ന്യൂദല്‍ഹി: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന് നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് ശക്തമായ തിരിച്ചടി നല്‍കിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭാരതസൈനികര്‍ ധൈര്യത്തോടെ പാക്കിസ്ഥാന് മറുപടി നല്‍കുകയാണ്, മഹാരാഷ്ട്രയിലെ ബാരാമതിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തുകൊണ്ട് മോദി പറഞ്ഞു. പഴയകാലമല്ലെന്നും അവരുടെ മുന്ശീലങ്ങള് ഇനി ഭാരതം വെച്ചുപൊറുപ്പിക്കില്ലെന്ന് ശത്രുക്കള്‍ക്ക് മനസ്സിലായതായും നരേന്ദ്രമോദി പറഞ്ഞു.
ഭാരതജവാന്മാര് പാക്കിസ്ഥാനുമായി സംസാരിക്കുന്നത് വാക്കുകള്‍ കൊണ്ടല്ല, തോക്കിന്കാഞ്ചിയില് വിരല്‍ വെച്ചുകൊണ്ടാണ്. അതിര്‍ത്തിയില്‍ അവരത് ചെയ്തുകൊണ്ടേയിരിക്കുകയാണ്, മോദി കൂട്ടിച്ചേര്‍ത്തു.
സൈനിക വിഷയങ്ങള്‍ പൊതുചര്‍ച്ചയ്ക്കും രാഷ്ട്രീയ നേട്ടങ്ങള്‍ക്കും വിധേയമാക്കുന്നതിനെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. ഇത്തരം പ്രവൃത്തികള്‍ സേനയുടെ മനോവീര്യത്തെ ബാധിക്കും. തെരഞ്ഞടുപ്പുകള്‍ വരും പോകും. സര്‍ക്കാരുകളും വരികയും പോവുകയും ചെയ്യും. എന്നാല്‍ അതിര്‍ത്തിയില്‍ പൊരുതുന്ന ജവാന്മാരുടെ മനോവീര്യം തകര്‍ക്കുന്നതൊന്നും രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി ആരും ഉപയോഗിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതിര്‍ത്തിയിലെ പ്രകോപനത്തിന് പാക്കിസ്ഥാന് വലിയ വില നല്‍കേണ്ടിവരുമെന്ന് കേന്ദ്രപ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഭാരതം ശക്തമായി തിരിച്ചടിച്ചാല്‍ അതു താങ്ങാനുള്ള ശേഷി പാക്കിസ്ഥാനില്ലെന്ന് ഓര്‍ക്കണം. അതിസാഹസികത കാണിക്കാന്‍ തന്നെയാണ് പാക്കിസ്ഥാന്റെ തീരുമാനമെങ്കില്‍ ഒരിക്കലും മറക്കാത്ത മറുപടി ഭാരതസൈന്യം നല്‍കുമെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
ഉത്തരവാദിത്വമുള്ള രാജ്യമാണ് ഭാരതം. കടന്നുകയറി ആക്രമണം നടത്തുകയെന്നത് ഭാരതത്തിന്റെ രീതിയല്ല. എന്നാല്‍ രാജ്യത്തെ ജനങ്ങളെയും രാജ്യാതിര്‍ത്തിയും സംരക്ഷിക്കുന്നതിനായി പ്രതിരോധം തീര്‍ക്കുകയെന്നത് ഭാരത സൈന്യത്തിന്റേയും സര്‍ക്കാരിന്റേയും കടമയാണ്. പ്രകോപനമില്ലാതെ പാക്കിസ്ഥാന് തുടരുന്ന വെടിവെയ്പ്പ് എത്രയും വേഗം അവസാനിപ്പിക്കണമെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
അതിര്‍ത്തിയില്‍ ഭാരത സൈന്യം ശക്തമായ തിരിച്ചടി നല്‍കുകയാണെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് പറഞ്ഞു. രാജ്യത്തിനു ദോഷം വരുന്ന തരത്തിലുള്ള യാതൊന്നും അതിര്‍ത്തിയില്‍ സംഭവിക്കില്ല. പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കേണ്ടതില്ല. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം നിരീക്ഷിക്കുകയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.
ബുധനാഴ്ച രാത്രി 60 ഭാരത സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക്ഭാഗത്തുനിന്നും വെടിവെയ്പ്പുണ്ടായി. എട്ടു ഗ്രാമീണര്‍ക്കുകൂടി ഷെല്ലാക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ലംഘനം തുടരുന്ന പാക്കിസ്ഥാന്റെ നടപടിക്കെതിരെ പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യമന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു ദശാബ്ദത്തിലെ ഏറ്റവും വലിയ സംഘര്‍ഷത്തിനാണ് അതിര്‍ത്തി സാക്ഷ്യം വഹിക്കുന്നത്. ഭാരതത്തിന്റെ എട്ടു സിവിലയന്മാര് മരിക്കുകയും 45 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഒമ്പതു സിവിലിയന്മാര് പാക് ഭാഗത്ത് കൊല്ലപ്പെട്ടതായാണ് പാക്കിസ്ഥാന് അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: