കൊച്ചി: ഏകദിന ക്രിക്കറ്റ് കാര്‍ണിവലിനായി ഇന്ത്യ, വെസ്റ്റിന്‍ഡീസ് ടീമുകള്‍ കൊച്ചിയിലെത്തി. പതിനൊന്നരയോടെ ഇന്ത്യന്‍ താരങ്ങളാണ് ആദ്യം എത്തിയത്. മുംബൈയില്‍ നിന്നുള്ള ജെറ്റ് എയര്‍വെയ്സ് വിമാനത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ എത്തിയത്. കടുത്ത വെയിലിനെ വകവയ്ക്കാതെ കാത്തുന്ന ആരാധകരുടെ ഇടയിലേക്കാണ് ഇന്ത്യന്‍ താരങ്ങള്‍ പറന്നിറങ്ങിയത്. താരങ്ങളെ കണ്ടതോടെ ആരാധകരുടെ ആഹ്ലാദം അതിരുകടന്നതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിന് ഏറെ പണിപ്പെടേണ്ടിവരികയും ചെയ്തു. നാളെയാണ് പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുന്നത്.
നീല ടീഷര്‍ട്ടും ട്രാക്ക് സ്യൂട്ടും ധരിച്ചു ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാണ് ആദ്യം പുറത്തേക്കെത്തിയത്. പിന്നാലെ ഉമേഷ് യാദവും ശിഖര്ധവാനുമെത്തി. എന്നാല്‍ കൂടുതല്‍ കയ്യടി കിട്ടിയത് ഭുവനേശ്വര്‍കുമാറിനും അമ്പാട്ടി റായിഡുവും വിരാട് കോഹ്ലിക്കുമായിരുന്നു. ഇവരെ കണ്ടതോടെ ആരാധകരുടെ ആവേശം അണപൊട്ടി. വെള്ള ബനിയനും കൂളിംഗ് ഗ്ലാസുമണിഞ്ഞാണ് കോഹ്ലി വെളിയിലേക്കെത്തിയത്. തുടര്‍ന്ന് കനത്ത സുരക്ഷാ സന്നാഹങ്ങള്ക്കിയടിലൂടെ താരങ്ങള്‍ക്കായി ഒരുക്കി നിര്‍ത്തിയ എയര്‍ ബസ്സിനരികിലേക്ക് നീങ്ങി. രവീന്ദ്ര ജഡേജയും ശിഖര്‍ ധവാനുമാണ് ബസിലെ വലതു വശത്തെ ആദ്യസീറ്റില്‍ സ്ഥാനം പിടിച്ചത്. മൊബൈല്‍ ക്യാമറകളുമായി ബസ്സിനരികിലേക്കു നീങ്ങിയ ആരാധകര്‍ താരങ്ങളുടേ ഫോട്ടോ എടുക്കാനായി തിരക്കു കൂട്ടി. എട്ടു ഇന്ത്യന്‍താരങ്ങളും ടീം മാനേജരടക്കമുള്ള ഒഫീഷ്യലുകളുമാണ് ആദ്യ വിമാനത്തിലുണ്ടായിരുന്നത്.പിന്നീട് അഞ്ച് മിനിറ്റിനു ശേഷം പോലിസ് വാഹനത്തിന്റെ അകമ്പടിയോടെ താരങ്ങള്‍ താമസസ്ഥലമായ മരട് ക്രൗണ്‍ പ്ലാസ ഹോട്ടലിലേക്ക് തിരിച്ചു. അമിത് മിശ്രയും മുരളി വിജയും ഉച്ചയ്ക്ക് ശേഷമാണ് ടീമിനൊപ്പം ചേര്‍ന്നത്. ക്യാപ്റ്റന്‍ എം.എസ്. ധോണിയും സുരേഷ് റെയ്നയും രാത്രിയോടെയാണ് കൊച്ചിയിലെത്തിയത്.
ഉച്ചക്ക് ഒന്നിനാണ് വിന്‍ഡീസ് ടീം എത്തിയത്. മുംബൈയില്‍ നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിലാണ് ബ്രാവോയും റസ്സലും ഒഴികെയുള്ള വെസ്റ്റിന്‍ഡീസ് ടീമിലെ മുഴുവന്‍ പേരും നെടുമ്പാശേരിയിലെത്തിയത്. ബ്രാവോയും റസ്സലും കഴിഞ്ഞ ദിവസം തന്നെ കൊച്ചിയിലെത്തിയിരുന്നു. മുന്‍ വിന്‍ഡീസ് ഇതിഹാസ താരവും ടീം ഒഫീഷ്യലുമായ വിവിയന്‍ റിച്ചാര്‍ഡാണ് ആദ്യം വിമാനത്താവളത്തിനു പുറത്തേക്കെത്തിയത്. കളിക്കാരുടെ കൂട്ടത്തില്‍ നിന്നും സിമണ്‍സ് ആദ്യം പുറത്തേക്കെത്തി. രവി രാംപോള്‍, ഡ്വെയ്ന്‍ സ്മിത്ത്, കീറണ്‍ പൊള്ളാര്‍ഡ് തുടങ്ങിയവര്‍ പിന്നാലെയെത്തി. വിന്‍ഡീസ് നിരയില്‍ സമിക്കായിരുന്നു ഏറെ ആരാധകരുണ്ടായിരുന്നത്. ഒന്നരയോടെ വെസ്റ്റിന്‍ഡീസ് ടീമും താമസ സ്ഥലത്തേക്കു തിരിച്ചു. ഇന്നലെ മുഴുവന്‍ സമയവും ടീമംഗങ്ങള്‍ക്ക് വിശ്രമനുവദിച്ചിരിക്കുകയായിരുന്നു. കെസിഎയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരമാണ് ടീം അംഗങ്ങള്‍ക്ക് ഒരുക്കിയിരുന്നത്.
ഇന്ന് രാവിലെ 9.30 മുതല്‍ 12.30 വരെ ഇന്ത്യന്‍ ടീമും ഉച്ചക്ക് 1.30 മുതല്‍ 4.30 വരെ വിന്‍ഡീസ് ടീമും ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും.
അതേസമയം മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന അരക്കോടി കടന്നു. ഇന്നലെ മാത്രം എട്ട് ലക്ഷം രൂപയുടെ വില്‍പ്പനയാണ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: