ശ്രീനഗര്‍: കാശ്മീര്‍ അതിര്‍ത്തിയില്‍ യാതൊരു വിധത്തിലുള്ള പ്രകോപനവുമില്ലാതെ പാക്കിസ്ഥാന് വെടിവെയ്പ്പ് തുടരുന്ന സാഹചര്യത്തില്‍ ശക്തമായി തിരിച്ചടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്കി. ഇതു സംബന്ധിച്ച നിര്‍ദേശം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. പാക്കിസ്ഥാന് മുന്നില്‍ വഴങ്ങില്ലെന്നും വെടിനിര്‍ത്തല്‍ ലംഘനം അവസാനിപ്പിക്കാത്തിടത്തോളം ചര്‍ച്ചയ്ക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതിര്‍ത്തിയില്‍ ഇന്നുണ്ടായ പാക് ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെടുകയും പതിനഞ്ചോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ജമ്മു, സാംബ, കുത്വ ജില്ലകളിലെ രാജ്യാന്തര അതിര്‍ത്തിയില്‍ 60 ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെയായിരുന്നു പാക് സൈന്യത്തിന്റെ ആക്രമണം. യന്ത്രത്തോക്കുകളും മോട്ടോര്‍ ഷെല്ലുകളും ഉപയോഗിച്ചും പാക്ക് സേന ആക്രമണം അഴിച്ചു വിട്ടു. രാത്രി മുഴുവന്‍ പാകിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രകോപനം തുടരുകയായിരുന്നുവെന്ന് ബിഎസ്എഫ് പറഞ്ഞു.
അതേസമയം പാക്റേഞ്ചേഴ്സിന്റെ 73 പോസ്റ്റുകള്‍ക്കു നേരെയുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ പതിനഞ്ചോളം പേര് മരിക്കുകയും മുപ്പതോളം പേര്‍ക്ക് പരിക്കേറ്റെന്നുമാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അര്‍ണിയ, ആര്.എസ്പുര സെക്ടറുകളിലാണ് ആക്രമണം രൂക്ഷമായി നടന്നത്. ചര്‍ച്ചകള്‍ ഉപേക്ഷിക്കാനും പാകിസ്ഥാന് ശക്തമായ ഭാഷയില്‍ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സൈന്യം തീരുമാനിച്ചിട്ടുണ്ട്.
പാകിസ്ഥാന് വെടിവയ്പ് നിര്‍ത്തുന്നതുവരെ തിരിച്ചടി നല്‍കാനാണ് നീക്കം. പാക്കിസ്ഥാനുമായി ഫ്ലാഗ് മീറ്റ് നടത്താന്‍ കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രാലയം സൈന്യത്തിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഫ്ലാഗ് മീറ്റിനുള്ള സാധ്യത കുറവാണെന്നും സുചനയുണ്ട്. കഴിഞ്ഞ ദിവസം പാക്കിസ്ഥാന് നടത്തിയ ആക്രമണത്തില്‍ അഞ്ചു ഗ്രാമീണര്‍ കൊല്ലപ്പെടുകയും 34 പേര്‍ക്ക് പരുക്കേല്‍ക്കുയും ചെയ്തിരുന്നു. 20,000 ഗ്രാമീണരാണ് വീടുപേക്ഷിച്ച് പലായനം ചെയ്തത്.
ആയിരത്തിലധികം ഗ്രാമീണരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചതായി സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: