടത്ത് ബിന്ദുവിന്റെ കുടുംബത്തിന് വീട് നിര്‍മ്മാണം നടത്തുന്ന കരാറുകാരന് കുഞ്ഞുമോന്റെ പേരും അക്കൗണ്ട് നമ്പരും എഴുതിയാണ് ചെക്കയച്ചത്. ആഴ്ചകള്‍ പിന്നിട്ടിട്ടും ചെക്ക് വീട്ടില്‍ ലഭിക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിനിരയായ വിവരം പുറത്തറിയുന്നത്.
കോഴാ എസ്ബിടി ശാഖയുടെ അക്കൗണ്ടിലുള്ള ചെക്ക് ആക്സിസ് ബാങ്കിന്റെ 914010029513878 നമ്പരിലുള്ള അക്കൗണ്ടിലൂടെ നഞ്ചിഭായ് പി രാജി മാലി എന്ന പേരിലാണ് മാറി പണമാക്കിയത്. ബാങ്ക് അധികൃതര്‍ നല്കിയ ഈ വിശദീകരണവും പോലീസിന് നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. ചെക്കില്‍ ഒരുവിധ വെട്ടിത്തിരുത്തലുകള്‍ വരുത്താതെയാണ് പേരും അക്കൗണ്ട് നമ്പരും മാറ്റിയെഴുതിയിരിക്കുന്നതെന്നും വ്യക്തമാക്കുന്നുണ്ട്.
തപാലിലെത്തിയ ചെക്ക് മോഷ്ടിച്ച് കൃത്രിമത്വം വരുത്തി പണം തട്ടിയ സംഭവങ്ങള്‍ കുറവിലങ്ങാട് സ്റ്റേഷന് പരിധിയില്‍തന്നെ ഇതിനു മുമ്പും നടന്നിട്ടുണ്ട്. പരാതിയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേന്ദ്രആഭ്യന്തരമന്ത്രിയടക്കമുള്ളവര്ക്ക് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് പണം നഷ്ടപ്പെട്ട ബിന്ദുവിന്റെ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: