കൊച്ചി: സംസ്ഥാനത്ത് റെയില്‍വേ വികസനത്തിന് ഇനി അതിവേഗം. പാത ഇരട്ടിപ്പിക്കല്‍,സ്റ്റേഷന് സൗന്ദര്യവത്കരണം, അടിസ്ഥാന സൗകര്യ വികസനം എന്നിവ ഉള്‍പ്പെടെ നിലവില്‍ പരിഗണനയിലിരിക്കുന്ന എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്കി. രാജ്യ വ്യാപകമായി നവീകരണ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണിത്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് ഇരുപതിനായിരം കോടിയുടെ വികസനമാണ് റയില്‍വേ നടപ്പാക്കുന്നത്.
പുതിയ പാതകള്‍, പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, കോച്ചുകളിലെയും സ്റ്റേഷനുകളിലേയും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവയാണ് പ്രധാനമായും പൂര്‍ത്തീകരിക്കുന്നത്. കേന്ദ്ര നിര്‍ദ്ദേശം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള നടപടികള്‍ സംസ്ഥാനത്ത് തുടങ്ങിക്കഴിഞ്ഞതായി സതേണ്‍ റയില്‍വേ ജനറല്‍ മാനേജര്‍ രാകേഷ് മിശ്ര പറഞ്ഞു.
അങ്കമാലി സ്റ്റേഷനു സമീപം പുതിയ മേല്‍പ്പാലത്തിന് അനുമതിയായിട്ടുണ്ട്. എറണാകുളം കോട്ടയം പാതയിലെ നടന്നുവരുന്ന, ഇരട്ടിപ്പിക്കല്‍ ജോലികള്‍ ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാക്കും. എറണാകുളം ഉള്‍പ്പെടെ സംസ്ഥാനത്തെ മാതൃക റയില്‍ വേസ്റ്റേഷനുകളുടെ സൗന്ദര്യ വത്കരണം നവംബറില്‍ പൂര്‍ത്തിയാക്കും.പൂങ്കുന്നം, ആലുവ, അങ്കമാലി, എറണാകുളം നോര്‍ത്ത് സ്റ്റേഷുകളുടെ നവീകരണത്തിന് പുതിയ പദ്ധതികളുണ്ട്. റെയില്‍ ബജറ്റില്‍ പ്രഖ്യാപിച്ച എല്ലാ പദ്ധതികളും നിര്‍ദ്ദിഷ്ട സമയത്തിനകം പൂര്‍ത്തിയാക്കും. പാത ഇരട്ടിപ്പിക്കലിനാണ് പ്രഥമ പരിഗണന.
പാലക്കാട് -പൊളളാച്ചി, പുനലൂര്‍-ചെങ്കോട്ട പാതകളുടെ ഗേജ് മാറ്റം ഇക്കൊല്ലം പൂര്‍ത്തിയാക്കും. ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യം പരിഗണിച്ച് കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കലിന് ആവശ്യമായ തുക അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പു നല്‍കിയിട്ടുണ്ട്.
കോച്ചുകളില്‍ ജൈവ ടോയ്ലറ്റുകള് ഘടിപ്പിക്കുന്ന ജോലികള്‍ ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കും. പാലക്കാട് ഡിവിഷനില്‍ ഇതിന് തുടക്കമായിട്ടുണ്ട്. അന്‍പതോളം കോച്ചുകളിലാണ് ഇവ ഘടിപ്പിച്ചിട്ടുള്ളത്. 500 കോച്ചുകളില്‍ കൂടി ഉടന്‍ ഘടിപ്പിക്കും. എട്ടു വര്‍ഷത്തിനുള്ളില്‍ എല്ലാ തീവണ്ടികളിലും പൂര്‍ണ്ണമായി ബയോ ടോയ്ലറ്റുകളാക്കും. ഇവയുടെ പ്രവര്‍ത്തനം പരിശോധിക്കാനും വിലയിരുത്താനുമുള്ള സംവിധാനം ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. രാകേഷ് മിശ്രയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധന നടത്തി. നടന്നുകൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് മിശ്ര അഭിപ്രായപ്പെട്ടു.
കോട്ടയം -ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കലിനായി കൂടുതല്‍ തുക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: