ശ്രദ്ധ ഉദിക്കുന്നതോടെ ഭക്തി നാമ്പിടുന്നു. അതുപോലെ ഭക്തി കൈവരുമ്പോള്‍ ശ്രദ്ധയും അനായാസേന വന്നുചേരും. ശ്രദ്ധയില്‍ പ്രതിഷ്ഠിതനായ ഒരാളുടെ പ്രജ്ഞ എപ്പോഴും ഈശ്വരിങ്കല്‍ വര്‍ത്തിക്കും. അങ്ങിനെ ഈശ്വരന് അവരുടെ ധാര്മ്മികപ്രചോദനവും മുഖ്യധാരയും മാര്‍ഗ്ഗദീപവുമായി പരിണമിക്കും. അങ്ങിനെയുള്ള ഒരാള്‍ക്ക് എങ്ങനെ ധര്മ്മപഥത്തില്നിന്നു വ്യതിചലിക്കാന്‍ സാധിക്കും! അവരുടെ എല്ലാ കര്‍മ്മങ്ങളും ധര്മ്മനിരതമായിരിക്കും.
ശ്രദ്ധയുടേയും ഭക്തിയുടേയും ആദ്ധ്യാത്മിക സാധനയുടെയും ശക്തിയാല്‍ നിങ്ങള്‍ ഈശ്വരനുമായി താദാത്മപ്പെടുമ്പോള് ജന്മജന്മാന്തരങ്ങളായി നിങ്ങളില്‍ കുടിക്കൊള്ളുന്ന ലൗകികാസക്തികളെ ഉന്മൂലനം ചെയ്യാന്‍ പര്യാപ്തവും അതിമഹത്തുമായ ഒരു ആദ്ധ്യാത്മിക ശക്തിക്കല്ലാതെ മറ്റൊന്നിനും വാസനകളെ വേരോടെ നശിപ്പിക്കുവാനും അഹങ്കാരത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുവാനും ഈശ്വരനുമായി യോജിപ്പിക്കുവാനും നിങ്ങള്‍ക്ക് ശാശ്വസ ശാന്തിയും സുഖവും നല്കുവാനും സമര്ത്ഥമാകയില്ല. എല്ലാ വിദ്യകളിലും പരമോല്‍കൃഷ്ടം ബ്രഹ്മവിദ്യതന്നെ.
അഹങ്കാരത്തെ ജ്ഞാനം ഭസ്മീകരിക്കുംവരെ അല്ലെങ്കില്‍ ഭക്തിയുടെ വേലിയേറ്റത്തില്‍ മനസ്സ് അലിഞ്ഞകലുംവരെ ഒരു മുമുക്ഷു അതീവജാഗ്രതയോടും ശ്രദ്ധയോടും വര്‍ത്തിക്കണം. പ്രമാദത്തിനും വിസ്മൃതിക്കുമെതിരെ കവചിതനായിരിക്കണം. അയാള്‍ അങ്ങേയറ്റം ആത്മാര്‍ത്ഥതയുള്ള സത്യാനേ്വഷിയാണെങ്കില് തന്റെ മനസ്സില്‍ കളങ്കത്തേയും പാപചിന്തകളേയോ കടക്കാന്‍ അനുവദിക്കയില്ല. മനസ്സ് പാപചിന്തകളില്‍ ഉന്മുകമാകുമ്പോള് പശ്ചാത്തപിക്കും. ആ ഹൃദയം വിലപിക്കും. പരിശുദ്ധിയുടെ വീഥിയില്‍ വേണ്ടിടത്തോളം പുരോഗമിച്ചിട്ടുണ്ടെങ്കില്‍ തെറ്റിന്റെ നേരിയ ലാഞ്ചനയെപ്പോലും പര്വ്വതതുല്യമായികാണും.
വിവേചനാ പ്രക്രിയയില്‍ മിഥ്യയേയും വ്യാജത്തേയും അധര്‍മ്മത്തേയും പാപത്തേയും തിരസ്ക്കരിക്കാനുള്ള ശ്രമം ആവശ്യമാണ്. വിവേകജന്യമായ ജ്ഞാനത്തിന്റെ ഉദയത്തോടെ അതായത് അജ്ഞതയുടെ സ്വഭാവം സുവ്യക്തമാകുന്നതോടെ അജ്ഞാനജന്യങ്ങളായവ എല്ലാം അകന്നുകൊള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: