ന്യൂദല്‍ഹി: വിരമിച്ച ന്യായാധിപന്മാരെ ഗവര്‍ണ്ണര്‍ പദവിയിലുള്‍പ്പെടെ നിയമിക്കുന്നതു ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് പി. സദാശിവം കേരള ഗവര്‍ണ്ണര്‍ എന്ന ചുമതല നിര്‍വ്വഹിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ബംഗളൂര് സ്വദേശിയായ അലി എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അദ്ധ്യക്ഷനായ ബെഞ്ച് തള്ളിയത്. കോടതി നടപടികളെ കുറിച്ച് അഭിഭാഷകന് ധാരണയുണ്ടാവണമെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകനെ കോടതി വിമര്‍ശിച്ചു.
വിരമിച്ചശേഷം കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍മാര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ മറ്റ് പദവികള്‍ ഏറ്റെടുക്കാന്‍ പാടില്ലെന്ന’ഭരണഘടനാ വ്യവസ്ഥ സുപ്രീം കോടതി ജഡ്ജിമാര്‍ക്കും ബാധകമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. വിരമിച്ച സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ മറ്റേതെങ്കിലും സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെങ്കില്‍ ചീഫ് ജസ്റ്റീസുമാരുടെ അഭിപ്രായം തേടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഹൈക്കോടതി ചീഫ് ജസ്റ്റീസില്‍ നിന്ന് സത്യവാചകം ഏറ്റുവാങ്ങി ഗവര്‍ണ്ണര്‍ പദവിയിലെത്തുന്നത് സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്റെ പദവിക്കു കുറച്ചിലാണെന്ന് പി.സദാശിവം കേരളാ ഗവര്‍ണ്ണറായ നടപടിയെ എതിര്‍ത്തുകൊണ്ട് ഹര്‍ജിയില്‍ ആരോപിക്കുന്നു. ജൂഡീഷ്യറിയിലുള്ള പൊതുജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതാണ് ഇത്തരം നിയമനങ്ങള്‍. ഗവര്‍ണ്ണറുടേത് രാഷ്ട്രീയ നിയമനങ്ങളാണ്. ഗവര്‍ണ്ണറെ മാറ്റാനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യാന്‍ പറ്റില്ല. ഗവര്‍ണ്ണര്‍ പദവിയിലേക്ക് സുപ്രീംകോടതി ജഡ്ജിമാരെ നിയമിക്കാറില്ലെന്ന കീഴ്വഴക്കം ലംഘിക്കപ്പെട്ടിട്ടുണ്ട്, ഹര്‍ജിയില്‍ ആരോപിച്ചു. എന്നാല്‍ ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് എച്ച്.എല്‍ ദത്തു അദ്ധ്യക്ഷനായ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: