കോട്ടയം: ഗാന്ധിസം ജീവിതരീതിയാക്കിയാല് പല സമൂഹ തിന്മകളും ഇല്ലാതാകുമെന്ന് ന്യൂനപക്ഷ കമ്മീഷനംഗം ഡോ.സിറിയക് തോമസ് പറഞ്ഞു. മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയുടെ മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെയും ഗാന്ധിജയന്തിയുടെയും ഭാഗമായി സംഘടിപ്പിച്ച ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ തലമുറയിലുള്ളവര്‍ക്ക് ഗാന്ധിയന്മാരായി ജീവിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. പക്ഷെ ഗാന്ധിയുടെ സന്ദേശങ്ങള്‍ പ്രദാനം ചെയ്യുന്ന മാനസികോര്ജ്ജത്താല് സ്വയം മാതൃക സൃഷ്ടിക്കാനാവും. ചിന്തകളും വാക്കുകളും പ്രവര്‍ത്തികളും സന്തുലിതമാക്കാന്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ സഹായകമാകും. ഗാന്ധിജി ഒരു വികാരവും വിചാരവുമായി യുവതലമുറ ഏറ്റെടുത്താല്‍ രാജ്യത്തിന്റെ ഭാഗധേയം കൂടുതല്‍ പ്രശോഭിതമാകും. ഡോ.സിറിയക് തോമസ് പറഞ്ഞു.
ശുചിത്വസന്ദേശ പ്രചരണാര്‍ത്ഥം എം.ജി സര്‍വ്വകലാശാല കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ നടത്തിയ അക്ഷര ജ്യോതി പ്രയാണം കായികതാരങ്ങള്‍ അസംബ്ലി ഹാളില്‍ എത്തിച്ചു. ഈ ദീപത്തില്‍ നിന്ന് അഗ്നിപകര്‍ന്ന് ഡോ.സിറിയക് തോമസ് ഭദ്രദീപം തെളിയിച്ചു.
വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍, പ്രൊ.വൈസ് ചാന്‍സലര്‍ ഡോ.ഷീന ഷുക്കൂര്‍, സിന്‍ഡിക്കേറ്റംഗങ്ങളായ പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍, ജോര്‍ജ് വര്‍ഗീസ്, ഡോ.എന്‍.ജയകുമാര്‍, പ്രൊഫ.സണ്ണി.കെ.ജോര്‍ജ്, പ്രൊഫ.കെ.വി.നാരായണക്കുറുപ്പ്, പ്രൊഫ. ടി.വി.തുളസീധരന്‍, പ്രൊഫ.ആര്.വിജയകുമാര്‍, രജിസ്ട്രാര്‍ എം.ആര്.ഉണ്ണി, ഫിനാന്‍സ് ഓഫീസര്‍ ഏബ്രഹാം.ജെ.പുതുമന, എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.സാബുകുട്ടന്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ജി.ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സര്‍വ്വകലാശാല പഠനവകുപ്പുകളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ജീവനക്കാരും ശുചിത്വ സന്ദേശങ്ങളുമായി ക്യാമ്പസില്‍ പ്രകടനം നടത്തുകയും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ ശുചിത്വ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് സര്‍വ്വകലാശാലയിലെ വിവിധ പഠന വകുപ്പുകളില്‍ നടന്ന ശുചീകരണ യജ്ഞത്തില്‍ 500 പേര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: