തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതിന്റെ പേരില്‍ ശശിതരൂര്‍ എംപിക്കുനേരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമടക്കം വന്‍നിര തരൂരിനെതിരെ രംഗത്ത് വന്നു. ഗാന്ധിജയന്തിദിനത്തില്‍ ആരംഭിച്ച ‘സ്വച്ഛ് ഭാരത്’ പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമാകാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചതും നരേന്ദ്ര മോദിയെ പ്രശംസിച്ചതുമാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. തരൂരിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സുധീരനും ചെന്നിത്തലയും വ്യക്തമാക്കി. എന്നാല്‍ താന്‍ ബിജെപിയുമായി അടുക്കുന്നതായുള്ള ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ചില നേതാക്കളുടെ പ്രവൃത്തിയെയാണ് പിന്തുണച്ചതെന്ന് തരൂരും മറുപടി നല്കി. ട്വിറ്ററിലൂടെയാണ് തരൂര്‍ പ്രതികരിച്ചത്.
നേതാക്കള്‍ക്കെതിരെ പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കിയാണ് സുധീരനടക്കം തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. തരൂരിന്റെ നിലപാടുകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരാതിയുണ്ടെന്ന് സുധീരന് പറഞ്ഞു. ശശി തരൂര്‍ എംപിയുടെ പ്രസ്താവനകള്‍ ഏറെ അപലപനീയമാണെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഇക്കാര്യങ്ങളെ ഏറെ ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നത്. തരൂരിന്റെ നിലപാടുകളുമായി ബന്ധപ്പെട്ട തുടര്‍ നടപടികളെ സംബന്ധിച്ച് കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എം.എം. ഹസ്സന് വാര്‍ത്താ സമ്മേളനം വിളിച്ചാണ് തരൂരിനെ ആക്രമിച്ചത്. തരൂരിന്റെ നിലപാടില്‍ കെപിസിസിക്ക് ശക്തമായ വിയോജിപ്പുണ്ട്. തരൂരിനെതിരേ അച്ചടക്ക നടപടിയെടുക്കുന്ന കാര്യം ആലോചനയിലാണ്. ഇക്കാര്യം കെപിസിസി പ്രസിഡന്റുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ഹസ്സന് പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറി എം ലിജു , ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന് തുടങ്ങിയവരും തരൂരിനെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: