തൊടുപുഴ: വിവാദമായ എളംപ്ലാശേരി-ആവര്‍കുട്ടി റോഡ് നിര്‍മ്മാണത്തിനുവേണ്ടി നിയമം ലംഘിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (പ്രൊട്ടക്ഷന്‍) സുരേന്ദ്രകുമാറിന്റെ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തി.
കഴിഞ്ഞ ഓഗസ്റ്റിലാണ് വനംകയ്യേറിയുള്ള റോഡ് നിര്‍മ്മാണത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. വനഭൂമി കയ്യേറിയവര്‍ക്കും നിര്‍മ്മാണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കിയവര്‍ക്കും എതിരെ നടപടിയെടുക്കാന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് വെളിച്ചം കണ്ടിട്ടില്ല. നേര്യമംഗലം റെയ്ഞ്ചിലെ ഈ റോഡ് കടന്നു പോകുന്ന ഭാഗത്തെ കുറത്തിക്കുടി, കാട്ടുക്കുടി, മൂത്തശേരി എന്നിവിടങ്ങളിലായി 213 ആദിവാസി കുടുംബങ്ങളാണുള്ളത്. ഇവര്‍ക്ക് യാത്രാ സൗകര്യത്തിന് എട്ടുമീറ്റര്‍ റോഡിന്റെ ആവശ്യമില്ലെന്നാണ് റിപ്പോര്‍ട്ട്.
മൂന്ന് മീറ്റര്‍ റോഡില്‍ എട്ട് മീറ്റര്‍ വീതിയില്‍ കലുങ്ക് നിര്‍മ്മിച്ചത് പണം ദുരുപയോഗം ചെയ്യുന്നതിനാണെന്നും അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (പ്രൊട്ടക്ഷന്‍) നല്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ റിപ്പോര്‍ട്ട് നിലനില്‍ക്കുന്നിടത്തോളം കാലം ഇടുക്കി ജില്ലയിലെ ഉള്‍വനത്തിലൂടെ ഹൈവേ നിര്‍മ്മിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: