ആലപ്പുഴ: നിയമവിരുദ്ധമായി സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ വ്യാപകമായി പോലീസുകാര്‍ പങ്കെടുക്കുന്നു. ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ആലപ്പുഴ ജില്ലയില്‍ നടന്ന മൂന്ന് ബ്രാഞ്ച് സമ്മേളനങ്ങളില്‍ പോലീസുകാര്‍ പങ്കെടുത്തതായി രഹസ്യാന്വേഷണ വിഭാഗത്തിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
പോലീസ് സേനയില്‍ അംഗങ്ങളായവര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കരുതെന്നാണ് ചട്ടം. എന്നാല്‍ ആഭ്യന്തര വകുപ്പിന്റെ ഈ നിര്‍ദേശം പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ അട്ടിമറിക്കുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിക്കുന്ന വിവരം. സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിച്ചതോടെ പോലീസുകാര്‍ സമ്മേളനങ്ങളില്‍ വ്യാപകമായി പങ്കെടുക്കുന്നുണ്ടെന്നാണ്’രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.
ജില്ലയിലെ ചാരുംമൂട്, ചെങ്ങന്നൂര്‍, ചേര്‍ത്തല എന്നിവിടങ്ങളില്‍ നടന്ന മൂന്ന് ബ്രാഞ്ച് സമ്മേളനങ്ങളില്‍ പോലീസുകാര്‍ പങ്കെടുത്തതായാണ് രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചത്. ചാരുംമൂട്ടില്‍ നടന്ന ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുത്ത സിവില്‍ പോലീസ് ഓഫീസറില്‍ നിന്ന് ഉന്നത ഉദ്യോഗസ്ഥന് നേരിട്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സമ്മേളനങ്ങളില്‍ പങ്കെടുത്ത മറ്റുരണ്ടുപേരില്‍ നിന്ന് ഉടന്‍ വിവരങ്ങള്‍ ചോദിച്ചറിയാനും തീരുമാനിച്ചിട്ടുണ്ട്. പോലീസുകാര്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുത്തുവെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ഇത് എത്രമാത്രം നടപ്പാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
കാലങ്ങളായി പോലീസുകാര്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാറുണ്ടെന്നും ഇവര്‍ക്കെതിരെയുള്ള നടപടികള്‍ പ്രഹസനമാകാറുണുള്ളതെന്നും ചൂണ്ടികാണിക്കപ്പെടുന്നു. പോലീസ് അസോസിയേഷന് തെരഞ്ഞെടുപ്പ് പോലും പരസ്യമായി രാഷ്ട്രീയാടിസ്ഥാനത്തിലാണ് നടക്കാറുള്ളത്. പോലീസ് സേനയില്‍ സിപിഎമ്മിന്റെ പാര്‍ട്ടി ഫ്രാക്ഷന് പോലും നിരവധി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. പാര്ട്ടികമ്മറ്റികള് പിടിച്ചെടുക്കാന്‍ മുന്‍കാലങ്ങളില്‍ പാര്‍ട്ടിയിലെ പ്രബല വിഭാഗം സ്പെഷ്യല്‍ബ്രാഞ്ചിനെ ദുരുപയോഗം ചെയ്യാറുണ്ടെന്നതും രഹസ്യമല്ല.
അതേസമയം, പോലീസുകാര്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത് സിപിഎമ്മിനുള്ളില്‍ തന്നെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ജോലി സ്വാധീനം ഉപയോഗിച്ച് ബ്രാഞ്ച് കമ്മറ്റികള്‍ പിടിച്ചെടുക്കാന്‍ പോാലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്നും ആരോപണമുണ്ട്. ആഭ്യന്തരമന്ത്രിയുടെ സ്വന്തം ജില്ലയില്‍ തന്നെ പോലീസുകാര്‍ നിയമവിരുദ്ധമായി സിപിഎം സമ്മേളനങ്ങളില്‍ പരസ്യമായി പങ്കെടുക്കുന്നത് പോലീസിലെ ഉന്നതരുടെ ഒത്താശയോടെയാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: