അക്ബര്‍ കക്കട്ടിലിന്റെ പ്രശസ്തമായ കഥയാണ് ‘ജീന്‍സിട്ട പെണ്‍കുട്ടിയെ ഒറ്റയ്ക്കു കിട്ടിയാല്‍ എന്തു ചെയ്യണം?’ എന്നത്. ദൂരദേശത്തു നിന്ന് ജീന്‍സും ടോപ്പും ധരിച്ച് നഗരത്തിരക്കിലേക്കെത്തുന്ന പെണ്‍കുട്ടിയും അന്നാദ്യമായി അവര്‍ കാണുന്ന ഓട്ടോറിക്ഷാ ഡ്രൈവറും തമ്മിലുള്ള ‘ഇടപെടലിന്റെ’ ആദര്‍ശപരവും സാമൂഹ്യപരവുമായ തലം വിശദീകരിച്ച കഥ മലയാളിയുടെ സദാചാരസങ്കല്പങ്ങളെകുറിച്ചുള്ള ആഴമേറിയ ചര്‍ച്ചക്ക് വിധേയമായില്ലെങ്കിലും നല്ല കഥകളുടെ പട്ടികയില്‍ ആദ്യസ്ഥാനത്ത് ‘ജീന്‍സിട്ട പെണ്‍കുട്ടിയെ ഒറ്റയ്ക്കു കിട്ടിയാല്‍ എന്തു ചെയ്യണം?’ എന്ന കഥയുണ്ട്.
സുന്ദരിയായ ഒരു പെണ്‍കുട്ടി ഇറുകിയ ജീന്‍സും ടോപ്പുമിട്ട് മുന്നിലെത്തിയാല്‍ എന്തു ചെയ്യും? കേരളത്തിലെ യുവത്വത്തോടുള്ള കഥാകൃത്തിന്റെ ചോദ്യമായിരുന്നു അത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് നഗരത്തിലെത്തിയ പെണ്‍കുട്ടി വാടകയ്ക്കെടുത്തതാണ് ഓട്ടോറിക്ഷ. അതിന്റെ ഡ്രൈവര്‍ക്ക് ജീന്‍സിട്ട പെണ്‍കുട്ടിയെ കണ്ടിട്ട് ഒന്നും തോന്നിയില്ല. പെണ്‍കുട്ടി പരമാവധി പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിട്ടും പുരുഷനെന്നു പേരുള്ള അയാള്‍ പ്രത്യേകിച്ചൊരു വികാരവും പ്രകടിപ്പിക്കാതെ അവള്‍ക്കൊപ്പം നിന്നു. രാത്രിയില്‍ ഒപ്പം താമസിക്കാമോ എന്ന അവളുടെ ചോദ്യത്തിനു മുന്നിലും അയാളുടെ തീരുമാനത്തിനു മാറ്റമുണ്ടായില്ല. രാത്രിയില്‍ അയാള്‍ ജീന്‍സിട്ട പെണ്‍കുട്ടിയെ ഉപേക്ഷിച്ച് സ്വന്തം വീട്ടില്‍ പോകുക തന്നെ ചെയ്തു. ഒടുവില്‍ പെണ്‍കുട്ടി യാത്രചോദിച്ച് മടങ്ങുമ്പോള്‍, ആദ്യം കണ്ടനേരത്ത് അയാളോട് ചോദിച്ച ചോദ്യം ആവര്‍ത്തിച്ചു. പേരെന്താണെന്ന്. ഉത്തരവും അവള് തന്നെ പറഞ്ഞു, പുരുഷന് അല്ലേ?…എന്നിട്ടവള് പൊട്ടിച്ചിരിച്ചു.
ഏതു തരത്തിലുള്ള, പ്രകോപനപരമായ വസ്ത്രം ധരിച്ച ആളിനെ കണ്ടാലും മനസ്സിലെ സദാചാരബോധത്തെയും ആദര്‍ശത്തെയും മുറുകെ പിടിക്കുന്ന ഒരാള്‍ക്ക് തന്റെ മാനസികനിലയില്‍ മാറ്റം വരുത്താനാകില്ല. തന്റെ സംസ്കാരത്തെ കഴിവുകേടായി കണ്ട് പെണ്‍കുട്ടി കളിയാക്കുമ്പോഴും അയാള്‍ തന്റെ നിലപാടില്‍ ഉറച്ചു നില്ക്കുന്നു. പെണ്‍കുട്ടി ജീന്‍സിട്ടാലും ടോപ്പിട്ടാലും അതല്ലെങ്കില്‍ ഷോട്സാണ് ധരിക്കുന്നതെങ്കില്‍ പോലും അത് കാണുന്നവരുടെ മാനസികാവസ്ഥയ്ക്കനുസരിച്ചാണ് പിന്നീടുള്ള കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത്. സ്ത്രീകള്‍ ഇറുകിയ ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കരുതെന്ന ഗാനഗന്ധര്വ്വന് യേശുദാസിന്റെ അഭിപ്രായത്തിനുള്ള ഉത്തരവും അതു തന്നെയാണ്.
യേശുദാസ് ഉയര്‍ത്തിയ ജീന്‍സ് വിവാദം പതിവുപോലെ സ്ത്രീസ്വാതന്ത്ര്യവാദികളെ ഉറക്കത്തില്‍ നിന്നുണരാന്‍ സഹായിച്ചു. സ്ത്രീ പുരുഷനേപ്പോലെയാകാന് ശ്രമിക്കരുതെന്നും സൗമ്യതയാണ് സ്ത്രീയുടെ സൗന്ദര്യമെന്നും ആകര്‍ഷണ ശക്തി കൊടുത്ത് വേണ്ടാതീനം ചെയ്യിക്കാന്‍ ശ്രമിക്കരുതെന്നും മറച്ചുവയ്ക്കേണ്ടതെല്ലാം മറച്ചു തന്നെ വെക്കണമെന്നുമൊക്കെ ഗാനഗന്ധര്വ്വന് അഭിപ്രായപ്പെട്ടപ്പോള്‍ അവര്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് സെക്രട്ടറിയേറ്റിനു മുന്നിലേക്ക് മാര്‍ച്ച് നടത്തി. തങ്ങള്‍ എന്തു ധരിക്കണമെന്ന് തീരുമാനിക്കുന്നത് തങ്ങളുടെ സ്വാതന്ത്ര്യമാണെന്നായിരുന്നു സ്ത്രീസ്വാതന്ത്ര്യവാദികളുടെ പക്ഷം.
ഒരാള്‍ ഏതു വേഷം ധരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ നാട്ടിലുണ്ട്. എന്നാലത് സഭ്യതയെയും നമ്മുടെ സമൂഹം അംഗീകരിച്ചിട്ടുള്ള അതിര്‍വരമ്പുകളെയും കടത്തിവെട്ടുന്നതാകരുതെന്ന അലിഖിത നിയമം നിലനില്ക്കുന്നു. സ്ത്രീകള്‍ ജീന്സിടുന്നതുകൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും കുഴപ്പമുണ്ടെന്ന് തോന്നുന്നില്ല. കുര്‍ത്ത ധരിക്കുന്ന ഉത്തരേന്ത്യക്കാര്‍ അടിവസ്ത്രമായി ഉപയോഗിക്കുന്ന ‘ലഗ്ഗിന്‍സ്’ എന്ന വഷളന്‍ വസ്ത്രത്തെക്കാള്‍ എത്രയോ നല്ലതാണ് സ്ത്രീകള്‍ ജീന്‍സിടുന്നത്. എന്തായിരുന്നാലും, ജീന്‍സിട്ടാലും ചുരിദാറിട്ടാലും മിഡി ധരിച്ചാലും പ്രകോപനം ഉണ്ടാകുന്നത് അത് കാണുന്നവരുടെ മാനസികാവസ്ഥയുടെ അടിസ്ഥാനത്തിലാണ്. സ്ത്രീയെ നോക്കുന്നത് ഒരു സമീപനം മാത്രമുള്ള കണ്ണുകൊണ്ടാകുമ്പോള്, അത്തരം കണ്ണുള്ളവര്‍ക്ക് വേഷത്തിലൊന്നും ഒരു കാര്യവുമില്ല. തീവണ്ടിയാത്രക്കിടയില്‍ ബലാത്സംഗത്തിനിരയായി ക്രൂരമായി കൊലചെയ്യപ്പെട്ട സൗമ്യ ധരിച്ചിരുന്നത് ജീന്‍സായിരുന്നില്ല.
വസ്ത്രധാരണത്തിലെ കേരളത്തനിമയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് നമ്മളില്‍ പലരും. പതിനെട്ടാം നൂറ്റാണ്ടില്‍ കേരളത്തിലെ നായര്‍ സ്ത്രീകളുള്‍പ്പടെ മാറുമറയ്ക്കാത്ത വേഷമാണ് ധരിച്ചിരുന്നത്. സ്ത്രീകളുടെ ഇപ്പോഴത്തെ വസ്ത്രധാരണത്തെക്കുറിച്ച് വേവലാതിപ്പെടുന്നവര്‍, നമ്മുടെ നാട്ടിലെ സ്ഥിതി എന്തായിരുന്നു എന്നറിയാന്‍ പഴയകാല ചരിത്രം പരിശോധിക്കുകയാണ് വേണ്ടത്. അന്നൊന്നും സ്ത്രീകള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി ഒരു ചരിത്രത്തിലും രേഖപ്പെടുത്തിയിട്ടില്ല.
കേരളീയ വസ്ത്രമായി നമ്മള് വിവക്ഷിക്കുന്നത്, പെണ്‍കുട്ടികള്‍ക്കു പാവാടയും ബ്ലൗസും, സ്ത്രീകള്‍ക്കു സാരി എന്നിവയാണ്. ഇന്ന് ഇവരണ്ടിന്റെയും സ്ഥാനത്ത് ചുരിദാര്‍ എന്ന ഉത്തരേന്ത്യന്‍ വസ്ത്രം ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. ചുരിദാര്‍ ഏറെ സൗകര്യപ്രദമാണെന്ന വാദം അംഗീകരിക്കാം. എന്നാല്‍ ചുരിദാറിന്റെ കീഴ്ഭാഗത്താണ് ഇപ്പോള്‍ ലെഗ്ഗിന്‍സ് സ്ഥാനം പിടിച്ചിരിക്കുന്നത്. യേശുദാസ് ഉദ്ദേശിച്ചത് ലെഗ്ഗിന്‍സിനെ കുറിച്ചാണെങ്കില്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിക്കാതിരിക്കാന്‍ കഴിയില്ല. അത് കാണുന്നവര്‍ക്ക് പ്രകോപനം ഉണ്ടാകുമെന്ന കാരണത്തിന്റെ അടിസ്ഥാനത്തിലല്ലത്. പകരം, വസ്ത്രം ധരിക്കുന്നത് ശരീരം മറയ്ക്കുന്നതിനാണ്. ആ നിലയ്ക്ക് വസ്ത്രത്തിന്റെ ധര്‍മ്മം നിര്‍വ്വഹിക്കാത്ത അശ്ലീല സാധനമാണ് ലെഗ്ഗിന്‍സ് എന്ന് പറയാതെ വയ്യ.
കേരളത്തിലെ കോളേജ് ക്യാമ്പസ്സുകളാണ് വൈവിധ്യമുള്ള വേഷങ്ങളുടെ കലവറയായി മാറുന്നത്. ജീന്സു ടോപ്പും അടക്കം ഏറ്റവും മോഡേണായ വസ്ത്രം ധരിച്ച് പെണ്‍കുട്ടികള്‍ ക്യാമ്പസ്സുകളിലെത്തുന്നു. ഇവിടെ ആണ്‍കുട്ടികളുടെ വേഷത്തെക്കുറിച്ചും പറയേണ്ടിയിരിക്കുന്നു. നേരത്തെ സൂചിപ്പിച്ച ശരീരം മറയ്ക്കുക എന്ന ധര്‍മ്മം നിര്‍വ്വഹിക്കാത്ത വേഷങ്ങളിലാണ് ആണ്‍കുട്ടികള്‍ക്കും പ്രിയം. അടിവസ്ത്രം കാണുന്ന തരത്തില്‍ വസ്ത്രം ധരിക്കുന്നതാണത്രെ ഇപ്പോഴത്തെ ഫാഷന്‍. ആഭാസത്തരമായി മാറിയിരിക്കുന്ന വസ്ത്രധാരണത്തിന് ചുട്ട തല്ലുകൊടുക്കേണ്ടതാണെങ്കിലും അങ്ങനെ ചെയ്താലും രണ്ടു തരത്തില്‍ അഭിപ്രായവുമായി ചിലരെങ്കിലും രംഗത്തെത്തും. ആഭാസന്മാരെ പിന്തുണയ്ക്കാനും ആളുണ്ടാകുമെന്നതാണ് നമ്മുടെ ദുര്യോഗം.
സ്ത്രീകള്‍ ജീന്‍സ് ഇടുമ്പോള്‍ ജീന്‍സിന് അപ്പുറമുള്ളത് ശ്രദ്ധിക്കാന്‍ മറ്റുള്ളവര്‍ക്ക് തോന്നുമെന്ന യേശുദാസിന്റെ വാദവും അംഗീകരിക്കാന്‍ കഴിയുന്നതല്ല. അതിനപ്പുറത്തെന്താണെന്ന് കണ്ടെത്താനുള്ള ‘ത്വര’ ഉണ്ടാകാന്‍ ജീന്‍സ് തന്നെ ധരിക്കണമെന്നില്ല. ചുരിദാറും സാരിയും ധരിച്ചാലും അങ്ങനെ ചിന്തിക്കുന്നവന്റെ മനസ്സില്‍ ആ ചിന്ത ഉണ്ടായിക്കൊണ്ടിരിക്കും. സ്ത്രീ പുരഷനെപ്പോലെയാകാന് ശ്രമിക്കരുതെന്നാണ് അദ്ദേഹം നല്കിയ മറ്റൊരുപദേശം. എന്നാല്‍ സ്ത്രീ, സ്ത്രീ ആകാനും പുരുഷന്, പുരുഷനാകാനുമാണ് ശ്രമിക്കേണ്ടത്. അപ്പോള്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ‘എന്നെ അയാള്‍ ശ്രദ്ധിക്കട്ടെ, അല്ലെങ്കില്‍ താന്‍ അവരുടെ ശ്രദ്ധയില്‍ ചെന്നു പെട്ടോട്ടെ’ എന്ന ഉറച്ച തീരുമാനത്തോടെ വസ്ത്രം ധരിക്കുന്നവരുണ്ട്. ബസ്സുകളിലും തീവണ്ടികളിലും പൊതുസ്ഥലങ്ങളിലുമെല്ലാം അത്തരക്കാരെ കാണാം. എന്നാല്‍ അവരോട് ഭൂരിഭാഗം ആള്‍ക്കാര്‍ക്കും തോന്നുന്നത് ലൈംഗികമായ അടുപ്പമല്ല, അരോചകമായ അവസ്ഥയാണ്. അക്ബര്‍ കക്കട്ടിലിന്റെ കഥയിലേക്കു തന്നെ തിരികെ വരാം. കഥയുടെ അവസാനം ഇങ്ങനെയാണ്-
സിനിമ കഴിഞ്ഞ് റസ്റ്റോറണ്ടില്‍ പോയി അവള് അവന് ബിയര്‍ വാങ്ങികൊടുക്കുന്നു. ഡിന്നര്‍ അവളോടൊപ്പം കഴിക്കാന്‍ മുറിയിലേക്ക് ക്ഷണിച്ചിട്ട് അവള് ലിഫ്റ്റില്‍ കയറി പോകുന്നു.
പുരുഷന് മുറിയിലെത്തുമ്പോള്‍ കാണുന്ന കാഴ്ച
നൈറ്റിയില്‍ നനഞ്ഞുകുളിച്ച് കിടക്കയില്‍ വീണുകിടക്കുകയാണ് പെണ്‍കുട്ടി.
”പുരുഷാ ഡോര്‍ ലോക്ക് ചെയ്തേ” അവള് പറഞ്ഞു.
അവന് കതകു പൂട്ടുന്നതിനിടയില്‍ ഉത്കണ്ഠയോടെ ചോദിച്ചു. ”എന്താ പറ്റ്യേ?”
വലതുകാല്‍ തുടയില്‍ അമര്‍ത്തിപ്പിടിച്ച് തേങ്ങുകയാണ് പെണ്‍കുട്ടി.
”കുളിക്കുമ്പോ മസില് കേറിയതാണ് പുരുഷാ..ഇടയ്ക്കിങ്ങനെ ഉണ്ടാവാറുണ്ട് ..ഒന്നിവിടെ അമര്‍ത്തിപ്പിടിച്ചേ..”
അവള് കാണിച്ച എല്ലാ ഭാഗങ്ങളിലും അവന് അമര്‍ത്തിപ്പിടിച്ചു തടവി…പതുക്കെ അവള് ശാന്തയായി. അവന് മനസ്സമാധാനവും കൈവന്നു. അവനാകെ പേടിച്ചുപോയിരുന്നു.
ഡിന്നര്‍ കഴിഞ്ഞപ്പോള്‍ അവള്:
”പുരുഷനിന്നു പോണോ ?ഇവിടെ കൂടിക്കൂടെ?”
പോകണമെന്ന് അവന് .
പിറ്റേന്ന് ഇന്റര്‍വ്യൂ കഴിഞ്ഞ് സ്റ്റാന്‍ഡിലേക്കു മടങ്ങുമ്പോള്‍ അവള് പണമെടുത്തു കൊടുത്തിട്ട് അവള് അവനോട് ചോദിച്ചു
”പേരെന്താണെന്നാ പറഞ്ഞത്?”
ആ ചോദ്യം അവനില്‍ അത്ഭുതമുണ്ടാക്കി.
”പുരുഷന്”
”നല്ല പേര്”.അവള് കൈ വീശി യാത്രയായി.
മലയാളിയുടെ സദാചാരബോധത്തെ ചോദ്യം ചെയ്യുന്നവര്‍ക്കുള്ള മറുപടിയാണ് ഈ കഥ. ചെറിയൊരു സമൂഹം സദാചാരവഴികളെ തെറ്റിച്ചു നടക്കുന്നുണ്ടാകാം. അതുമറന്നുകൊണ്ടല്ല ഇത് കുറിക്കുന്നത്. കേരളത്തിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കു സമര്‍പ്പിച്ചതാണ് ഈ കഥ. അക്ബര്‍ കക്കട്ടിലിന്റെ കഥയിലെല്ലാമുണ്ട്. എല്ലാത്തിനുമുള്ള ഉത്തരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: