ന്യൂദല്‍ഹി: ഭാരതത്തിലേക്ക് നുഴഞ്ഞു കയറാന്‍ തയ്യാറെടുത്ത് പാക്കിസ്ഥാന് അതിര്‍ത്തിയില്‍ രണ്ടായിരം ഭീകരര്‍ നില്ക്കുന്നതായി കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്. ശൈത്യകാലത്തിന്റെ മറവില്‍ ഭാരതത്തിലേക്ക് കടക്കാനാണ് ശ്രമം. അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തുന്ന വെടിവെയ്പ്പ് ഭീകരരുടെ നുഴഞ്ഞുകയറ്റത്തെ സഹായിക്കാന്‍ നടത്തുന്നതാണെന്നും കേന്ദ്രരഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലെ തന്ധാര് സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വെടിവെച്ചു കൊന്നു. ഞായറാഴ്ച അര്‍ദ്ധരാത്രിയില്‍ അതിര്‍ത്തി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭീകരരെ വെടിവെച്ചിട്ടതെന്ന് സൈനിക വക്താവ് കേണല്‍ ബ്രിജേഷ് പാണ്ഡെ അറിയിച്ചു. ഭാരത-പാക് അതിര്‍ത്തിയില്‍ കരസേനയും ബിഎസ്എഫും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കശ്മീര്‍ റീജിയണിലെ പൂഞ്ച്, ഗുല്‍മാര്‍ഗ്ഗ്, മെന്താര്‍ മേഖലകളിലായാണ് ഭീകരര്‍ നുഴഞ്ഞുകയറ്റത്തിന് സജ്ജമായി തമ്പടിച്ചിരിക്കുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്. പാക്കിസ്ഥാന് അതിര്‍ത്തി സേനയായ പാക് റേഞ്ചേഴ്സും പാക് ചാരസംഘടനയായ ഐഎസ്ഐയും തയ്യാറാക്കിയ പദ്ധതിപ്രകാരമാണ് അതിര്‍ത്തിയില്‍ ഭീകരസാന്നിധ്യം ശക്തമായിരിക്കുന്നത്. അതിര്‍ത്തിയില്‍ നടക്കുന്ന വെടിവെയ്പ്പ് ഭാരതത്തിലേക്ക് ഭീകരരെ കയറ്റിവിടുന്നതിനു മറയിടാനാണെന്നാണ് സൈന്യം പറയുന്നത്. മുമ്പും ഇത്തരത്തില്‍ അതിര്‍ത്തിയില്‍ രൂക്ഷമായ വെടിവെയ്പ്പ് നടത്തിക്കൊണ്ട് നുഴഞ്ഞുകയറ്റശ്രമങ്ങള്‍ പാക്കിസ്ഥാന് ശക്തമാക്കിയിരുന്നു. ഒക്ടോബര്‍ അവസാനത്തോടെ ജമ്മുകശ്മീരില്‍ മഞ്ഞുപെയ്തു തുടങ്ങുന്നതിനാല്‍ അതിര്‍ത്തി ചെക് പോസ്റ്റുകളിലെ അംഗബലം ഇരു സൈന്യവും കുറയ്ക്കാറുണ്ട്. ഈ അനുകൂല സാഹചര്യത്തെ മറയാക്കി നുഴഞ്ഞുകയറ്റം നടത്താനാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ ഭീകരരെ തമ്പടിപ്പിച്ചിരിക്കുന്നത്.
അതിനിടെ, ജമ്മുവിലെ അര്‍നിയ സെക്ടറില്‍ പാക് സൈന്യത്തിന്റെ മോട്ടോര്‍ ഷെല്ലാക്രമണത്തില്‍ ഏഴ് ഗ്രാമീണര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണ രേഖയിലെ കൃഷ്ണ ഘാട്ടി സെക്ടറിലെ മന്‍കോട്ട്, ബലാകോട്ട്, കെര്യന്ദ്, ഭിംബര്‍ ഗലി പ്രദേശങ്ങളില്‍ പാക്സൈന്യം തിങ്കളാഴ്ച രാവിലെ 8.30 വരെ തുടര്‍ച്ചയായ ഷെല്ലാക്രമണം നടത്തി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം വെടിവെച്ച പ്രദേശങ്ങളിലെല്ലാം കരസേനയും ബിഎസ്എഫും സംയുക്തമായി തിരിച്ചടിച്ചു.
അന്താരാഷ്ട്ര അതിര്‍ത്തിയോടുചേര്‍ന്ന അര്‍നിയ സെക്ടറില്‍ ഞായറാഴ്ച രാത്രിയാണ് പാക് സൈന്യം വെടിവെയ്പ്പ് ആരംഭിച്ചത്. അതിര്‍ത്തിയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിനു നേരെ നടന്ന വെടിവെയ്പ്പില്‍ ഒരു കുടുംബത്തിലെ നാല് പേര് കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് രൂക്ഷമായ ഷെല്ലാക്രമണം ആരംഭിച്ചതെന്ന് ഗ്രാമവാസികള്‍ പറയുന്നു. രണ്ടു കിലോമീറ്റര്‍ ദൂരത്തേക്കുപോലും വെടിവെയ്ക്കാന്‍ കഴിയുന്ന യന്ത്രത്തോക്കുകള്‍ പാക് സൈന്യം ഉപയോഗിച്ചതായാണ് കരസേന പറയുന്നത്.
അര്‍നിയ നഗരത്തിലെ പ്രധാന മാര്‍ക്കറ്റും ബസ് സ്റ്റാന്റും പാക് വെടിവെയ്പ്പില്‍ തകര്‍ന്നു. ഗ്രാമത്തിലെ വീടുകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഉറങ്ങിക്കിടക്കുമ്പോള്‍ അപ്രതീക്ഷിതമായി വെടിവെയ്പ്പ് നടന്നതിനാല്‍ രക്ഷപ്പെടാനായില്ലെന്നാണ് ഗ്രാമീണര്‍ പറയുന്നത്. 2003-നുശേഷം ഇതാദ്യമായാണ് അര്‍നിയ സെക്ടറില്‍ പാക്കിസ്ഥാന് വെടിവെയ്പ്പ് നടത്തുന്നത്. സമീപ പ്രദേശങ്ങളായ ട്രേവ, സുഹഗ്പൂര്, ദേവീഗട്ട് എന്നിവിടങ്ങളിലും ഷെല്ലാക്രമണമുണ്ടായി.
അര്‍നിയ സെക്ടറിലെ പത്ത് ബിഎസ്എഫ് ഔട്ട് പോസ്റ്റുകള്‍ക്കു നേരെ പാക് റേഞ്ചേഴ്സിന്റെ വെടിവെയ്പ്പുണ്ടായതായി ബിഎസ്എഫ് പറയുന്നു. ഭാരതത്തിലേക്ക് നുഴഞ്ഞുകയറുന്നതിന് ഭീകരര്‍ക്ക് സൗകര്യമൊരുക്കുന്നതിനായാണ് അതിര്‍ത്തിയില്‍ പാസ് സൈന്യം രൂക്ഷമായ വെടിവെയ്പ്പ് നടത്തുന്നതെന്നാണ് സൈന്യത്തിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: