പത്തുവര്‍ഷംകൊണ്ട് മദ്യനിരോധനം പൂര്‍ണമാകുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ നടപ്പാക്കുന്ന മദ്യനിരോധന പ്രവര്‍ത്തനങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്നും കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആഹ്വാനം ചെയ്യുന്നു. മദ്യത്തിന്റെ ലഭ്യത കുറച്ചും ബോധവല്ക്കരണത്തില് കൂടിയുമാണ് ഇത് നടപ്പാക്കുക.
ഇത് വെറും അധരവ്യായാമമല്ലെ? ജനങ്ങളുടെ കയ്യടി വാങ്ങാനുള്ള ഗിമിക്ക്? ഒരു അടവ്. അങ്ങനെ തോന്നാന്‍ കാരണം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെയുള്ള ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കുകളാണ്. ബാറുകള്‍ പൂട്ടിയ ശേഷം കേരളത്തില്‍ മദ്യോപയോഗം വര്‍ധിച്ചു എന്നാണ് ബിവറേജസ് കണക്കുകള്‍ തെളിയിക്കുന്നത്. ബെവ്കോ 2014 ഏപ്രില്‍ മുതല്‍ ആഗസ്റ്റ് 31 വരെ ക്ലബ്ബുകള്‍ക്കും ബിയര്‍ പാര്‍ലറുകള്‍ക്കും വിറ്റ വിദേശമദ്യത്തിന്റെയും അഞ്ചുലക്ഷത്തിലധികവും ബിയറില്‍ പത്തുലക്ഷത്തിലധികവും കെയ്സിന്റെ വില്‍പ്പന നടന്നു. കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പന കേന്ദ്രത്തിലൂടെ കോടികളുടെ മദ്യവില്‍പ്പന നടന്നു. ലൈസന്‍സുള്ള 312 ബാറുകളിലേയ്ക്ക് മറ്റു ബാറുകളിലെ മദ്യം നീക്കം ചെയ്യുകയും ചെയ്തിരുന്നു.
മദ്യപിക്കുക എന്നത് മൗലികാവകാശമായി കാണാന്‍ കഴിയില്ല എന്ന മന്ത്രിയുടെ പ്രഖ്യാപനം ശരിയാണ്. പക്ഷേ സര്‍ക്കാര്‍ സ്ഥാപനമായ ബെവ്കൊ തന്നെ ഇപ്പോള്‍ വിലകുറച്ച് മദ്യം നല്‍കുകയാണ്. ഇതുവഴി മദ്യോപയോഗം വര്‍ധിക്കുകയല്ലേ ഉള്ളൂ. ഇതിന് ബെവ്കൊ നല്കുന്ന വിശദീകരണം കമ്പനികള്‍ മദ്യവില കുറച്ചതു കാരണമാണ് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നത് എന്നാണ്. 130 രൂപ വില വരുന്ന മദ്യം 70 രൂപയ്ക്കാണ് വില്‍ക്കുന്നത്. അന്‍പതു ശതമാനം വിലക്കുറവില്‍. 65 കെയ്സ് മദ്യമാണ് പകുതി വിലയ്ക്ക് വിറ്റത്.
മദ്യനിരോധനം മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നികുതിഭാരം വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ സേവന തുകയിലും വര്‍ധനവ് ഉണ്ടായി. അപേക്ഷാ ഫോമുകളുടെ വില മുതല്‍ ഗതാഗത നിയമം തെറ്റിച്ചതിനുള്ള പിഴ വരെ 50 ശതമാനം കൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. സര്‍വീസ് ചാര്‍ജ്, രസീത് ഫീസ്, വില്‍പ്പന വരവ്, രേഖകള്‍, പ്രസിദ്ധീകരണങ്ങള്‍, വാടക, യൂസേഴ്സ് ചാര്‍ജ് മുതലായവയും കൂടും. ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരുടെ പിഴ 100 രൂപയില്‍നിന്നും 500 രൂപയാക്കി. വിവിധ വകുപ്പുകളിലെ 1400 സര്‍ക്കാര്‍ സേവനങ്ങളുടെ നിരക്കാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ തെറ്റായ പല നടപടികള്‍ മൂലവും സര്‍ക്കാര്‍ ഖജനാവില്‍ കോടികളുടെ നഷ്ടം സംഭവിക്കുന്നു.
മദ്യനിരോധനം കേരളത്തിന് ആവശ്യമാണ്. കാരണം ഭാരതത്തില്‍ തന്നെ മദ്യോപയോഗത്തില്‍ മുന്നില്‍ കേരളമാണ്. മദ്യപിച്ച് വണ്ടി ഓടിക്കുന്നതിനാല്‍ റോഡപകടങ്ങള്‍ വര്‍ധിക്കുകയും അപകട മരണങ്ങളുടെ നിരക്ക് കൂടുകയും ചെയ്യുന്നു. മദ്യപര്‍ കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥ മദ്യലഹരിയില്‍ മറക്കുന്നു. ഇവിടെ റോഡുകള്‍ക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വീതി കുറവാണ്. എന്നുമാത്രമല്ല റോഡ് നവീകരണം, കുഴിയടയ്ക്കല്‍ മുതലായവ അധികാരികളുടെ കടമ പോലുമല്ലെന്ന നിലപാടിലാണ്.
മദ്യനിരോധനം പ്രാവര്‍ത്തികമായാലും കേരളം ലഹരി വിമുക്തമാകാന്‍ പോകുന്നില്ല. അതിനു കാരണം ഇന്ന് കേരളത്തില്‍ വര്‍ധിച്ചുവരുന്ന കഞ്ചാവ് ഉപയോഗമാണ്. ഇന്ന് കഞ്ചാവ് വിദ്യാലയങ്ങളില്‍ സുലഭമാണ്. വേദന സംഹാരി ഗുളികകള്‍ എന്ന രൂപേണ ഇത് വിദ്യാര്ത്ഥികളിലെത്തുകയും അവര്‍ ലഹരിക്കടിമപ്പെടുകയും ചെയ്യുന്നു. രണ്ടു ഗുളിക സമം രണ്ട് പെഗ്ഗ് എന്നാണ് യുവാക്കള്‍ പറയുന്നത്. മദ്യത്തിനെപ്പോലെ ദുര്‍ഗന്ധം വമിക്കാത്തതിനാല് രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ ലഹരി ഉപയോഗം ഒരുപക്ഷേ മനസ്സിലാകുന്നുപോലുമില്ലായിരിക്കാം.
കേരളത്തില്‍ തുഗ്ലക്ക് പരിഷ്കാരങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാര്‍ ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളോ സര്‍ക്കാര്‍ നടപടികള്‍ മൂലമുണ്ടാകുന്ന പാരിസ്ഥിതിക നാശങ്ങളോ അറിയുന്നില്ല-അല്ലെങ്കില്‍ അറിഞ്ഞതായി നടിക്കുന്നില്ല. ഇവിടെ വരുംതലമുറയെ രക്ഷിക്കാന്‍ ഈ തലമുറ തന്നെ മുന്‍കൈയെടുത്ത് മുന്നിട്ടിറങ്ങേണ്ടതാണ്.
പക്ഷേ ഇവിടെ നടക്കുന്നത് വീട്ടില്‍ മദ്യപിക്കാന്‍ അച്ഛന് വാങ്ങി ഫ്രിഡ്ജില്‍ വയ്ക്കുന്ന മദ്യം വാട്ടര്‍ബോട്ടിലില്‍ കലര്‍ത്തി ക്ലാസ്സില്‍ കൊണ്ടുപോയി മദ്യപിക്കുന്ന മക്കളെയാണ്. ഇത് സാധാരണമാണെന്ന് അദ്ധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. കേരളം ഇപ്രകാരം ലഹരിയില്‍ മയങ്ങുമ്പോള്‍ സര്‍ക്കാര്‍ അധരവ്യയാമം നടത്തി, നടപ്പിലാക്കാന്‍ അസാദ്ധ്യമോ, അല്ലെങ്കില്‍ നടപ്പാക്കാന്‍ ഇച്ഛാശക്തിയോ ഇല്ലാത്ത നടപടികള്‍ പ്രഖ്യാപിച്ച് ഖജനാവ് ശോഷിപ്പിച്ച്, നികുതി ഭാരം വര്‍ദ്ധിപ്പിച്ച് ജനദ്രോഹപരമായ നടപടികള്‍ക്ക് മുതിരുകയാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: