855. മഹാത്മാഃ – മഹാത്മാവ്. 1. ഏറ്റവും ശ്രേഷ്ഠതയുള്ളവന്‍. 2. പരമാത്മാവ്. 3. ഏറ്റവും കൂടുതല്‍ ശക്തിയും കഴിവുമുള്ളവന്. ഈ മൂന്നര്‍ത്ഥങ്ങള്‍ കോശകാരന്മാര്‍ ഈ പദത്തിനു നിര്‍ദ്ദേശിച്ചു കാണുന്നു. ഭഗവാന് ഈ മൂന്നര്‍ത്ഥങ്ങളും ചേരും. ഗുരുവായൂരെ ചെറിയ ശ്രീകോവിലിനുള്ളില്‍ ഗുരുവായൂരപ്പനായി കുടികൊള്ളുന്ന ഭഗവാനെക്കാള്‍ ശ്രേഷ്ഠതയും ശക്തിയും കഴിവും മറ്റാര്‍ക്കാണുള്ളത്. എല്ലാ ജീവികളിലും ജീവാത്മാവായി വര്‍ത്തിക്കുന്ന പരമാത്മാവാണു ഭഗവാന്. ഏതു മാനദണ്ഡമുപയോഗിച്ചളന്നാലും മഹാത്മാ എന്ന വിശേഷണം ഭഗവാനു ചേരും.
856. പരമാത്മാഃ – പരമാത്മാവ്. സമസ്ത പ്രപഞ്ചത്തിന്റെയും രൂപത്തില്‍ വ്യാപിച്ചു വ്യാപരിക്കുന്ന ചൈതന്യത്തെക്കുറിക്കാന് നമുക്കു വാക്കുകളില്ല. ഭഗവാനെ സാക്ഷാത്കരിക്കാന്‍ ഭാഗ്യമുണ്ടായ സര്‍വജ്ഞരായ ആചാര്യന്മാര് അവര്‍ക്കു സാധിച്ച ദര്‍ശനത്തെ നമുക്കു പകര്ന്നുതരാന് അനുഗ്രഹ ബുദ്ധിയോടെ ശ്രമിച്ചപ്പോള്‍ തിരിച്ചറിഞ്ഞ പദമാണ് പരമാത്മാവ്. ജീവികളില്‍ ജീവാത്മാവായും വസ്തുക്കളില്‍ വസ്തുത്വമായും പ്രതിഭാസിക്കുന്ന ബ്രഹ്മതത്ത്വം. ആ ബ്രഹ്മതത്ത്വമാണു ഗുരുവായൂരമ്പലത്തില്‍ കണ്ണുകൊണ്ടു കാണത്തക്കവണ്ണം ശോഭിക്കുന്നതെന്ന് നാരായണീയത്തിന്റെ ആദ്യശ്ലോകത്തില്‍ ആചാര്യന് പറഞ്ഞത് ഓര്‍ക്കാം.
857. പരമാനന്ദദായകഃ – പരമമായ ആനന്ദം തരുന്നവന്. സാധാരണയായി ഇന്ദ്രിയങ്ങള്‍ക്ക് ആനന്ദമെന്നു തൊന്നുന്ന അനുഭവങ്ങളില്‍ നാം ഭ്രമിച്ചുപോകാറുണ്ട്. കണ്ണിനു തൃപ്തികരമായ കാഴ്ച, കാതിന് ഇമ്പം തരുന്ന നാദം, നാക്കിനു രുചിക്കുന്ന സ്വാദ്, ത്വക്കിനു സുഖം തരുന്ന സ്പര്‍ശം, സുഖകരമായി തോന്നുന്ന ഗന്ധം എന്നിവപോലെ പലതും നമുക്ക് താത്കാലികമായ ആനന്ദപ്രതീതി ഉണ്ടാക്കും. ഇന്ദ്രിയാനുഭവങ്ങള്‍ അല്പനേരമേ നിലനില്‍ക്കൂ. കുറ കഴിയുമ്പോള്‍ അവ മറയും. പരമമായ ആനന്ദം അഥവാ പരമാനന്ദം ആത്മസാക്ഷാത്കാരം കൊണ്ടുണ്ടാകുന്ന അനുഭവമാണ്. താനും പ്രപഞ്ചവും പ്രപഞ്ചകര്‍ത്താവും ഒന്നാണെന്ന അവബോധത്തില്‍ നിന്നുണ്ടാകുന്ന അളവില്ലാത്ത ആനന്ദാനുഭൂതിയാണ് പരമാനന്ദം. അതു തന്റെ ഭക്തര്‍ക്കു അനായാസമായി നല്കാന് ഭഗവാന് സദാസന്നദ്ധരാണ്. അതു സ്വീകരിക്കാന്‍ നാം ഒരുങ്ങണമെന്നേയുള്ളൂ. പരമാനന്ദം ഭക്കര്‍ക്കു കൊടുക്കുന്നവനായി ഗുരവായൂരപ്പനെ നാം സ്തുതിക്കുന്നു.
858. ധരാപതിഃ – ധരയ്ക്കു പതിയായവന്‍. ധര ഭൂമിയാണ്. സ്ഥാവരജംഗമങ്ങളായ സ്വസന്താനങ്ങളെ ധരിക്കുന്നവളായതുകൊണ്ട് ഭൂമിക്ക് ഈ പേര്. ഭൂമിദേവിയും ലക്ഷ്മീദേവിയും വിഷ്ണുഭഗവാന്റെ രണ്ടു പത്നിമാരാണെന്നു പുരാണങ്ങള്‍. ഇതുപ്രകാരം ഭഗവാന് ഭൂമിയുടെ ഭര്‍ത്താവാണ്. ഏതെങ്കിലും ഭൂവിഭാഗത്തിന്റെ ഭരണാധികാരിയായ രാജാവിനെയും ധരാപതി എന്നുപറയാം. സമസ്ത ഭൂമണ്ഡലത്തിന്റെയും ഭരണാധികാരിയായ ഗുരുവായൂരപ്പന് ഈ അര്‍ത്ഥത്തിലും ധരാപതിയാണ്.
859. നാകനാഥഃ – നാകത്തിനു നാഥനായവന്. നാകം സ്വര്‍ഗ്ഗമാണ്. ദുഃഖമില്ലാത്ത പ്രദേശം എന്നു വാക്കിനര്‍ത്ഥം. കുണ്ഠതകളില്ലാത്തതുകൊണ്ട് വൈകുണ്ഠം എന്നു പ്രസിദ്ധമായ വിഷ്ണുലോകത്തെയും നാകം എന്നുപറയാം. സ്വര്‍ഗ്ഗത്തിന്റെയും വൈകുണ്ഠത്തിന്റെയും നാഥനായി ഈ നാമം ഗുരുവായൂരപ്പനെ അവതരിപ്പിക്കുന്നു.
860. വിദ്യാനാഥഃ – വിദ്യയ്ക്കു നാഥനായവന്. ഏതുതരത്തിലുള്ള അറിവും വിദ്യയാണ്. എങ്കിലും പ്രയോഗക്ഷമമായ ജ്ഞാനത്തെ കുറിക്കാനാണു വിദ്യയെന്ന പദം സാധാരണയായി ഉപയോഗിക്കുന്നത്. വിശേഷിച്ച് ആത്മസാക്ഷാത്കാരത്തിനുതകുന്ന അദ്ധ്യാത്മവിദ്യയെയാണ് ഈ സന്ദര്‍ഭത്തില്‍ വിദ്യയായി കരുതേണ്ടത്. ഏതുതരത്തിലുള്ള വിദ്യയായാലും ആ വിദ്യയ്ക്കു നാഥന് ഗുരുവായൂരപ്പന് തന്നെ. ശരീരത്തെ ബാധിക്കുന്ന രോഗങ്ങള്‍ക്കു ചികിത്സിക്കുന്ന അദ്ധ്യാത്മവിദ്യയായാലും സംസ്കാരോദീപകമായ സാഹിത്യ സംഗീത നൃത്ത നാട്യാദി വിദ്യകളായാലും അവയ്ക്കെല്ലാം നാഥന് ഗുരുവായൂരപ്പന് തന്നെ.
861. ജഗത്പിതാഃ – ജഗത്തിന്റെ പിതാവ്. പിതാഹമസ്യ ജഗതോ മാതാധാതാ പിതാമഹഃ (ഈ ലോകത്തിന്റെ പിതാവും മാതാവും പോഷകനും പിതാമഹനും ഞാന്‍ തന്നെ. ഭഗവദ്ഗീത 9-17) എന്ന് ഭഗവാന് തന്നെ അരുളിചെയ്തിട്ടുണ്ട്. ഏതുതരത്തിലുള്ള മനുഷ്യബന്ധം സങ്കല്പിച്ചാലും ഭഗവാന് അതെല്ലാം ചേരും.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: