പാലാ: ബ്രാഹ്മണസമൂഹം റോഡ് നഗരത്തിന്റെ മാലിന്യനിക്ഷേപ കേന്ദ്രമായി മാറുന്നു. കട്ടക്കയം റോഡില്‍ നിന്നും ളാലം മഹാദേവ ക്ഷേത്രത്തിലേക്കുള്ള റോഡിലാണ് നഗരസഭാ ജീവനക്കാരും നാട്ടുകാരും വ്യാപാരികളും ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ തള്ളുന്നതിനുള്ള സ്ഥലമാക്കിയിരിക്കുന്നത്. നൂറുകണക്കിന് വിശ്വാസികളും പരിസരവാസികളും വഴിനടക്കുന്നതിന് ഉപയോഗിക്കുന്ന റോഡില്‍ മാലിന്യ നിക്ഷേപിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മാലിന്യത്തിന് പുറമെ ഇരുവശങ്ങളിലും കാടുകയറിയ നിലയിലുമാണ്. ദുര്‍ഗന്ധം മൂലം വഴിനടക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ്. മഴ പെയ്താല്‍ അവശിഷ്ടങ്ങള്‍ റോഡിലാകെ ഒഴുകിനിറയും. തെരുവുനായ്ക്കളും പക്ഷികളും കടിച്ചു നിരത്തുന്നതും പതിവാണ്. നഗരത്തിലെ ചപ്പുചവറുകളും നഗരസഭാ ജീവനക്കാര്‍ ഇവിടെകൊണ്ടു തള്ളുന്നത് പതിവാണ്. നാട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ ഉന്നതര്‍ പറഞ്ഞിട്ടാണ് ഇവിടെ നിക്ഷേപിക്കുന്നത്, പരാതി അവരെ അറിയിക്കാനാണ് മറുപടി.
റോഡ് ഉപയോഗശൂന്യമായതോടെ സാമൂഹ്യവിരുദ്ധരുടെയും മദ്യപാനികളുടെയും താവളമായി മാറിയിരിക്കുകയാണ്. പരസ്യമായ മദ്യപാനം പതിവാണ്. മദ്യപസംഘങ്ങള്‍ എറ്റുമുട്ടന്നതും അസഭ്യവര്‍ഷം നടത്തുന്നതും നാട്ടുകാര്‍ക്ക് അസഹ്യമായിരിക്കുന്നു. മദ്യപസംഘത്തെ എതിര്‍ത്താല്‍ ഭീഷണിപ്പെടുത്തുന്നതും അസഭ്യം വര്‍ഷിക്കുന്നതും പതിവാണ്. സന്ധ്യകഴിഞ്ഞാല്‍ ഇതുവഴി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അധികൃതരെ അറിയിച്ചിട്ടും നടപടിയില്ല. പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒരു ദിവസം പരിസരത്തെത്തി നിരീക്ഷിച്ചതില്‍ പിന്നെ എത്തിനോക്കിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. സമീപത്തെ മദ്യശാലയില്‍ നിന്ന് വാങ്ങുന്ന മദ്യവുമായി കൂട്ടംകൂടിയും വാഹനങ്ങളിലുമായി എത്തുന്നവരാണ് വഴിയാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ബുദ്ധിമുട്ടി സൃഷ്ടിക്കുന്നത്. ഈ ഭാഗത്തെ ചുമട്ടുതൊഴിലാളികളില്‍ ചിലരും ഓട്ടോ ഡ്രൈവര്‍മാരില്‍ ചിലരും സന്ധ്യമയങ്ങുന്നതോടെ പരസ്യ മദ്യപാനത്തിലേര്പ്പെടും. ഇവിടെ പണം വെച്ചുള്ള ചീട്ടുകളിയും പതിവാണ്. ഈ ഭാഗത്ത് മദ്യശാലയില്‍ നിന്ന് വാങ്ങിവെയ്ക്കുന്ന മദ്യം അനധികൃതമായി വില്പന നടത്തുന്നവരും ഏറെയുണ്ടെന്ന് ആക്ഷേപമുണ്ട്. അധികൃതര്‍ ശ്രദ്ധിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
മഴ പെയ്തതോടെ കാടുകള്‍ വളര്‍ന്ന് റോഡിന്റെ ഇരുവശവും നിറഞ്ഞിരിക്കുന്ന അവസ്ഥയാണ്. നഗരസഭ ജീവനക്കാര്‍ മുമ്പ് വൃത്തിയാക്കാന്‍ എത്തിയിരുന്നെങ്കിലും മാസങ്ങളായി കാട് വെട്ടിത്തെളിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: