തിരുവനന്തപുരം: കാലഹരണപ്പെട്ട ദേവസ്വം ഭരണ സംവിധാനം അടിമുടി പൊളിച്ചെഴുതണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്. തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘിന്റെ പ്രഥമ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേവസ്വം ഭരണസംവിധാനത്തില്‍ ജനാധിപത്യവല്‍ക്കരണം വേണം. ജീവനക്കാര്‍ക്കും ഭക്തര്‍ക്കും പ്രാതിനിധ്യം വേണം. എന്നാല്‍ ഇന്നതില്ല. ക്ഷേത്ര ജീവനക്കാര്‍ ക്ഷേത്രത്തിന്റെ കാവലാളാണ്.
ദേവസ്വം എന്ന പേരിന് ഇന്ന് അര്‍ഹതയുണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. ദേവന്റെ സ്വത്തെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ക്ഷേത്ര ഭൂമികള്‍ പലരും കയ്യടക്കി വച്ചിരിക്കുകയാണ്. ഇവയെക്കുറിച്ച് വിശദമായ അന്വേഷണം വേണം. നഷ്ടപ്പെട്ട ക്ഷേത്ര സ്വത്ത് വീണ്ടെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് കോടിക്കണക്കിന് രൂപയാണ് ഓരോ വര്‍ഷവും ദേവസ്വം ബോര്‍ഡുകള്‍ നല്‍കുന്നത്. എന്നാല്‍ ക്ഷേത്രങ്ങളുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് കുമ്മനം ആരോപിച്ചു.
ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങളും മോഷണവും പെരുകുകയാണ്. ക്രൈം ബ്രാഞ്ചിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം 1,100- ഓളം മോഷണങ്ങള്‍ നടന്നു. ക്ഷേത്രത്തെ കച്ചവട, വാണിജ്യതാല്പര്യത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ക്ഷേത്രസംരക്ഷണത്തിന് ദേവസ്വം ബോര്‍ഡും ജീവനക്കാരും ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമാണ് ക്ഷേത്രങ്ങള്‍. ഹിന്ദു സമൂഹം വലിയ പ്രതീക്ഷയോടെയാണ് അവയെ കാണുന്നത്. അനാചാരങ്ങളെ തുടച്ചെറിയാനുള്ള സാമൂഹ്യ മാധ്യമങ്ങളാണ് ക്ഷേത്രങ്ങള്‍. ക്ഷേത്രങ്ങളെ സംരക്ഷിക്കാനുള്ള കടമ നാം ഏറ്റെടുക്കണം. ദേവസ്വം ജീവനക്കാരെയാകെ മോശമാക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാറുണ്ട്. ചിലര്‍ ചെയ്യുന്ന തെറ്റിന് ഒരു വലിയ സമൂഹം പഴി കേള്‍ക്കുന്നു.
അത്തരക്കാരെ കണ്ടെത്തി ഒഴിവാക്കണം. ക്ഷേത്ര മര്യാദ പാലിച്ച് ക്ഷേത്ര സംരക്ഷണത്തിന് ഓരോരുത്തരും മുന്‍കയ്യെടുക്കണം. തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ് ഒരു പുതിയ പരീക്ഷണമാണ്. ഈ പരീക്ഷണം വിജയിക്കണം. ദേവസ്വം രംഗത്തെ പുഴുക്കുത്തും ജീര്‍ണതകളും പൊളിച്ചെഴുതി ഒരു തിരുത്തല്‍ നവോഥാന ശക്തിയാവാന്‍ എംപ്ലോയീസ് സംഘിനാകണമെന്നും കുമ്മനം പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന കണ്‍വീനര്‍ എന്‍.പി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവ റാം, എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി എസ്.കെ. ജയകുമാര്‍, എം.ഗോപാല്‍, കിളിമാനൂര്‍ രാകേഷ്, ശങ്കരമംഗലം ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: