കോഴിക്കോട് നഗരം വീണ്ടും ഗുണ്ടകളുടെ പിടിയില്‍ അമരുകയാണെന്ന ഭീതി ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി പടരുന്നു. കുറച്ചുനാളായി ശാന്തിയും സമാധാനവും സ്വാസ്ഥ്യവും വിളയാടിയിരുന്ന നഗരവും സമീപപ്രദേശങ്ങളും അക്രമത്തിലേക്കും അരാജകത്വത്തിലേക്കും വഴുതി മാറുന്നതിന്റെ സൂചനകളാണ് അനുദിനം ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ഹതഭാഗ്യന് ഒരു സംഘത്തിന്റെ കിരാതമായ ആക്രമണത്തില്‍ പരിക്കേറ്റ് മരിച്ചുവീണത് സകലരിലും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
നഗരത്തിന്റെ നെഞ്ചത്ത് എന്നു പറയാവുന്ന സ്ഥലത്താണ് പട്ടാപ്പകല്‍ ക്വട്ടേഷന്‍ സംഘങ്ങളെ പോലും നാണിപ്പിക്കുന്ന തരത്തില്‍ അക്രമം അരങ്ങേറിയത്. കുടുംബം പോറ്റാന്‍ അക്ഷീണം പണിയെടുക്കുന്ന സത്യപ്രകാശ് എന്ന മധ്യവയസ്കനാണ് അക്രമികളുടെ കൈക്കരുത്തിനു മുമ്പില്‍ പിടഞ്ഞുവീണത്.
കോഴിക്കോട് നഗരത്തിലെ പ്രധാനപ്പെട്ടതും ഏറ്റവും തിരക്കേറിയതുമായ മാവൂര്‍ റോഡിലെ ഒരു മാളിലാണ് അക്രമം ഉണ്ടായത്. മള്‍ട്ടിപ്ലക്സ് ഫിലിം സിറ്റിയില്‍ സിനിമക്ക് ടിക്കറ്റ് ബുക്ക് ചെയ്ത രണ്ടുപേരും അവരുടെ സഹായികളും കൂടിയാണ് ഗുണ്ടാ അക്രമണം നടത്തിയത്.
12.30നുള്ള ഷോയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ വൈകിട്ട് മൂന്നുമണിക്കുള്ള ഷോയ്ക്ക് റിസര്‍വേഷന്‍ കൂപ്പണുമായി വന്നതാണ് പ്രശ്നമായത്. കൂപ്പണ്‍ അനുസരിച്ചുള്ള ടിക്കറ്റ് നേരത്തെ അനുവദിച്ചു പോയെന്നും ഇനി അങ്ങനെ സൗകര്യം ചെയ്തു കൊടുക്കാനാവില്ലെന്നുമുള്ള ന്യായമായ വാദങ്ങളൊന്നും വിലപ്പോയില്ല. ജീവനക്കാരുമായി വാക്കേറ്റവും പിടിവലിയും ഉണ്ടായപ്പോള്‍ പിടിച്ചുമാറ്റാന്‍ ചെന്നതാണ് അവിടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സത്യപ്രകാശ്. മാളിലെ തന്നെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരായ അജ്മല്‍, സര്‍ഫാസ് എന്നിവര്‍ സത്യപ്രകാശിനെ ഭിത്തിയോട് ചേര്‍ത്ത് നിര്‍ത്തി മര്‍ദ്ദിക്കുകയാണുണ്ടായത്. അദ്ദേഹത്തിനൊപ്പം മള്‍ട്ടിപ്ലക്സ് ഫിലിം സിറ്റിയിലെ ജീവനക്കാര്‍ക്കും ഭീകരമായ തോതില്‍ അടികിട്ടി. കുഴഞ്ഞുവീണ സത്യപ്രകാശിനെ അടുത്തുള്ള ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ മരണം സംഭവിച്ചു. പരിക്കേറ്റ മറ്റു രണ്ടുപേര്‍ ചികിത്സയിലാണ്. അക്രമികള്‍ ഓടി രക്ഷപ്പെടും മുമ്പ് ആള്‍ക്കൂട്ടം തടഞ്ഞുവെച്ച് ഒരു മുറിയില്‍ പൂട്ടിയിടുകയായിരുന്നു. പോലീസ് എത്തിയാണ് പ്രതികളെ പിടികൂടി നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. സിനിമ കാണാന്‍ വന്നവരും ഷോപ്പിംഗിനായി മാളിലെത്തിയവരും സംഘര്‍ഷം കണ്ട് ഭയന്നോടി. കുട്ടികളും സ്ത്രീകളുമുള്‍പ്പെടെയുള്ളവര്‍ ശരിക്കും സംഘര്‍ഷത്തില്‍പെട്ട് ഭയന്നുവിറച്ചു.
നഗരം അനുദിനം വികസനത്തിലേക്കും മറ്റും കുതിച്ചുയരുമ്പോള്‍ അതിന്റെ പിന്നാമ്പുറത്ത് അസ്വസ്ഥതയും അക്രമവും ഗുണ്ടായിസവും തഴച്ചുവളരുന്നുവെന്നതാണ് വസ്തുത.
മേലനങ്ങാതെ പണമുണ്ടാക്കാനുള്ള എളുപ്പവിദ്യയിലേക്ക് യുവാക്കള്‍ ആകര്‍ഷിക്കപ്പെടുന്നു. മാനംമര്യാദയോടെ നഗരത്തില്‍ പോയി തിരിച്ചുവരാമെന്നത് സ്വപ്നമായി മാറുകയാണ്. പിടിപാടും സ്വാധീനവുമുള്ളവര്‍ ഏതക്രമമാര്‍ഗ്ഗത്തിലേക്കു തിരിഞ്ഞാലും ഒരു പ്രശ്നവുമില്ലാത്ത രീതിയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. ക്ഷമയും സ്നേഹവും കാരുണ്യവും അനുദിനം നഗരത്തില്‍ നിന്ന് ഓടിയകലുന്നു. സാധാരണക്കാരന്റെ ജീവനും സ്വത്തിനും ഒരു വിലയുമില്ലാതായിരിക്കുന്നു. ആര്‍ക്കും ആരെയും എന്തും ചെയ്യാമെന്ന നില വരുന്നത് ഭീകരമാണ്. പോലീസ് ഇക്കാര്യത്തില്‍ കര്‍ക്കശമായ നിലപാടും നടപടികളും കൈക്കൊള്ളുന്നില്ലെങ്കില്‍ സത്യപ്രകാശിനെ പോലുള്ള നിരപരാധികള്‍ ഗുണ്ടകളുടെ കത്തിമുനയില്‍ ഇനിയും പിടഞ്ഞുവീഴും.
കൊലപാതകം നടന്ന അതേ ദിവസം തന്നെയാണ് നഗരത്തില്‍ നിന്ന് നാലു കിലോമീറ്റര്‍ തെക്കുള്ള ഒടുമ്പ്രയില്‍ രണ്ടു പേര്‍ക്ക് കുത്തേറ്റത്. പരസ്യമായി മദ്യസേവയും ബഹളവുമുണ്ടാക്കിയത് നാട്ടുകാര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഫഌറ്റ് താമസക്കാരായ ദീപക്, പ്രശോഭ് എന്നീ ചെറുപ്പക്കാര്‍ക്ക് കുത്തേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അക്രമികളെ പോലീസ് പിടികൂടിയിട്ടുണ്ടെങ്കിലും ഉന്നത സ്വാധീനമുള്ളവര്‍ക്ക് അതൊന്നും ഒരു പ്രശ്നമാവാന്‍ ഇടയില്ല.
മൊബൈല്‍ ഉള്‍പ്പെടെയുള്ള വിവരസാങ്കേതിക സംവിധാനങ്ങള്‍ റോക്കറ്റ് വേഗത്തില്‍ വളര്‍ച്ച നേടുമ്പോള്‍ അതിന്റെ പ്രയോജനം ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് ഗുണ്ടാസംഘമോ അവരുമായി ബന്ധപ്പെട്ടവരോ ആണ്. അതുകൊണ്ടുതന്നെ സമൂഹം അരക്ഷിതത്വത്തില്‍ മുങ്ങിപ്പോവാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ അതീവ ജാഗ്രത പുലര്‍ത്തിയേ തീരൂ.
ഇരുചക്രവാഹനക്കാര്‍ ഹെല്‍മറ്റില്ലാതെ പോകുന്നത് പിടിക്കാന്‍ ഒളിച്ചും പാത്തും നിന്ന് ചാടിവീഴുന്ന പോലീസിന് സമൂഹത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അത്ര താത്പ്പര്യമില്ല. റിയല്‍ എസ്റ്റേറ്റിന്റെ മറവിലും മറ്റും നഗരത്തില്‍ നടക്കുന്ന പല സംഭവവികാസങ്ങള്‍ക്കു നേരെയും മുഖം തിരിക്കുന്ന സ്വഭാവമാണ് പോലീസിനുള്ളത്. ഇക്കാര്യത്തില്‍ അവരെ കര്‍മനിരതരാക്കാനുള്ള പദ്ധതികള്‍ ഭരണകൂടം ആവിഷ്കരിക്കേണ്ടിവരും. നിരപരാധികള്‍ കത്തിമുനയില്‍ ഒടുങ്ങാതിരിക്കാന്‍ അതു കൂടിയേ കഴിയൂ. അതിനൊപ്പം കുടുംബനാഥന്മാര് നഷ്ടമായവര്‍ക്ക് സമാശ്വാസത്തിനുള്ള വഴി തുറക്കുകയും വേണം. ആവശ്യമില്ലാത്തവയ്ക്കു വേണ്ടി ഏറെ സമയവും ഊര്‍ജ്ജവും ചെലവഴിക്കുന്ന സര്‍ക്കാര്‍ ഇതിന് പ്രാമുഖ്യം കൊടുക്കണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: