ഗുരുവായൂര്‍: ഉത്സവപ്പറമ്പുകളിലെ ആവേശമായ, ദൈവിക പരിവേഷമുള്ള ഗജരത്നം ഗുരുവായൂര്‍ പത്മനാഭന് ഇനി പുറത്തേക്കെഴുന്നള്ളിപ്പിനില്ലെന്ന് സുചന.
60 കഴിഞ്ഞ ആനകളെ എഴുന്നെള്ളത്തിന് അയക്കേണ്ടെന്ന് ആനത്താവളം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തിയ കേന്ദ്ര സംഘം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ഭരണസമിതി ഈ തീരുമാനമെടുത്തത്. എന്നാല്‍ തീരുമാനം നടപ്പാക്കാന്‍ ദേവസ്വം ആനവിദഗ്ധ സമിതി കൂടേണ്ടതുണ്ട്.
ഉത്സവ സീസണിന് ആരംഭം കുറിച്ചിരിക്കെ പത്മനാഭനെ പുറത്തേക്ക് വിടില്ലെന്ന വാര്‍ത്ത ആന പ്രേമികളെ നിരാശരാക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഉത്സവ നടത്തിപ്പുകാര്‍ പത്മനാഭനെ ലഭിക്കാന്‍ ദേവസ്വത്തെ സമീപിച്ചിരുന്നു.
നെന്മാറ- വല്ലങ്ങി വേലക്കും മറ്റും ചെല്ലുന്ന പത്മനാഭന് ദൈവിക പരിവേഷമാണ് ലഭിക്കാറുള്ളത്. പല സ്ഥലങ്ങളിലും ഗുരുവായൂരപ്പന്റെ പ്രതിനിധിയെത്തുന്നുവെന്ന സങ്കല്‍പ്പമാണ് ഉള്ളത്. പല ക്ഷേത്ര ഭാരവാഹികളും പതിനായിരങ്ങള്‍ ചെലവിട്ടാണ് പത്മനാഭനെ സ്വന്തമാക്കാറുള്ളത്. ക്ഷേത്രപ്പറമ്പുകളില്‍ എത്തുന്ന ഗജരത്നം പത്മനാഭന് വിരോചിത വരവേല്‍പ്പാണ് ലഭിക്കാറുള്ളത്. എതാനും ദിവസം മുമ്പാണ് പത്മനാഭനെ മദപ്പാടില്‍ നിന്നഴിച്ചത്. അന്ന് ജില്ലാ കലക്ടര്‍ എം.എസ്.ജയയെത്തിയാണ് ആദ്യ മരുന്ന് ഉരുള നല്‍കിയത്.
മദപ്പാടില്‍ അഴിച്ച ശേഷമുള്ള സുഖചികിത്സ തുടങ്ങിയിട്ടില്ല.സുഖചികിത്സ കഴിയുന്നതിനിടെ വിദഗ്ദസമിതി ചേര്‍ന്നാല്‍ കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് നടപ്പില്‍ വരും. അതോടെ ഇനി പത്മനാഭന് ചരിത്രത്തിന്റെ ഭാഗമാകും. ആനയോട്ടമത്സരത്തില്‍ റിക്കാര്‍ഡിട്ട 60-കഴിഞ്ഞ രാമന്‍കുട്ടി ആനപ്രേമികള്‍ക്കിടയില്‍ ഏറെ ശ്രദ്ധാകേന്ദ്രമാണെങ്കിലും, പുറമേയുള്ള എഴുന്നെള്ളിപ്പുകള്‍ക്ക് ഇപ്പോഴും ഗജരത്നം പത്മനാഭനാണ് മുന്നില്‍. ആനക്കോട്ടയില്‍ ആറു ആനകളാണ് അറുപത് വയസ്സ് കഴിഞ്ഞവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: