ധൂലെ: മഹാരാഷ്ട്രയെ വിഭജിക്കാനും മുംബൈയെ മഹാരാഷ്ട്രയില്‍ നിന്ന് മുറിച്ചുമാറ്റാനും ആരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
പത്തു കൊല്ലമായി ഉള്ളി, പഞ്ഞി എന്നിവയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കള്ളം പറഞ്ഞുകൊണ്ടിരിക്കുകയാണ്. അവരിപ്പോള്‍ പുതിയ കള്ളം പുറത്തെടുത്തിരിക്കുന്നു, മഹാരാഷ്ട്രയെ വിഭജിക്കുമെന്നാണ് പ്രചരിപ്പിക്കുന്നത്. ഈ രാജ്യത്ത് ജനിച്ച ആര്‍ക്കെങ്കിലും ശിവജിയുടെ മഹാരാഷ്ട്രയെ വിഭജിക്കാന്‍ കഴിയുമോ? മോദി ചോദിച്ചു. ധൂലെയില്‍ ഒരു പടുകൂറ്റന്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ ദല്‍ഹിയില്‍ ഇരിക്കുന്നിടത്തോളം കാലം (പ്രധാനമന്ത്രിയായി) ലോകത്തെ ഒരു ശക്തിക്കും മഹാരാഷ്ട്രയെ വിഭജിക്കാനോ മുംബൈയെ അടര്‍ത്തി മാറ്റാനോ കഴിയില്ല. വന്‍ കരഘോഷങ്ങള്‍ക്കിടെ മോദി പറഞ്ഞു.
മഹാരാഷ്ട്രയെ വിഭജിക്കാനും മുംബയെ അടര്ത്തിമാറ്റാനുമുഉള്ള ഹിഡന്‍ അജണ്ടയാണ് മോദിക്കുള്ളതെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസും പിന്നാലെ ശിവസേനയും ആരോപിച്ചിരുന്നു. ഭാരതത്തിന്റെ വളര്‍ച്ചയെ നിയന്ത്രിക്കാന്‍ ശേഷിയുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. മുംബൈ അതിന്റെ തലസ്ഥാനമാണ്. മോദി തുടര്‍ന്നു.
സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരിച്ച, കഴിഞ്ഞ പതിനഞ്ചു കൊല്ലംകൊണ്ട് നിരവധി കര്‍ഷകരാണ് ജീവനൊടുക്കിയത്. കര്‍ഷകരുടെ കൊലയാളികളെ ഈ മാസം പതിനഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ശിക്ഷിക്കണം. മോദി ജനങ്ങളോട് അഭ്യര്‍ഥിച്ചു. അന്ന് നിങ്ങള്‍ താമര ചിഹ്നത്തില്‍ അമര്‍ത്തുക. അങ്ങനെ ഒക്ടോബര്‍ പതിനഞ്ചിനെ പതിനഞ്ചു വര്‍ഷമായ ദുഷ്ഭരണത്തില്‍ നിന്നുള്ള മോചന ദിവസമാക്കുക. മോദി പറഞ്ഞു.
ഫോട്ടോയ്ക്കുവേണ്ടി പാവപ്പെട്ട ഒരാളുടെ വീട്ടിലെത്തി അവിടുത്തെ ഭക്ഷണം തട്ടിയെടുത്ത് തനിക്ക് വലിയ ആളാകേണ്ടതില്ല. താന്‍ ജനിച്ചതുതന്നെ ഒരു പാവപ്പെട്ട കുടുംബത്തിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഞാന്‍ നിങ്ങളുടെയടുത്ത് വന്നിരുന്നു. എന്നെ വിശ്വസിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിച്ചു. ഞാന്‍ പറഞ്ഞത് നിങ്ങള്‍ വിശ്വസിച്ചു. ധൂലെയിലും നന്ദര്ബാറിലും നിങ്ങള്‍ ബിജെപി എംപിമാരെ വിജയിപ്പിച്ചു. മോദി പറഞ്ഞു. ഞാന്‍ നാലു മാസങ്ങള്‍ക്കു ശേഷം വീണ്ടും നിങ്ങളെ സമീപിക്കുകയാണ്. രാഷ്ട്രീയക്കാര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ മറക്കും. എന്നാല്‍ ഞാന്‍ രാഷ്ട്രീയക്കാരനല്ല, ഞാന്‍ നിങ്ങളുടെ സേവകനാണ്. ഞാന്‍ ഭാരതത്തിന്റെ ആദ്യ സേവകനാണ്. മോദി തുടര്‍ന്നു.
നമ്മുടെ സര്‍ക്കാരിന്റെ അറുപതുമാസം കഴിയുമ്പോള്‍ ഓരോ നിമിഷം ചെലവിട്ടതിന്റെയും ഒരോ പൈസ ചെലവിട്ടതിന്റെയും കണക്ക് ഞാന്‍ നിങ്ങളെ കാണിച്ചുതരാം. വികസനമെന്ന വാഗ്ദാനമാണ് ഞങ്ങള്‍ നല്‍കിയത്. അത് ഞങ്ങള്‍ പാലിക്കുകതന്നെ ചെയ്യും. മോദി പറഞ്ഞു. ഒക്ടോബര്‍ 15 വരെ കാക്കുക. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നയവൈകല്യം മൂലം പഞ്ഞി, ഉള്ളി കര്‍ഷകര്‍ക്കുണ്ടായ ദുരിതം ഞങ്ങള്‍ അധികാരത്തില്‍ വന്നശേഷം തീര്‍ച്ചയായും പരിഹരിക്കും. പരാജയത്തിന്റെ ചവിട്ടുപടിയില്‍ നില്ക്കുന്നവര് (കോണ്‍ഗ്രസും എന്‍സിപിയും) നുണപ്രചരിപ്പിക്കുകയാണ്. 15 വര്‍ഷം കൊണ്ട് മഹാരാഷ്ട്രയെ പൂര്‍ണ്ണമായി തകര്‍ത്തവരാണ് അവര്‍. മോദി തുടര്‍ന്നു. കോണ്‍ഗ്രസാണ് നാല്‍പ്പതു വര്‍ഷം മുന്‍പ് ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചത്. തുടര്‍ന്ന് ബാങ്കുകളിലെ പണം പാവപ്പെട്ടവര്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്നു പറഞ്ഞു. എന്നാല്‍ ഏതെങ്കിലും ബാങ്കില്‍ ഒരു പാവപ്പെട്ടയാളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ… മോദി ചോദിച്ചു. ഞങ്ങള്‍ പ്രധാനമന്ത്രി ജന്‍ധന്‍ യോജന നടപ്പാക്കി. ബാങ്കിലെ പണം പാവപ്പെട്ടവര്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടിയാണിത്. മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: